മൂന്ന് പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു അടൂര്‍ ഭാസി. ഹാസ്യത്തിന് പുതിയ മുഖം നല്‍കിയ നടന്‍ മാത്രമായിരുന്നില്ല അടൂര്‍ ഭാസി. സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, കഥാകാരന്‍, പത്രപ്രവര്‍ത്തകന്‍, പംങ്തികാരന്‍ എന്നി ബഹുമുഖ പ്രതിഭ കൂടിയായിരുന്നു. ജീവിതം ഫലിതമാക്കിയ ആ പ്രതിഭയുടെ 35ാം ചരമവാര്‍ഷികമാണ് മാര്‍ച്ച് 29..
എല്ലാവരും കരഞ്ഞു കൊണ്ടു ജനിക്കുന്നു. എന്നാല്‍ അടൂര്‍ ഭാസി ചിരിച്ച് കൊണ്ടായിരിക്കണം പിറന്നത്. അതായിരിക്കും നൈസര്‍ഗികമായ നര്‍മ്മക്കാരനായ അടൂര്‍ ഭാസിയുടെ പ്രചരിച്ച, പരസഹസ്രം കഥകളില്‍ സ്വന്തം അമ്മ, മഹേശ്വരിയമ്മയെപോലും വെറുതെ വിടാതെ കഥാപാത്രമാക്കിയത്. ആ കഥ ഇങ്ങനെ: ഓമനമകന്‍ അഭിനയിച്ച ആദ്യ സിനിമ ‘തിരമാല ‘ (1953) വെള്ളിത്തിരയില്‍ കാണാന്‍ അമ്മ തിയേറ്ററില്‍ ചെന്നു. നിര്‍ഭാഗ്യവശാല്‍ മഹേശ്വരിയമ്മയുടെ കണ്ണില്‍ ഒരു കരട് പോയി. ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും ഭാസിയുടെ രംഗം വന്ന് പോയിരുന്നു. അതാണ് മകന്റെ ആദ്യ സിനിമ അമ്മ കണ്ട കഥ. ഭാസി പറഞ്ഞ കഥ. രണ്ട് പെണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടായ തന്റെ ഈ ഓമന മകനെ മഹേശ്വരിയമ്മ വിളിച്ച ഓമനപ്പേര് ഭാസമ്മയെന്നായിരുന്നു.
അടൂര്‍ ഭാസി അമ്മ മഹേശ്വരിയമ്മയ്‌ക്കൊപ്പം
അടൂര്‍ ഭാസിയുടെ അമ്മ മഹേശ്വരി മലയാള സാഹിത്യത്തിലെ ചരിത്രാഖ്യായികളുടെ ശില്‍പ്പിയായ,വിഖ്യാതനായ ‘സി. വി. രാമന്‍ പിള്ളയുടെ മകളും, തിരുവിതാംകൂറിലെ ഒരു പ്രസ്ഥാനം തന്നെയായിരുന്ന ഇ.വി. കൃഷ്ണപിള്ളയുടെ ഭാര്യയുമായിരുന്നു. സാഹിത്യകാരനും നിയമസമാജികനും പത്രാധിപരും പംങ്തികാരനുമൊക്കെയായിരുന്ന ഹാസ്യ സാമ്രാട്ടായിരുന്ന ഇ.വി. കൃഷ്ണപിള്ളയുടെ നര്‍മ്മ ഭാവന മക്കളില്‍ പകര്‍ന്ന് ഇരട്ടിയായി കിട്ടിയത് ഭാസിക്കായിരുന്നു.
ഇ.വി എഴുത്തില്‍ കാണിച്ച ചാതുര്യം മകന്‍ സംഭാഷണത്തിലും നാടകത്തിലും സിനിമയിലൊക്കെ കാണിച്ചു. പില്‍ക്കാലത്ത് പത്ര പ്രവര്‍ത്തകന്‍, നടന്‍, സംവിധായകന്‍, ഗായകന്‍, കഥാകൃത്ത് കോളമിസ്റ്റ് തുടങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു, ഇവിയുടെ എഴ് മക്കളില്‍ ഒരാളായ ഭാസ്‌കരമേനോന്‍ എന്ന അടൂര്‍ ഭാസി.
പഠിച്ചത് തുണി ശാസ്ത്രം. കായംങ്കുളത്ത്. കെ.കെ. കുഞ്ഞ് സാഹേബ് ലൈലാ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണി വ്യവസായ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ടെക്സ്റ്റല്‍ ഡിപ്ലോമക്കാരന്‍ ഭാസ്‌ക്കരമേനോനെ അതിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. പക്ഷേ, ആ പദ്ധതി നടന്നില്ല.
തിരുവനന്തപുരത്തെ പി.കെ. വിക്രമന്‍ നായരുടെ നാടക സംഘം സജീവമായ കാലമായിരുന്നു. അതില്‍ സ്ത്രീവേഷങ്ങള്‍ കെട്ടുന്ന നടനായി. ശ്രദ്ധിക്കപ്പെട്ട നടനായി മാറിയപ്പോഴാണ് തിരമാലയില്‍ ഒരു വേഷം കിട്ടിയത്. അത് ആരുമറിയാതെ പോയി. എങ്കില്‍ പിന്നെ രാഷ്ട്രീയമാകട്ടെയെന്ന് ഭാസി തീരുമാനിച്ചു. പോരാത്തതിന് അച്ഛന്‍ ഇ.വി. തിരുവിതാംകൂറിലെ അന്നത്തെ ശ്രീ മൂലം പ്രജാ സഭയും, നിയമസഭയിലൊക്കെ തിരഞ്ഞെടുക്കപ്പെട്ട പ്രശസ്തനായ സമാജികനായിരുന്നു. ആ പാരമ്പര്യത്തില്‍ മുന്നോട്ട് പോകാം എന്ന തീരുമാനത്തില്‍ അന്നത്തെ രാഷ്ട്രീയത്തിലെ പ്രധാന താരമായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരുടെ ആര്‍.എസ്.പിയില്‍ ചേര്‍ന്നു.
