സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ള വെനീസ് ഫിലിം ഫെസ്റ്റിവലിന് ഇറ്റലിയിൽ പ്രൗഢഗംഭീരമായ തുടക്കമാണ് ഇത്തവണ. ഈ വർഷത്തെ ചലച്ചിത്രമേളയിൽ നിരവധി താരങ്ങളാണ് പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. സമീപകാലത്ത് നടന്ന ചലച്ചിത്രമേളകളിൽ നിന്ന് മാറി ഇത്രയും താരനിബിഢമാകുന്നത് വെനീസ് ഫിലിം ഫെസ്റ്റിവലാണ്. Venice Film Festival press Protest
ബ്രാഡ് പിറ്റ്, ജോർജ്ജ് ക്ലൂണി, ആഞ്ജലീന ജോളി, നിക്കോൾ കിഡ്മാൻ, കേറ്റ് ബ്ലാഞ്ചെറ്റ്, ജെന്ന ഒർട്ടേഗ, ഡാനിയൽ ക്രെയ്ഗ്, ജോക്വിൻ ഫീനിക്സ്, ലേഡി ഗാഗ തുടങ്ങിയ വമ്പൻ താര നിരയാണ് ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ മേള പ്രത്യേകിച്ച് നക്ഷത്രനിബിഡമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ എ-ലിസ്റ്റ് സെലിബ്രിറ്റികളുടെ സാന്നിധ്യം പതിവിലും കൂടുതലാണ്. ഫിലിം ഫെസ്റ്റിവൽ ധാരാളം വലിയ പ്രശസ്തരായ താരങ്ങൾ പങ്കെടുക്കുന്നതിനോടപ്പം മേളയിൽ നിന്ന് അന്താരാഷ്‌ട്ര സിനിമ മാധ്യമ പ്രവർത്തകരെ കൂടി മാറ്റി നിർത്തുന്നതായി പരാതി ഉയരുന്നു. സ്റ്റുഡിയോകളും പിആർ ഏജൻ്റുമാരും തങ്ങളെ തടയുന്നതായാണ് മാധ്യമങ്ങൾ പരാതി ഉയർത്തുന്നത്.
സാധാരണഗതിയിൽ, താരങ്ങൾ “ജങ്കറ്റുകളിൽ” പങ്കെടുക്കുകയും, അവരുടെ സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരുമായി അഭിമുഖങ്ങൾ നടത്തുകയുമാണ് പതിവ്. എന്നാൽ ഇത്തവണ പതിവ് രീതിയിൽ നിന്ന് മാറി ബ്രാഡ് പിറ്റ്, ആഞ്ജലീന ജോളി, ജോർജ്ജ് ക്ലൂണി, ജോക്വിൻ ഫീനിക്സ് തുടങ്ങിയ എ-ലിസ്റ്റ് സെലിബ്രിറ്റികളിൽ ഭൂരിഭാഗവും ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ മാത്രമാണ് പങ്കെടുക്കുന്നത്. വ്യക്തിഗത അഭിമുഖങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. ടിം ബർട്ടണും “ബീറ്റിൽജ്യൂസ് ബീറ്റിൽജ്യൂസിൻ്റെ” അഭിനേതാക്കളും വെനീസിൽ ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോൾ, ചിത്രത്തിൻ്റെ ഇൻ്റർവ്യൂ ജങ്കറ്റ് ലണ്ടനിൽ വച്ചാണ് നടന്നത്. ഇതോടെ ഫെസ്റ്റിവൽ കവർ ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർ പ്രതിസന്ധിയിലായി.
ഇൻ്റർനാഷണൽ ഫിലിം ജേണലിസ്റ്റുകൾക്ക്, അവരിൽ ഭൂരിഭാഗവും വരുന്ന ഫ്രീലാൻസ് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം, ഇൻ്റർവ്യൂ ലഭിക്കുന്നില്ല. സാധാരണയായി, ഈ പത്രപ്രവർത്തകർ അവരുടെ രാജ്യങ്ങളിലെ പത്രങ്ങൾ, ഓൺലൈൻ മാഗസിനുകൾ അല്ലെങ്കിൽ ടിവി, റേഡിയോ ഷോകൾ എന്നിവയ്ക്ക് നൽകാനായി താരങ്ങളുമായുള്ള പ്രത്യേക അഭിമുഖങ്ങൾ നടത്താറുണ്ട്. ഔദ്യോഗിക പത്രസമ്മേളനങ്ങളിൽ നിന്നുള്ള ചുരുങ്ങിയ പ്രതികരണം മാത്രമാണ് ഇത്തവണ അവർക്ക് ലഭിക്കുന്നത്.
“ഞങ്ങൾ നേരിടുന്നത് ഒരു ദുരന്തമാണ്,” ഇറ്റാലിയൻ ഫ്രീലാൻസ് ഫിലിം ജേണലിസ്റ്റായ മാർക്കോ കൺസോളി പറയുന്നു. “പ്രശസ്തരായ അഭിനേതാക്കളുമായുള്ള ഈ അഭിമുഖങ്ങളിൽ നിന്നാണ് ഞങ്ങൾ ജീവനോപാധി കണ്ടെത്തുന്നത്, ഇവിടെ വരുന്നതിനും സ്വതന്ത്ര സിനിമകൾ കവർ ചെയ്യുന്നതിനും ഞങ്ങൾക്ക് മാധ്യമങ്ങൾ പണം നൽകുന്നുണ്ട്.” അദ്ദേഹം പറയുന്നു. കൺസോളിയും 50-ലധികം അന്താരാഷ്ട്ര ചലച്ചിത്രമേള പത്രപ്രവർത്തകരും ചേർന്ന് വ്യാഴാഴ്ച ഈ പുതിയ നയത്തിൽ പ്രതിഷേധിച്ച് തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഫിലിം പബ്ലിസിസ്റ്റുകളും ഫെസ്റ്റിവൽ പ്രോഗ്രാമർമാരും ഉൾപ്പെടുന്ന 700-ലധികം അംഗങ്ങളുള്ള ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജേണലിസ്റ്റ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് കത്ത് പ്രസിദ്ധീകരിച്ചത്.
ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇൻ്റർവ്യൂകളിൽ നിന്നും ജങ്കറ്റിൽ നിന്നും സ്റ്റുഡിയോകളും പ്രൊഡക്ഷൻ കമ്പനികളും കുറച്ചുകാലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഈ പ്രവണത കൂടുതൽ വേഗത്തിലാണെന്നും മുതിർന്ന ചലച്ചിത്ര പബ്ലിസിസ്റ്റ് ചാൾസ് മക്ഡൊണാൾഡ് പറയുന്നു. സ്റ്റുഡിയോകളിൽ നിന്നും വിതരണക്കാരിൽ നിന്നുമുള്ള തന്ത്രത്തിലെ മാറ്റമായാണ് അദ്ദേഹം ഈ നീക്കത്തെ കാണുന്നത്. ഈ നയം ഫിലിം ഫെസ്റ്റിവലിന്റെ സ്വഭാവത്തെ തന്നെ ബാധിക്കുന്നതായാണ് മക്ഡൊണാൾഡ് ആരോപിക്കുന്നത്.Venice Film Festival press Protest
Content summary; Major stars are skipping press interviews at the Venice Film Festival, causing dissatisfaction among journalists