July 09, 2026 |
Share on

ഗുജറാത്ത് ജയിലിലിരുന്ന് വാട്‌സാപ്പ് വഴി അധോലോക ഭീഷണി; ലോറന്‍സ് ബിഷ്‌ണോയിക്കെതിരെ യുഎസ് കുറ്റപത്രം

ഇന്ത്യ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലകളെ തകര്‍ക്കാനുള്ള എഫ്.ബി.ഐയുടെ ‘ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍’ ആണ് ബിഷ്‌ണോയിയെ കുടുക്കിയത്‌

ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഇന്ത്യന്‍ അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയി ജയിലിനുള്ളില്‍ ഇരുന്ന് അന്താരാഷ്ട്ര തലത്തില്‍ വാട്‌സാപ്പ് വഴി വന്‍തോതില്‍ പണം തട്ടിപ്പുകള്‍ക്ക് ശ്രമിച്ചതായി അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ (ഡിഒജെ) വെളിപ്പെടുത്തല്‍. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ അതീവ നിരീക്ഷണത്തില്‍ കഴിയുമ്പോഴും, കഴിഞ്ഞ 2025 ഡിസംബര്‍, 2026 ജനുവരി മാസങ്ങളില്‍ വരെ ബിഷ്‌ണോയിയും കൂട്ടാളികളും ആഗോളതലത്തില്‍ വ്യാപാരികളെയും പ്രമുഖരെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായാണ് യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കാനഡയില്‍ വെച്ച് ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട കേസിന് പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചനയില്‍ ബിഷ്‌ണോയിക്കുള്ള പങ്ക് ആദ്യമായി പരസ്യമായി വ്യക്തമാക്കുന്ന കുറ്റപത്രത്തിലാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

‘ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍’

ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടിത ക്രിമിനല്‍ ശൃംഖലകളെ തകര്‍ക്കാന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ‘ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍’ എന്ന ആഗോള അന്വേഷണത്തിന്റെ ഭാഗമായാണ് നിലവില്‍ മൂന്ന് വ്യത്യസ്ത ഫെഡറല്‍ കുറ്റപത്രങ്ങള്‍ യു.എസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബിഷ്‌ണോയിക്ക് പുറമെ മറ്റൊരു ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ജഗ്ഗു ഭഗവാന്‍പുരിയ, കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രവീന്ദര്‍ സിംഗ് ധണ്ഡ, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗൊദാര എന്നിവരുള്‍പ്പെടെ 37 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ലോസ് ആഞ്ചലസിലും തൗസന്‍ഡ് ഓക്സിലുമുള്ള ഇരകളെ ഭീഷണിപ്പെടുത്തി 50 ലക്ഷം ഡോളര്‍ (ഏകദേശം 42 കോടിയിലധികം രൂപ) തട്ടിയെടുക്കാന്‍ ബിഷ്‌ണോയിയുടെ സംഘം ഈ അടുത്ത കാലത്ത് ശ്രമിച്ചതായി കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി നടത്തിയ വ്യാപക റെയ്ഡുകളില്‍ 24 പേരെ നിലവില്‍ എഫ്.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ജയിലില്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴി കള്ളക്കടത്ത്