അക്കാലത്ത് എല്ലാ പുരോഗമനാശയക്കാരുടെയും തിരുവിതാംകൂറിലെ ബുദ്ധി പ്രഭാവത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു കെ. ബാലകൃഷ്ണന്‍ അഥവാ കൗമുദി ബാലകൃഷ്ണന്‍. കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള യുവ തലമുറക്കാരില്‍ അദ്ദേഹത്തിന് വന്‍ സ്വാധീനമുണ്ടായിരുന്നു. ആരാധക വൃന്ദത്താലും ആജ്ഞാനുവര്‍ത്തികളാലും ചുറ്റപ്പെട്ട ഒരു അഥോറിറ്റിയായിരുന്നു അക്കാലത്ത് കൗമുദി ബാലകൃഷ്ണന്‍.
1960 ല്‍ കോര്‍പ്പറേഷന്‍ ഇലക്ഷന്‍ വന്നു. കെ. ബാലകൃഷ്ണന്‍ കല്‍പ്പിച്ചു. വഴുതക്കാട് ഭാസി ആര്‍. എസ്. പി. സ്ഥാനാര്‍ത്ഥിയാകണം. വഴുതക്കാട് ഭാസിയുടെ മുത്തച്ഛന്‍ സി.വി. രാമന്‍ പിള്ളയുടെ തട്ടകമാണ്. ആ പാരമ്പര്യം നാട്ടുകാര്‍ മറക്കുമോ. ഭാസി ജയിക്കും. ശ്രീകണ്ഠന്‍ ചേട്ടന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് കിട്ടും ബാലകൃഷ്ണന്‍ ഉറപ്പിച്ചു. തിരുവിതാംകൂറിലെ ഏറ്റവും വലിയ നേതാവായ പട്ടം താണുപിള്ളയുടെ പാര്‍ട്ടി പി. എസ്. പി. യുടെ സ്ഥാനാര്‍ത്ഥി വഴുതക്കാട് ഹോട്ടല്‍ നടത്തുന്ന ഒരു മുരളിയാണ്. ഭാസിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. ഇലക്ഷന്‍ ചൂടു പിടിച്ചു. സ്വന്തം പാര്‍ട്ടിക്കാരനെ ജയിപ്പിക്കേണ്ടത് പട്ടത്തിന്റെ അഭിമാനമായി മാറി.(പിഎസ്പിയെ പട്ടത്തിന്റെ സ്വന്തം പാര്‍ട്ടി എന്നാണ് എതിരാളികള്‍ പരിഹസിച്ചിരുന്നത്.). നായര്‍ പ്രമാണിത്വത്തിന്റെ ഊറ്റമുണ്ടെങ്കിലും തിരുവിതാംകൂറിലെ അനിഷേധ്യനായ ഏറ്റവും തലമുതിര്‍ന്ന നേതാവായിരുന്നു പട്ടം താണു പിള്ള. അദ്ദേഹം നേരിട്ട് പ്രചരണത്തില്‍ പ്രസംഗിക്കാനെത്തി.
തന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയേക്കാള്‍ താണുപിള്ള സാറിന്റെ മനസില്‍ പ്രതൃക്ഷമായത് എതിര്‍ സ്ഥാനാര്‍ത്ഥി ഇവിയുടെ മകനാണ്. സിവിയുടെ കൊച്ചുമകന്‍, ആഢ്യന്‍ നായര്‍. ആര്‍എസ്പിക്കാര്‍ കെട്ടിയ ‘കലാകാരന്‍ വേണോ പലഹാരക്കാരന്‍ വേണോ? എന്ന ബാനര്‍ നോക്കി പട്ടം താണു പിള്ള പ്രസംഗമാരംഭിച്ചു. സി.വിയേയും ഇവിയേയും സ്മരിച്ചു. ഒരു ആഢ്യ കുടുംബത്തില്‍ നിന്നുള്ള കലാകാരനായ ഭാസിയെ മുക്തകണ്ഠം പുകഴ്ത്തി താണു പിള്ള സാര്‍ പ്രസംഗം കത്തിക്കേറി കൊണ്ടിരിക്കെ ഒരാള്‍ ഒരു കുറിപ്പ് പ്രസാംഗികന് കൈമാറി. അത് വായിച്ച താണു പിള്ള സാര്‍ ഒന്നു ഞെട്ടി. ‘ അങ്ങ് ഇപ്പോള്‍ പ്രസംഗിക്കുന്നത് എതിര്‍സ്ഥാര്‍ത്ഥിക്ക് വേണ്ടിയാണ്’ നമ്മുടെ ആള്‍ മുരളിയാണ്’ ഇതായിരുന്നു കുറിപ്പില്‍. ഞെട്ടലില്‍ നിന്നുണര്‍ന്ന താണുപിള്ള സാര്‍ ഒരു നിമിഷം പ്രസംഗം നിറുത്തി – സദസിനെ നോക്കി അടുത്ത വാചകം തൊടുത്തു
‘കഷ്ടം ഇ.വി കൃഷ്ണപിള്ളക്ക് ഇങ്ങനെയൊരു മകന്‍ പിറന്നല്ലോ! ഇയാള്‍ക്ക് വഴുതക്കാട് യെന്തു കാര്യം? അയാള്‍ അടൂരുകാരന്‍, അവിടെ പോയി തെരഞ്ഞെടുപ്പിന് നില്‍ക്കട്ടെ!. മാത്രകള്‍ കൊണ്ട് കാര്യം മാറി. ഇത് വരെ പറഞ്ഞ കാര്യം അപ്പാടെ പ്ലേറ്റ് മറച്ച് വെച്ച് താണുപിള്ള സാര്‍ ആര്‍. എസ് . പി ക്കാരെയും സ്ഥാനാര്‍ത്ഥിയേയും തുടര്‍ന്നുള്ള പ്രസംഗത്തിലൂടെ നിലം പരിശാക്കി. താണു പിള്ള സാറിന്റെ പ്രസംഗം കേട്ടവര്‍ കേട്ട് നിന്നവര്‍ കയ്യടിച്ചു. ദോഷം പറയരുതല്ലോ ഇലക്ഷനില്‍ ഭാസ്‌കരമേനോന്‍ 32 വോട്ടിന് സുഖമായി തോറ്റു. താണുപിള്ള സാറിന്റെ പ്രസംഗം ഏറ്റതാകാം കാരണം. തെരഞ്ഞെടുപ്പില്‍ തോറ്റതിലല്ല ഭാസിക്ക് വിഷമം. ഇത്രയും അടുപ്പുള്ള തന്നെ പ്രസംഗത്തില്‍ പൊക്കിയ താണുപിള്ള സാര്‍, തന്നെ നിലത്തിട്ടല്ലോ എന്നതിലായിരുന്നു. എല്ലാവരും ക്രമണേ മറന്ന ഒരു തിരഞ്ഞെടുപ്പ് മാത്രമായി അത് അവസാനിച്ചെങ്കിലും, ഏതാനും വോട്ടിന് വേണ്ടിയുള്ള, പട്ടത്തിന്റെ മലക്കം മറിച്ചില്‍ ഭാസി മറന്നില്ല.
