June 23, 2026 |
Share on

ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷം; ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രി വരുമോ?

സ്റ്റാര്‍മറിന്റെ രാജിക്കായി അദ്ദേഹത്തിന്റെ കാബിനറ്റ് മന്ത്രിമാര്‍ തന്നെ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്‌

യുകെ പ്രധാനമന്ത്രി പദത്തില്‍ കെയര്‍ സ്റ്റാര്‍മര്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. ഭരണത്തിലുള്ള അദ്ദേഹത്തിന്റെ പിടുത്തം അയയുകയാണെന്ന വ്യക്തമായ സൂചനകള്‍ നല്‍കി ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിങ്കളാഴ്ചയോടെ എഴുപതിലധികം ലേബര്‍ പാര്‍ട്ടി എം.പിമാര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ അദ്ദേഹത്തോട് പരസ്യമായി ആവശ്യപ്പെടുകയുണ്ടായി. കൂടാതെ, സ്റ്റാര്‍മര്‍ പദവി ഒഴിയുന്നതുമായി ബന്ധപ്പെട്ട സമയക്രമം പ്രഖ്യാപിക്കണമെന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ തന്നെ ഇപ്പോള്‍ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. സമീപകാലത്തുണ്ടായ കനത്ത തിരഞ്ഞെടുപ്പ് പരാജയങ്ങളാണ് സ്റ്റാര്‍മറിന്റെ നേതൃത്വത്തിന് മേല്‍ ഇത്ര വലിയ നിഴല്‍ വീഴ്ത്തിയത്.

എന്നാല്‍, ഈ ഘട്ടത്തില്‍ രാജിവെച്ച് രാജ്യം വീണ്ടുമൊരു നേതൃമാറ്റത്തിന്റെ അരാജകത്വത്തിലേക്ക് പോയാല്‍ ജനങ്ങള്‍ ലേബര്‍ പാര്‍ട്ടിയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് കെയര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള സംശയങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര ചര്‍ച്ചകളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്, വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പര്‍, ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് എന്നീ രണ്ട് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സമാധാനപരമായ രീതിയില്‍ അധികാരം കൈമാറുന്നതിനുള്ള നടപടികള്‍ തുടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപുറമേ ജോണ്‍ ഹീലി, ഡേവിഡ് ലാമി എന്നിവരും സ്റ്റാര്‍മറുമായി ചേര്‍ന്ന് വരാനിരിക്കുന്ന മാറ്റങ്ങളെ അന്തസ്സോടെയും ഉത്തരവാദിത്തത്തോടെയും എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ റിച്ചാര്‍ഡ് ഹെര്‍മര്‍, സ്റ്റീവ് റീഡ് എന്നിവരടങ്ങുന്ന ഒരു വിഭാഗം മന്ത്രിമാര്‍ സ്റ്റാര്‍മറെ പിന്തുണയ്ക്കുകയും പോരാട്ടം തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ക്യാബിനറ്റ് മന്ത്രിമാരുടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സ്റ്റാര്‍മര്‍ കേട്ടിട്ടുണ്ടെന്നും, പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തി ചൊവ്വാഴ്ച നടക്കുന്ന ക്യാബിനറ്റ് യോഗത്തിന് മുന്‍പ് അദ്ദേഹം ഒരു അന്തിമ തീരുമാനം എടുത്തേക്കുമെന്നുമാണ് ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചീഫ് വിപ്പ് ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് ഡൗണിംഗ് സ്ട്രീറ്റില്‍ തങ്ങി എം.പിമാരുടെ പൊതുവികാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുന്നുണ്ട്.

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ അടുത്ത അനുയായികള്‍ സ്റ്റാര്‍മറുടെ പെട്ടെന്നുള്ള രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന സംശയം ജനിപ്പിക്കുന്നുണ്ട്. സമാനമായി, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ അനുയായികളും പ്രധാനമന്ത്രി മാറണമെന്ന് ആവശ്യപ്പെട്ട് കത്തുകള്‍ പരസ്യപ്പെടുത്തി. കഴിഞ്ഞ ജനുവരിയിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആന്‍ഡി ബേണ്‍ഹാമിനെ ലേബര്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി വിലക്കിയിരുന്നുവെങ്കിലും, നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിലപാട് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേണ്‍ഹാമും സ്ട്രീറ്റിംഗുമാണ് തങ്ങളുടെ അനുയായികളെ ഉപയോഗിച്ച് ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്ന ആക്ഷേപം മറ്റ് ചില ക്യാബിനറ്റ് മന്ത്രിമാര്‍ക്കുണ്ട്. നികുതി തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഉപപ്രധാനമന്ത്രി ആഞ്ചല റേനര്‍, ബേണ്‍ഹാമിനെ പാര്‍ലമെന്റിലേക്ക് മടങ്ങിവരാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടിയിലെ 25 ശതമാനത്തോളം വരുന്ന 70-ലധികം ബാക്ക്‌ബെഞ്ച് എം.പിമാരും തങ്ങള്‍ക്ക് സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് ഒരാഴ്ച മുന്‍പ് തന്നെ രാജി സമയക്രമം ആലോചിക്കാന്‍ സ്റ്റാര്‍മറോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ലേബര്‍ ഗ്രോത്ത് ഗ്രൂപ്പിന്റെ കോ-ചെയര്‍മാന്‍ ക്രിസ് കര്‍ട്ടിസ്, എം.പിമാരായ അലന്‍ ജെമ്മല്‍, ജാസ് അത്വാല്‍, ജോ മോറിസ് എന്നിവരും പുതിയൊരു നേതൃത്വത്തിനായി പരസ്യമായി വാദിച്ചു. ജോ മോറിസ് ഉള്‍പ്പെടെയുള്ള നാല് ജൂനിയര്‍ ഫ്രണ്ട് ബെഞ്ചര്‍മാര്‍ (പി.പി.എസ്) ഇതിനകം തന്നെ തങ്ങളുടെ പദവികള്‍ രാജി വെച്ചിട്ടുണ്ട്.

താന്‍ രാജിവെയ്ക്കില്ലെന്നും നേതൃത്വത്തിനെതിരെയുള്ള ഏത് വെല്ലുവിളിയേയും നേരിടുമെന്നും തിങ്കളാഴ്ച രാവിലെ നടത്തിയ പ്രസംഗത്തില്‍ സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയ്തതുപോലെ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് തന്നോടുള്ള അതൃപ്തി മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരം വന്ന് വെറും 20 മാസത്തിനുള്ളില്‍ സ്വന്തം നേതാവിനെ മാറ്റുന്നത് രാഷ്ട്രീയ ഭ്രാന്താണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ചില മന്ത്രിമാര്‍ വാദിക്കുന്നു.

അതേസമയം, നൈജല്‍ ഫരാജിന്റെ ‘റിഫോം യുകെ’ പാര്‍ട്ടിയുടെ ഭീഷണി നേരിടുന്ന ഈ സമയത്ത് ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടായാല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് ആശങ്കപ്പെടുന്ന ഒരു വിഭാഗം എം.പിമാരും പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഈ പ്രതിസന്ധി ഘട്ടത്തില്‍ പരാജയപ്പെട്ടുവെന്ന നിരാശയും ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ എം.പിമാര്‍ പങ്കുവെയ്ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ യുകെ രാഷ്ട്രീയത്തിലും ലേബര്‍ പാര്‍ട്ടിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാവുന്ന നിര്‍ണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

Content Summary: British Prime Minister Keir Starmer faces a major leadership crisis. Cabinet Ministers demand his resignation.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×