അതിര്‍ത്തികള്‍ കടന്നുള്ള മയക്കുമരുന്ന് കടത്ത്, കരാര്‍ കൊലപാതകങ്ങള്‍, പണം തട്ടല്‍, ആയുധക്കടത്ത് എന്നിവയിലൂടെയാണ് ബിഷ്‌ണോയിയുടെ സംഘം തങ്ങളുടെ ക്രിമിനല്‍ സാമ്രാജ്യം നിലനിര്‍ത്തുന്നത്. ജയില്‍ മുറിക്കുള്ളിലേക്ക് രഹസ്യമായി കടത്തിയ നിരോധിത മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് അധിഷ്ഠിത വോയ്സ് ഓവര്‍ പ്രോട്ടോക്കോള്‍ സംവിധാനങ്ങളും വഴിയാണ് ബിഷ്‌ണോയി നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. പ്രമുഖ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളെയും സിനിമാ താരങ്ങളെയും ലക്ഷ്യമിട്ട് അക്രമങ്ങള്‍ അഴിച്ചുവിടുകയും, ആ ഭീതി ജനങ്ങളില്‍ പടര്‍ത്തി പണം തട്ടിയെടുക്കുകയുമാണ് ഇവരുടെ പതിവ് രീതി. 2023 നവംബറില്‍ കാനഡയിലെ വാന്‍കൂവറില്‍ ഒരു പ്രമുഖ ഇന്ത്യന്‍ നടന്റെയും ഗായകന്റെയും വീടിന് നേരെ നടന്ന വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഈ സംഘം അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തും വലിയ തോതില്‍ നടത്തുന്നുണ്ട്. 2024 നവംബറില്‍ റെഡ്ലാന്‍ഡ്സില്‍ വെച്ച് യു.എസ് അധികൃതര്‍ പിടികൂടിയ, അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് കടത്താനിരുന്ന 49 കിലോഗ്രാം കൊക്കെയ്ന്‍ ബിഷ്‌ണോയിയും ഗോള്‍ഡി ബ്രാറും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും യു.എസ് പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ജയിലിനുള്ളിലിരുന്ന് ബിഷ്‌ണോയി സാമ്രാജ്യം ഭരിക്കുന്ന പ്രതിഭാസം ഇതാദ്യമായല്ല പുറത്തുവരുന്നത്. സമാനമായ രീതിയില്‍ ബിഷ്‌ണോയി ജയിലിനുള്ളില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അതീവ സമര്‍ത്ഥനാണെന്ന് 2022-ല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും കോടതിയെ അറിയിച്ചിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാല വധക്കേസിന്റെ ആസൂത്രണവും നടത്തിപ്പും നടക്കുമ്പോള്‍ ബിഷ്‌ണോയിയും ജഗ്ഗു ഭഗവാന്‍പുരിയയും തിഹാര്‍ ജയിലിലും മറ്റ് കൂട്ടാളികള്‍ ഫിറോസ്പൂര്‍, ബതിന്ദ ജയിലുകളിലുമായിരുന്നു. ജയിലുകളില്‍ കിടന്നുകൊണ്ട് തന്നെ ഇവര്‍ വിദേശത്തുള്ള ഗോള്‍ഡി ബ്രാറുമായി ആശയവിനിമയം നടത്തുകയും ഷൂട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു എന്ന് എന്‍.ഐ.എ മുന്‍പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോപണങ്ങള്‍ നിഷേധിച്ച് പ്രതിഭാഗം

അതേസമയം, ജയിലിലിരുന്ന് ബിഷ്‌ണോയി വാട്‌സാപ്പ് ഉപയോഗിച്ചെന്ന അമേരിക്കന്‍ ഏജന്‍സികളുടെ ആരോപണം ബിഷ്‌ണോയിയുടെ അഭിഭാഷക രജനി ഖത്രി പൂര്‍ണ്ണമായും നിഷേധിച്ചു. 2023 മുതല്‍ സബര്‍മതി ജയിലില്‍ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലാണ് ബിഷ്‌ണോയി കഴിയുന്നതെന്നും 24 മണിക്കൂറും സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും അവര്‍ വാദിക്കുന്നു. തടവുകാരുടെ ജയിലിന് പുറത്തേക്കുള്ള മാറ്റം പൂര്‍ണ്ണമായി നിരോധിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 303 ബിഷ്‌ണോയിക്ക് മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുമത്തിയിട്ടുണ്ട്. കോടതി നടപടികളില്‍ പോലും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പങ്കെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് ചോദ്യം ചെയ്യാന്‍ വരണമെങ്കില്‍ ജയിലിനുള്ളില്‍ വരണമെന്നിരിക്കെ, ബിഷ്‌ണോയി വാട്‌സാപ്പ് ഉപയോഗിച്ചു എന്ന് പറയുന്നതിന് വ്യക്തമായ തെളിവുകള്‍ അധികൃതര്‍ പുറത്തുവിടണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

2010-ല്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് മുതല്‍ ഡല്‍ഹി, ചണ്ഡീഗഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലായി നിലവില്‍ 84 കേസുകള്‍ ബിഷ്‌ണോയിക്കെതിരെയുണ്ട്. ഇതില്‍ 40 ഓളം കേസുകളില്‍ ഇയാള്‍ ഇതിനകം മോചിപ്പിക്കപ്പെടുകയോ കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ഏജന്‍സികളുടെ ഈ കടുത്ത ആരോപണങ്ങളില്‍ ഇന്ത്യന്‍ കേന്ദ്ര സര്‍ക്കാരോ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ല.

Content Summary; US DOJ indicts gangster Lawrence Bishnoi and aides for running a global extortion racket using WhatsApp from a Gujarat jail under FBI’s Operation Hardball.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×