കാലം കടന്നു പോയി. തിരുവതാംകൂറിലെ രാഷ്ട്രീയമാകെ മാറി മറഞ്ഞു. അനിഷേധ്യ നേതാവായ പട്ടം താണുപിള്ളയുടെ കേരളത്തിലെ രാഷ്ട്രീയ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ചു കൊണ്ട് കേന്ദ്ര നേതൃത്വം പട്ടം താണുപിള്ളയെ ഒതുക്കി. പഞ്ചാബ് ഗവര്‍ണറാക്കി നാടുകടത്തി. അന്നത്തെ കേരള ഗവര്‍ണറായ വി.വി.ഗിരിയുടെ ഭാഷയില്‍ ‘ Pattam kicked to upstasir’. ഭാര്യയായ പൊന്നമ്മ സാറുമൊത്ത് ഗവര്‍ണ്ണറായി ചാര്‍ജെടുക്കാന്‍ പട്ടം ചണ്ഡിഗഡിലേക്ക് പോയി.
പിറ്റേന്നു തിരുവനന്തപുരത്ത് അടൂര്‍ ഭാസി കഥയിറക്കി. ‘ അറിഞ്ഞോ നമ്മുടെ പട്ടം താണുപിള്ള സാറിന് ചണ്ഡിഗഡിലെ രാജ് ഭവനില്‍ നല്ല സ്വീകരണം കിട്ടിയെത്രെ. രാജ് ഭവനില്‍ പൊന്നമ്മ സാറുമായി ചാര്‍ജെടുക്കാന്‍ ചെന്നപ്പോള്‍ എന്താ കഥ, അവിടെ വന്ന താടിയും തലപ്പാവും വെച്ച സന്ദര്‍ശകരെ കണ്ട് അത്ഭുതപ്പെട്ട് താണുപിള്ള സാര്‍ പറഞ്ഞത്രെ’ ശിവ ശിവ ഇവിടെ ഇത്രയധികം അയ്യപ്പ ഭക്തന്മാരുണ്ടെന്ന് ഞാനറിഞ്ഞില്ല’ സംഭവം ഉടനെ നാലാള്‍ പറഞ്ഞ് ഭാസിക്കഥ പെട്ടെന്ന് തന്നെ തിരുവനന്തപുരത്ത് പരന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം അടൂര്‍ ഭാസി എറ്റു വാങ്ങിയത് ഇതേ വഴുതക്കാട് ഗോര്‍ സെന്ററി ഹാളില്‍ വെച്ചായിരുന്നു. അഭിമാനത്തോടെ, തന്നെ 32 വോട്ടിന് തോല്‍പ്പിച്ച അതേ വഴുതക്കാട് വെച്ച് ഭാസി പുരസ്‌കാരം സ്വീകരിച്ചു.
‘തിരുവനന്തപുരത്തെ സകല നേരമ്പോക്കുകളുടെയും ജനയിതാവ് അടൂര്‍ഭാസിയാണ്. കഷണ്ടിക്കാരനാണെങ്കിലും ആകൃതി സൗഭഗമുള്ള സി. എന്‍. ശ്രീകണ്ഠന്‍ നായരെ ക്കുറിച്ചു അദ്ദേഹം ഉണ്ടാക്കിയ നേരമ്പോക്കു പ്രസിദ്ധമാണ്. ശ്രീകണ്ഠന്‍ നായരുടെ വിവാഹം കഴിഞ്ഞു. വിവാഹത്തില്‍ പങ്കുകൊള്ളാന്‍ സാധിക്കാത്ത ചില ബന്ധുക്കള്‍ അദ്ദേഹത്തെ കാണാനെത്തി. ടൗണ്‍ഹാളില്‍ കാഞ്ചന സീത എന്ന നാടകം അഭിനയിക്കുന്നുവെന്നറിഞ്ഞു അതിലെ ഒരഭിനേതാവായ ശ്രീകണ്ഠന്‍ നായരെ അവിടെ വച്ചു കാണാമെന്നു കരുതിയാണു അവര്‍ അവിടെയെത്തിയത്. അപ്പോള്‍ ആരോ പറഞ്ഞു; സി. എന്‍. ഹനുമാന്റെ വേഷം കെട്ടി നില്‍ക്കുകയാണ്, ഇപ്പോള്‍ കാണേണ്ട. നാടകം കഴിഞ്ഞു വേഷമഴിച്ചതിനുശേഷം കാണാം. ബന്ധുക്കള്‍ കാത്തുനിന്നു. സാക്ഷാല്‍ സി. എന്‍. അവരുടെ മുന്‍പിലെത്തിയപ്പോള്‍ ഒരു ബന്ധു പറഞ്ഞത്രേ. ”ഹനുമാന്റെ വേഷംകെട്ടിനിന്ന രൂപമായിരുന്നു ഇപ്പോഴത്തെ ഈ രൂപത്തെക്കാള്‍ നല്ലത്.’ ഒരു ഭാസിക്കഥ: സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ എഴുതി.
