പെറുവില്‍ നടന്ന കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ വലതുപക്ഷ നേതാവ് കെയ്ക്കോ ഫുജിമോരി രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പെറുവില്‍ മുന്‍പ് ഇരുമ്പ് കൈകളോടെ ഭരണം നടത്തുകയും പിന്നീട് നിയമവിരുദ്ധമായ കൊലപാതകങ്ങളുടെ പേരില്‍ ജയിലിലാവുകയും ചെയ്ത ആല്‍ബര്‍ട്ടോ ഫുജിമോരിയുടെ മകളാണ് കെയ്ക്കോ ഫുജിമോരി. ലാറ്റിന്‍ അമേരിക്കയില്‍ സമീപകാലത്ത് അധികാരം പിടിച്ചെടുക്കുന്ന ഏറ്റവും പുതിയ വലതുപക്ഷ നേതാവാണ് കെയ്ക്കോ. കൗമാരപ്രായത്തില്‍ തന്നെ തന്റെ അച്ഛന്റെ ഭരണകാലത്ത് പെറുവിന്റെ ‘ഫസ്റ്റ് ലേഡി’യായി മുന്‍പ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതാണ് കെയ്ക്കോ.
തീവ്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥി റോബര്‍ട്ടോ സാഞ്ചസിനെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് 51 കാരിയായ കെയ്ക്കോ പെറുവിന്റെ ഭരണത്തലപ്പത്തേക്ക് എത്തുന്നത്. ഞായറാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 98 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 50.002 ശതമാനം വോട്ടുകള്‍ നേടിയാണ് കെയ്ക്കോ വിജയം ഉറപ്പിച്ചത്. ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ വലിയ വോട്ട് വ്യത്യാസം ഇല്ലെങ്കിലും ഇനിയെണ്ണാനുള്ള വോട്ടുകളും കെയ്ക്കോയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.
ഏകാധിപതിയായി മുദ്ര കുത്തപ്പെട്ടിട്ടുള്ള ആല്‍ബര്‍ട്ടോ ഫുജിമോരിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ അനന്തരാവകാശിയായ കെയ്ക്കോയുടെ വിജയം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 1990 മുതല്‍ 2000 വരെയുള്ള ആല്‍ബര്‍ട്ടോയുടെ ഭരണകാലത്തെ ഭീതിയോടെയും ആവേശത്തോടെയും ഓര്‍ക്കുന്ന പെറുവിയന്‍ ജനതയില്‍ ഈ ഫലം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. അക്കാലത്ത് മാവോയിസ്റ്റ് തീവ്രവാദത്തെയും കടുത്ത പണപ്പെരുപ്പത്തെയും അടിച്ചമര്‍ത്താന്‍ ആല്‍ബര്‍ട്ടോയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും, മനുഷ്യാവകാശ ലംഘനങ്ങളും വ്യാപകമായ അഴിമതിയും കൊലപാതക കുറ്റങ്ങളുമെല്ലാം കാരണം അദ്ദേഹത്തിന്റെ ഭരണകൂടം തകരുകയും പിന്നീട് അദ്ദേഹം ജയിലിലാകുകയുമായിരുന്നു. അച്ഛന്റെ അതേ കര്‍ക്കശമായ ഭരണശൈലിയും സ്വതന്ത്ര വിപണി നയങ്ങളും പിന്തുടരുന്ന കെയ്ക്കോ ഫുജിമോരി, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തുമെന്നാണ് പ്രധാന വാഗ്ദാനം നല്‍കിയിരിക്കുന്നത്.
അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ പ്രാദേശിക നയങ്ങളോട് അനുകൂല നിലപാടാണ് കെയ്ക്കോയ്ക്കുള്ളത്. രാജ്യത്ത് പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയ, കള്ളക്കടത്ത്, സായുധ അക്രമങ്ങള്‍ എന്നിവ തടയാന്‍ അതിസുരക്ഷാ ജയിലുകള്‍ നിര്‍മിക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും സുരക്ഷ മുന്‍നിര്‍ത്തി ജഡ്ജിമാര്‍ക്ക് മുഖംമൂടി ധരിച്ച് വിചാരണ നടത്താന്‍ അനുമതി നല്‍കുമെന്നും അവര്‍ പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്‍പ് മൂന്ന് തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെയ്ക്കോയ്ക്ക് ഭരണം അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പെറു ഭരിക്കുന്ന പത്താമത്തെ പ്രസിഡന്റാണ് കെയ്ക്കോ. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്ന് മുന്നോട്ട് പോകുക എന്നത് പുതിയ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാത്ത ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സാഞ്ചസിന്റെ അനുയായികള്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിക്കുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.
മാതാപിതാക്കളുടെ വിവാഹമോചനം കെയ്ക്കോ ഫുജിമോരിയെ രാജ്യത്തിന്റെ ഫസ്റ്റ് ലേഡിയാക്കി മാറ്റിയിരുന്നു. വിവാഹമോചനത്തോടെ ഭാര്യയെ ഫസ്റ്റ് ലേഡി പദവിയില്‍ നിന്നും ഒഴിവാക്കായി റോബര്‍ട്ടോ, ആ സ്ഥാനത്ത് മകളെ വാഴിക്കുകയാണ് ചെയ്തത്. പിന്നീട് 2006-ല്‍ കോണ്‍ഗ്രസ് അംഗമായി സ്വന്തം രാഷ്ട്രീയ ജീവിതം ആരംഭിച്ച അവര്‍ ‘ഫുജിമോറിസം’ എന്ന തന്റെ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ട് നയിച്ചു. ഇടക്കാലത്ത് ബ്രസീലിയന്‍ കമ്പനിയായ ഒഡെബ്രെക്തുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കെയ്ക്കോ അറസ്റ്റിലായെങ്കിലും പിന്നീട് പെറുവിലെ ഭരണഘടനാ കോടതി ഈ കേസ് തള്ളിക്കളഞ്ഞു. തന്റെ അച്ഛനെപ്പോലെ ഏകാധിപത്യ രീതികള്‍ പിന്തുടരില്ലെന്നും പെറുവിലെ നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞാല്‍ താന്‍ അധികാരം ഒരൊറ്റത്തവണയേ കൈയാളുകയുള്ളൂവെന്നും കെയ്ക്കോ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ക്രമസമാധാന തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ കെയ്ക്കോ ഫുജിമോരിക്ക് സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് പെറുവിലെ വോട്ടര്‍മാര്‍.
Content Summary; Keiko Fujimori, daughter of former authoritarian ruler Alberto Fujimori, wins Peru’s presidential election by a razor-thin margin
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.