എതിര്‍പ്പിന്റെ ആശാനായ കേശദേവിനെ കുറിച്ച് മറ്റൊരു ഭാസിക്കഥ: കടുത്ത അയ്യപ്പ ഭക്തനായ ഭാസി ഒരു സംഘത്തോടൊപ്പം ശബരിമല യാത്രയില്‍ വനത്തിലൂടെ മല കയറുകയാണ്. പഴയ കാലത്ത് ദുഷ്‌ക്കരമായ യാത്രയാണ്. എല്ലാവരും തളര്‍ന്ന് ഒരു സ്ഥലത്ത് വിശ്രമിക്കുകയാണ്. തൊട്ടടുത്ത് മരക്കൊമ്പുകള്‍ ഒടിയുന്ന ശബ്ദം കേട്ടു. കാട്ടാനയുടെ ഗന്ധം. ഒറ്റയാനാണ്. പെട്ടെന്ന് ആനയുടെ ഉറക്കെയുള്ള അലര്‍ച്ച മുഴങ്ങി. എല്ലാവരും ഞെട്ടി വിറച്ചു. അടൂര്‍ ഭാസി ഉടനെ പറഞ്ഞു. ‘ങേ കേശദേവ് ഇവിടേയും വന്നോ?’ ഒറ്റയാന്റെ കാര്യം മറന്ന് എല്ലാവരും ഉറക്കെ പൊട്ടിച്ചിരിച്ചു.
മാത്രകള്‍ കൊണ്ട് നര്‍മ്മം കൊണ്ടുവരാന്‍ അടൂര്‍ ഭാസിക്ക് കഴിയുമായിരുന്നു. വിരസതയകറ്റാനും മാനസിക സമ്മര്‍ദം ഇല്ലാതാക്കാനും തന്റെ വാചകങ്ങള്‍ കൊണ്ട് ഭാസിക്ക് കഴിഞ്ഞു. ഈ കാരണം കൊണ്ട് അദ്ദേഹത്തിന്റെ സാമീപ്യം പലരും ഇഷ്ടപ്പെട്ടു. ഇത് ഒരു വിദുഷകന്റെ വേഷം കെട്ടലാണെന്ന വിരുദ്ധാഭിപ്രായം ഉണ്ടായെങ്കിലും. ഒരു സംഘത്തില്‍ അടൂര്‍ ഭാസിയെ അവഗണിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
തിക്കുറിശ്ശി സുകുമാരന്‍ നായരും അടൂര്‍ ഭാസിയും പറയുന്ന കഥകള്‍ അധികവും അച്ചടിക്കാന്‍ കഴിയുന്നതല്ല എന്നൊരു വസ്തുത കൂടിയുണ്ടായിരുന്നു. അശ്ലീലം പൊതിഞ്ഞ കഥകള്‍ വാമൊഴിയായി ധാരാളം പ്രചരിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രശസ്തയായ ഒരു യുവനടി ആത്മഹത്യ ചെയ്തു. ഈ രണ്ട് നടന്മാരുടെ കൂടെ ധാരാളം അഭിനയിച്ച, ശരീര സൗന്ദര്യം പ്രദര്‍ശിപ്പിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ ഈ നടിയുടെ ഭൗതിക ശരീരം കാണാന്‍ രണ്ട് പേരും നടിയുടെ വീട്ടില്‍ ചെന്നു. കിടത്തിയ ഭൗതിക ശരീരത്തിന് മുന്നില്‍ ഒരു നിമിഷം നിന്നു. തിരികെ കാറില്‍ വരുമ്പോള്‍ രണ്ടു പേരും അതീവ ദുഃഖത്തോടെ തങ്ങളുടെ ആത്മഗതം പറഞ്ഞു.
‘കഷ്ടം! ജീവിതത്തിലാദ്യമായാണ് അവള്‍ ഒറ്റയ്ക്ക് കിടക്കുന്നത്’
സ്ത്രീകള്‍ നാടകത്തില്‍ അഭിനയിക്കാന്‍ വരാത്ത 50 കളില്‍ അമേച്ചര്‍ നാടക വേദി അടക്കി വാണിരുന്ന സ്ത്രീ വേഷക്കാരനായിരുന്ന പിന്നീട് ചലച്ചിത്രനടനായ വീര രാഘവന്‍ നായര്‍. വീരന്‍ അസുഖം ബാധിച്ച് രംഗം വിട്ടപ്പോള്‍ പകരമെത്തി സ്ത്രീ വേഷക്കാരനായത് ഭാസിയായിരുന്നു. ഭാസമ്മയെന്ന് പണ്ട് വീട്ടില്‍ അമ്മ വിളിച്ചിരുന്ന പേരിനോട് നീതി പുലര്‍ത്തുന്ന അഭിനയമായി നാടക വേദിയില്‍ സ്ത്രീ വേഷങ്ങളില്‍ ഭാസി വളര്‍ന്നു. പി.കെ. വിക്രമന്‍ നായരും, ടി.എന്‍ ഗോപിനാഥന്‍ നായരും, കൈനിക്കര കുമാര പിള്ളയും അക്കാലത്ത് തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ അവതരിപ്പിച്ച നാടകങ്ങളിലൂടെ സ്വതസിദ്ധമായി കിട്ടിയ നര്‍മ്മവും സ്‌ത്രൈണ സ്വഭാവവും പൊലിപ്പിച്ചുള്ള അഭിനയവും നാടക വേദിയില്‍ സ്ത്രീവേഷങ്ങളിലെ ഒന്നാം തരം നടനായി ഭാസി വളര്‍ന്നു.
സിനിമ നാടകത്തെ പിന്‍തള്ളി തുടങ്ങിയ കാലമായിരുന്നു. അപ്പോഴാണ് ‘തിരമാല’ സിനിമ എടുക്കാന്‍ ചിലര്‍ പദ്ധതിയിട്ടത്. പി.എസ്. ആര്‍. പിള്ള – വിമല്‍ കുമാര്‍ എന്നീ രണ്ട് പേരാണ് പടം സംവിധാനം ചെയ്യുന്നത്. എഴുതുന്നത് ടി.എന്‍. ഗോപിനാഥന്‍ നായരും. സ്വാഭാവികമായും അടൂര്‍ ഭാസിക്ക് വേഷം കിട്ടി. പ്രതീക്ഷച്ചതല്ല നടന്നത്. ഒരു ചെറിയ വേഷം – ഒരു പശുവിനെ അഴിച്ച് കെട്ടുന്ന, മൂന്നടി നീളം മാത്രമുള്ള വേഷം. തിരമാലയില്‍ അഭിനയിച്ച് ഇച്ഛാഭംഗത്തോടെ മടങ്ങിയെത്തിയ ഭാസിക്ക് നേരിടേണ്ടി വന്നത് പരിഹാസത്തിന്റെ കൂറ്റന്‍ തിരമാലകളേയാണ്.
കെ. ബാലകൃഷ്ണന്‍ ചോദിച്ചു. ‘നീ ഇ.വിയുടെ മകന്‍ തന്നെയാണോടാ? ഈ നാണക്കേടിന് പോയല്ലോ’ സി.എന്‍. ശ്രീകണ്ഠന്‍ നായരും രൂക്ഷമായി വിമര്‍ശിച്ചു. ചലചിത്ര നടനായി എന്നതു മാത്രമാണ് തിരമാലയിലെ വേഷം കൊണ്ട് ആകെ ഭാസിക്ക് ലഭിച്ചത്.
ഒരു ദിവസം കെ. ബാലകൃഷ്ണനും, രാമു കാര്യാട്ടും, ആര്‍. എസ്. ‘പ്രഭുവും ഭാസിയുടെ വീട്ടില്‍ വരുന്നു. വാ, പോകാം എന്ന് പറയുന്നു. തോപ്പില്‍ ഭാസിയുടെ നാടകം മുടിയനായ പുത്രന്‍ രാമു കാര്യാട്ട് സിനിമയാക്കുന്നു. അതില്‍ അഭിനയിക്കാനാണ് അവര്‍ ഭാസിയെ വിളിക്കാന്‍ വന്നത്. തിരുവനന്തപുരത്തെ നാടക വേദിയുടെ ആചാര്യനായ പി.കെ. വിക്രമന്‍ നായരെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങി ഭാസി ‘മുടിയനായ പുത്രനില്‍ കരയോഗം സെക്രട്ടറിയുടെ വേഷം ചെയ്യുന്നു. അതോടെ അടൂര്‍ ഭാസിയെന്ന നടന്റെ താരോദയമായി. ഇതേ സമയത്ത് തന്നെ ഓള്‍ ഇന്ത്യ റേഡിയോവില്‍ മലയാള വിഭാഗത്തില്‍ വാര്‍ത്താ വായനക്കാരനായി ഭാസിക്ക് ജോലി ലഭിച്ചു. നല്ല പദവി, ശമ്പളം. സാമ്പത്തികമായി നല്ല നിലയല്ലാത്ത തന്റെ കുടുംബം രക്ഷപ്പെടും. സിനിമ വേണോ റേഡിയോ വേണോ? ഭാസി ആശയക്കുഴപ്പത്തിലായി.
രാമു കാര്യാട്ട് പറഞ്ഞു’ നിങ്ങള്‍ പോയാല്‍ ഞങ്ങള്‍ക്ക് കുറെ രൂപ നഷ്ടം വരും. അത് വിചാരിച്ച് നിങ്ങള്‍ പോകുന്നത് ഞങ്ങള്‍ തടയില്ല. നല്ലൊരു ഭാവിയുണ്ടാകും. പോകുന്നതാണ് നല്ലത് ‘ ഒടുവില്‍ അടൂര്‍ ഭാസി തീരുമാനിച്ചു. റേഡിയോ വാര്‍ത്ത വായിക്കാനല്ല, പ്രേക്ഷരെ രസിപ്പിക്കാനായിരുന്നു അടൂര്‍ ഭാസിയുടെ തീരുമാനം. ഒരു സിനിമാ നടനാവുക! അങ്ങനെ നടനായി ചന്ദ്രതാര നല്‍കിയ മുടിയനായ പുത്രന് നല്‍കിയ ആദ്യ പ്രതിഫലം 500 രൂപയില്‍ നടനായി തുടങ്ങി.
അറുപതുകളില്‍ കോഴിക്കോട്ടെ കൂട്ടായ്മയിലെ എം.ടിയും കഥാകാരന്‍ പട്ടത്തുവിള കരുണാകരനും, എന്‍ .പി. മുഹമ്മദും തിക്കൊടിയനുമൊക്കെയുള്ള സംഘത്തില്‍ ഇടയ്ക്ക് വന്നു പോകുന്ന ഒരാളായിരുന്നു അടൂര്‍ ഭാസി. പട്ടത്തുവിളയായിട്ടായിരുന്നു കൂടുതല്‍ ബന്ധം. പിന്നിട് എം.ടിയുമൊക്കയായി അടുത്ത സൗഹാര്‍ദത്തിലായി.
‘ഭാസിക്ക് ആദ്യമായി സിനിമയില്‍ ഒരവസരം കിട്ടിയപ്പോള്‍ ഞങ്ങള്‍ കോഴിക്കോട്ടെ സുഹൃത്തുക്കളെല്ലാം ആഹ്ലാദിച്ചു. തോപ്പില്‍ ഭാസിയുടെ മുടിയനായ പുത്രന്‍ എന്ന പ്രശസ്ത നാടകം. രാമു കാര്യാട്ട്, സത്യന്‍- ഞങ്ങള്‍ക്ക് ഈ പരിഗണനകള്‍ മാത്രമല്ല ഉണ്ടായിരുന്നത്. നമ്മുടെ ഭാസിയുടെ അരങ്ങേറ്റം എങ്ങനെ എന്നറിയാനാണ് ഉത്കണ്ഠ. അത് ഒരു ചെറിയ തുടക്കം മാത്രമേ ആയിട്ടുള്ളൂ എന്ന് ഞങ്ങള്‍ അല്‍പ്പം വേദനയോടെ മനസിലാക്കി. ആദ്യകിരണങ്ങളിലെ നിമിഷകവി ആനച്ചില്‍ കഷ്ണനാശാനില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു. ഭാസി എത്തേണ്ട ഇടത്തെത്തിക്കഴിഞ്ഞു. പിന്നീട് ചിരിയുടെ ഘോഷയാത്രയും ജൈത്രയാത്രയുമാണ്.’ അടൂര്‍ ഭാസിയെന്ന നടന്റെ തുടക്കത്തെ കുറിച്ച് എം.ടി. എഴുതി.
പ്രേം നസാറും അടൂര്‍ ഭാസിയും
പിന്നീട് മലയാള സിനിമാരംഗത്തെ അവിഭാജ്യഘടമായി മൂന്നു പതിറ്റാണ്ട് അഭിനയ രംഗത്ത് നിറഞ്ഞു. മലയാള സിനിമയില്‍ പ്രേം നസീര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനായി. അഭിനയം മാത്രമായിരുന്നില്ല. സംവിധാനം, ഗാനരചന, ആലാപനം എന്നിവയിലും തന്റെ കഴിവ് തെളിയിച്ചു. 3 സിനിമകള്‍ സംവിധാനം ചെയ്തു. കമലാഹാസന്‍ നായകനായുള്ള ആദ്യ പാഠമാണ് ആദ്യ ചിത്രം(1977). ഉദയക്ക് വേണ്ടി ”പ്രേം നസീറിനെ നായകനാക്കി നടി ഷീലയെ ഇരട്ട വേഷത്തില്‍ അഭിനയിച്ച അച്ചാരം അമ്മിണി ഓശാരം ഓമന(1977). സുധീറും സത്താറും പ്രധാന വേഷത്തില്‍ അഭിനയിച്ച രഘുവംശം (1978). തച്ചോളി ഒതേനന്‍, വേലുത്തമ്പി ദളവ എന്നീ പടങ്ങളുടെ സഹസംവിധായകന്‍ അടൂര്‍ ഭാസിയാണ്. രണ്ടിലും ശ്രദ്ധേയമായ വേഷവും ചെയ്തു.
140 തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹിറ്റ് മേക്കര്‍ ശശികുമാറിന്റെ സിനിമകളിലാണ് അടൂര്‍ ഭാസി ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. ത്യാഗ സീമയില്‍ ആദ്യമായി പ്രേം നസീറിനോടൊപ്പം അഭിനയിച്ചു. പ്രേം നസീര്‍ – അടൂര്‍ ഭാസി കൂട്ടുകെട്ട് ആരംഭിക്കുന്നതും അങ്ങനെ. 70 കള്‍ക്ക് ശേഷം വന്ന അടിയിടി കുത്തു ശണ്ഠ, സി. ഐ ഡി മലയാള പടങ്ങളുടെ വിജയത്തിന്റെ പിന്നിലെ അവിഭാജ്യ ഘടകമായിരുന്നു ഈ കൂട്ടുകെട്ട്.
‘സന്ദര്‍ഭം മാത്രം പറയും. അതിന് സ്വന്തം ശൈലിയില്‍ നര്‍മ്മം നല്‍കുന്നതായിരുന്നു അടൂര്‍ ഭാസിയുടെ ജീനിയസ്’ ശശികുമാര്‍ ഒരിക്കല്‍ പറഞ്ഞു. പഴയകാല തമിഴ് സിനിമകളിലെ രംഗങ്ങള്‍ അനുകരിച്ച് നടിച്ചു വിഡ്ഢി വേഷങ്ങളില്‍ നിന്ന് മലയാള സിനിമയെ മോചിപ്പിച്ചത് അടൂര്‍ ഭാസി തമാശ രംഗങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ്. കൂടെ അഭിനയിക്കാന്‍ വ്യക്തിത്വമുള്ള നടന്മാരായ ശങ്കരാടിയും ബഹദൂറും വന്നതോടെയാണ് മലയാള സിനിമയിലെ ഹാസ്യരംഗങ്ങള്‍ തെളിഞ്ഞത്. ഒരു കണ്ണിറുക്കല്‍, ഒരു ദ്വയാര്‍ത്ഥമുള്ള ഡയലോഗ് ഇതൊക്കെ അടൂര്‍ഭാസി വക യെന്ന് സംവിധായകന്‍ എഴുതി വെച്ചിരിക്കും. അത് അടൂര്‍ ഭാസി ടേക്ക് സമയത്ത് സ്വന്തം മനോധര്‍മ്മ പ്രകാരം രംഗം സംവിധായകന് പറഞ്ഞു കൊടുക്കും. ഒരു രംഗത്തിന് വേണ്ട നിമിഷ കവിതയോ പൊടുന്നനെ പൊട്ടി മുളയ്ക്കുന്ന നര്‍മ്മമോ ഉണ്ടാക്കാന്‍ ഇ.വി. കൃഷ്ണപിള്ളയുടെ മകന്‍ അടൂര്‍ ഭാസിയെ ആരും പഠിപ്പിക്കേണ്ട കാര്യമുണ്ടോ?
കൂടെ നടിക്കാന്‍ ശങ്കരാടിയോ ബഹദൂറോ ആലംമുടനോ.., രംഗം നന്നാക്കാന്‍ യോജിച്ച നടികളായ സുകുമാരിയും പിന്നീട് ശ്രീലതയും വന്നു. ഭാസി – ബഹദൂര്‍ കൂട്ടുകെട്ട് പിറന്നതോടെ അവയും മലയാള ചിത്രങ്ങളിലെ അവിഭാജ്യ ഘടകമായി.
അടൂര്‍ ഭാസി തുടങ്ങി വെച്ച ഹാസ്യരംഗങ്ങളുടെ തുടര്‍ച്ച ഗൗരവമായി എടുത്ത് മലയാള സിനിമയില്‍ തമാശപ്പടങ്ങള്‍ക്ക് പുതിയമാനം നല്‍കിയത് സംവിധായകനായ ഡോക്ടര്‍ ബാലകൃഷ്ണനായിരുന്നു. മലയാള സിനിമയിലെ രണ്ടാം നിര നടന്മാരെ അണിനിരത്തി വ്യത്യസ്തമായ ഹാസ്യചിത്രങ്ങള്‍ ഡോക്ടര്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്തു വിജയിപ്പിച്ചു. പിറകെ വന്ന ഹരിഹരനും പിന്നിട് സത്യന്‍ അന്തിക്കാടും – ശ്രീനിവാസനും തമാശപടങ്ങള്‍ എന്ന ലേബല്‍ ഒഴിവാക്കി ഹാസ്യം സിനിമയുടെ ഭാഗമാക്കി നല്ല രീതിയില്‍ അവതരിപ്പിച്ചതോടെയാണ് മലയാള സിനിമയില്‍ ഹാസ്യം ഗൗരവമായ വിഷയമായത്.
വേലുത്തമ്പി ദളവയില്‍ ‘വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി’ എന്ന, സുകുമാരിയോടൊത്ത് അടൂര്‍ ഭാസി അഭിനയിച്ച ഗാനവും രംഗവും ഏറെ ഹിറ്റായിരുന്നു. ലങ്കാദഹനം പോലുള്ള സി ഐ ഡി പണം വാരി പടങ്ങളുടെ നിര്‍മ്മാതാവായ കെ.പി. കൊട്ടാരക്കര ഒരിക്കല്‍ പറഞ്ഞു. ‘ഈ പടങ്ങളൊക്കെ ഹിറ്റാവുന്നതിന്റെ കാരണം ഭാസിയുടെ തന്മയത്വമാണ്. കഥാപാത്രം എന്താണെന്ന് മനസിലാക്കിയാല്‍ പിന്നെ വേഷം മുതല്‍ മേക്കപ്പ് വരെ എല്ലാം സ്വന്തം നിലയില്‍ സംഘടിപ്പിക്കാനുള്ള അസാമാന്യ വിരുത് ഭാസിക്കുണ്ടായിരുന്നു.’
‘ഇടയ്‌ക്കൊന്നു ചിരിക്കണം. അല്ലെങ്കില്‍ ആ മഹാസിദ്ധി മറന്നു പോകും. എന്ന് എന്റെ ഒരു കഥാപാത്രം ഒരിടത്ത് പറയുന്നുണ്ട്. അത് ഭാസി എന്നോട് നേരത്തെ പറഞ്ഞതാണ്. ഒരു കൂട്ടത്തില്‍ വെച്ച്. ‘ഹേയ് ചിന്ത ഒറ്റക്കിരിക്കുമ്പോഴാകാം ഇപ്പോള്‍ അല്‍പ്പം ചിരിച്ചാല്‍ തെറ്റില്ല ഊണിന് വിശപ്പുണ്ടാകും’ എന്നിട്ട് ഭാസി ചിരിച്ചു. എം. ടി. അടൂര്‍ ഭാസിയെ കുറിച്ച് എഴുതിയതാണ് ഇത്. എം.ടിയെ ചിരിപ്പിച്ചവര്‍ കുറവാണ്. അതിലൊരാളായിരുന്നു ഭാസി.
സിനിമയില്‍ ഹാസ്യത്തിന് പ്രാധാന്യമുണ്ടെന്നാണ് അടൂര്‍ ഭാസിയുടെ അഭിപ്രായം. കാരണം , ഇടയ്ക്കിടെ ഒന്നു പൊട്ടിച്ചിരിച്ചില്ലെങ്കില്‍ അതിനോട് ചേര്‍ന്നു വരുന്ന ശോകരംഗങ്ങള്‍ കാണുമ്പോള്‍ കരയാന്‍ തോന്നില്ല.’ സിനിമയിലെ ഹാസ്യത്തെ കുറിച്ച് അടൂര്‍ ഭാസി ഒരു ലേഖനത്തില്‍ എഴുതി. ‘പടം കൊള്ളാം പക്ഷേ, കോമഡി പോരാ – ഇതു കൊണ്ട് പടം വിതരണത്തിനെടുക്കാതെ പോകാം. എല്ലാം മോശമാണെങ്കിലും കോമഡി കൊള്ളാം ഇത് കൊണ്ട് പടം വിതരണത്തിനെടുത്തേക്കാം.’
സ്ഥിരമായ ഹാസ്യ വേഷങ്ങള്‍ ചെയ്ത് മടുത്ത് ടൈപ്പായപ്പോഴും ചില വേഷങ്ങള്‍ അടൂര്‍ ഭാസിയിലെ മികച്ച നടനെ പുറത്തു കൊണ്ടു വന്നിരുന്നു. അത്തരത്തിലൊന്നായിരുന്നു. 1973 ല്‍ പുറത്ത് വന്ന ധര്‍മ്മയുദ്ധത്തിലെ ക്ഷയിച്ച ഒരു കോവിലകത്തെ തമ്പുരാനായി അഭിനയിച്ചത്. അടൂര്‍ ഭാസിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണത്. സേതുമാധവന്‍ സംവിധാനം ചെയ്ത അടിമകളിലെ കപട സന്യാസി, രാഗത്തിലെ മുത്തച്ഛന്‍, തുടങ്ങിയ ഓര്‍മ്മയില്‍ നില്‍ക്കുന്ന ചില കഥാപാത്രങ്ങളും ഉണ്ട്.
1974 ല്‍ ചട്ടക്കാരിയിലെ മോറീസ്’ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടൂര്‍ ഭാസി നേടി. 1979 ല്‍ ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ അഭിനയത്തിന് രണ്ടാം തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി.
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന ചിത്രത്തില്‍
ചെറിയാച്ചന്റെ ക്രൂരകൃത്യത്തിന്റെ ചിത്രീകരണം സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ക്രൂരകൃത്യങ്ങള്‍ എന്ന പേരില്‍ പടത്തെക്കാള്‍ പ്രശസ്തമായി. ക്ലൈമാക്‌സ് രംഗം നായകന്‍ ചെറിയാച്ചന്‍ – അടൂര്‍ ഭാസി തെങ്ങില്‍ നിന്ന് ചാടി മരിക്കുന്നതാണ്. രാവിലെ 8 മണിക്ക് അടൂര്‍ ഭാസിയെ തെങ്ങില്‍ കേറ്റി ക്യാമറ പൊസിഷന്‍ ഉറപ്പിച്ചു കഴിഞ്ഞപ്പോഴാണ് ജോണിന് ഒരു ഭൂതോദയമുണ്ടായത്. ഭാസിയണ്ണാ അവിടെരുന്നോ,ദേ ഇപ്പോ വരാം എന്ന് പറഞ്ഞ് പാടത്തേക്കുള്ള വരമ്പില്‍ ചാടി അപ്രതൃക്ഷനായി. ഉച്ചക്ക് രണ്ട് മണിയായിട്ടും സംവിധായകന്റെ പൊടി പോലുമില്ല. ഒടുവില്‍ യൂണിറ്റുകാര്‍ ഭാസിയെ താഴെയിറക്കി. പിന്നെ ജോണ്‍ വന്നത് രണ്ട് നാള്‍ കഴിഞ്ഞാണ്. അതും നാലു കാലിലാണെന്ന് ശത്രുക്കള്‍ പറയുന്നു. ജോണ്‍ എബ്രഹാമിനെ അറിയുന്നവര്‍ക്ക് ഇതൊന്നും അത്ഭുതമല്ല.
കഷ്ടപ്പെട്ടതിന് ഫലമുണ്ടായി രണ്ടാം തവണ മികച്ച നടനുള്ള പുരസ്‌കാരം അടൂര്‍ ഭാസിക്ക് കിട്ടി.
ഈ സംഭവമൊരു സ്വയം ഭാസിക്കഥയാക്കി രസിച്ചു. ‘ഇത്രയും പൊക്കമുള്ള തെങ്ങില്‍ ഇരുന്ന് അഭിനയിച്ച് ഏത് നായക നടനുണ്ട് ഇന്ത്യയില്‍?’ എന്നായിരുന്നു കഥയില്‍ ഭാസി ചോദിക്കുന്നത്.
പിന്നിട് 80 കളില്‍ ഹാസ്യ വേഷത്തില്‍ നിന്ന് സ്വഭാവ നടനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതൊടെ കുറെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ അടൂര്‍ ഭാസിക്ക് പറ്റി. അതിലൊന്ന് ബാലചന്ദ്ര മേനോന്റെ ‘ഏപ്രില്‍ 18 (1984) ലെ അഴിമതി നാറാപിള്ള എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. പത്മരാജന്റെ കള്ളന്‍ പവിത്രനിലെ കുശാഗ്ര ബുദ്ധിക്കാരനായ പാത്ര കച്ചവടക്കാരന്‍ മറ്റൊരു നല്ല വേഷമായിരുന്നു. പുതിയ തലമുറയിലെ നടന്മാരോട് അഭിനയത്തില്‍ ഒപ്പം പിടിച്ച് നില്‍ക്കാന്‍, ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട് എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
രാജാവിന്റെ മകനില്‍ അടൂര്‍ ഭാസിയും അംബികയും
പഴയ ഹാസ്യ നടന്റെ പുതിയ വേഷപകര്‍ച്ച മികച്ചതായി തോന്നിയ ഒന്നാണ് രാജാവിന്റെ മകനിലെ അടൂര്‍ ഭാസിയുടെ പുരോഹിത വേഷം. അനാഥാലയത്തിലെ പഴയ അന്തേവാസിയായ നാന്‍സി വിവാഹം കഴിക്കാതെ ഗര്‍ഭിണിയായി മുന്നില്‍ നില്‍ക്കുന്ന രംഗത്തില്‍ അനാഥമന്ദിരം നടത്തുന്ന പുരോഹിതന്‍ പറയുന്നു ‘എന്റെ കുഞ്ഞേ, നീ കാരണം’ നീ പറക്കമുറ്റിയവളാണ്. വിദ്യാഭ്യാസമുണ്ട് എങ്ങോട്ട് വേണേലും പോകാം. ജീവിതം തുടങ്ങാത്ത കുറെ കുഞ്ഞുങ്ങള്‍ ഇതിനകത്തുണ്ട് അവരെ നീയോര്‍ത്തില്ലോ’ മുഖത്ത് ദൈന്യത, നിസ്സഹായവസ്ഥയുടെ ഭാവം മനോഹരമാക്കിയ ആ വേഷം അടൂര്‍ ഭാസിയുടെ അവസാനത്തെ മികച്ച കഥാപാത്രങ്ങളൊന്നാണ്. രാജാവിന്റെ മകന്‍ അപ്പാടെ വിന്റെസന്റ് ഗോമസ് എന്ന മോഹന്‍ ലാല്‍ കഥാപാത്രം നിറഞ്ഞു നിന്നു. പഴയ നടന്റെ അഭിനയം ആരും ഓര്‍ക്കാതെ കടന്നു പോയെന്ന് മാത്രം.
ആദ്യകിരണങ്ങള്‍(1964) ലാണ് അടൂര്‍ ഭാസി ആദ്യമായി ഗാനമാലപിക്കുന്നത്. ആനച്ചാല്‍ ആശാന്‍ എന്ന നിമിഷ കവി പടത്തില്‍ പാടുന്ന ചില വരികളാണ് അടൂര്‍ ഭാസി പാടിയത്. പി. ഭാസ്‌കരന്റെ വരികള്‍ കെ. രാഘവന്‍ ഈണം പകര്‍ന്ന ‘കല്ലുപാലത്തില്‍ കറിയാച്ചന്‍’ തുടങ്ങി 6 ഗാനശകലങ്ങള്‍ പാടി. എന്നാല്‍ എല്‍.പി.ആര്‍ വര്‍മ്മ-വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്ന് അടൂര്‍ ഭാസി പാടിയ ‘കുരുവിപ്പെട്ടി നമ്മുടെ പെട്ടി’ എന്ന ഗാനമാണ് വലിയ ഹിറ്റായത്.
ലോട്ടറി ടിക്കറ്റിലെ (1970)’ഒരു രൂപാ നോട്ടു കൊടുത്താല്‍’ എന്ന പാട്ട് പാടിയതോടെ ഹാസ്യ ഗാനം പാടുന്ന മികച്ച ഗായകനെന്ന് അടൂര്‍ ഭാസി സ്ഥാപിച്ചു. ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ശ്രീകുമാരന്‍ തമ്പിയെഴുതിയ ഈ ഗാനം വളരെക്കാലം ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരുടെ മൈക്കില്‍ കൂടി അവരുടെ പൊതു സ്വത്തായ ഗാനമായി മാറി. ആഭിജാത്യ(1971) ത്തിലെ അടൂര്‍ ഭാസി പാടിയ ‘തള്ള് തള്ള് പന്നാസു വണ്ടി’ എന്ന ഹിറ്റ് ഗാനം സര്‍ക്കാര്‍ വാഹനങ്ങളുടെ ശോചനാവസ്ഥയെ പരിഹസിക്കാനായി എല്ലായ്പ്പാഴും സാധാരണക്കാരുടെ നാവില്‍ വരുന്ന പാട്ടായി മാറി. ഭാസ്‌കരന്‍ മാസ്റ്ററുടെ ഈ വരികള്‍ ചിട്ടപെടുത്തിയത് എ.ടി. ഉമ്മറാണ്.
തള്ള് തള്ള് പന്നാസു വണ്ടി എന്ന ഗാനം ആലപിക്കുന്നു, സംഗീത സംവിധായകന്‍ എ ടി ഉമ്മര്‍ സമീപം
ഗായകന്‍ ജയചന്ദ്രന്‍ ആദ്യമായി ദേവരാജന്‍ മാസ്റ്ററെ കാണാന്‍ പോകുമ്പോള്‍ കണി കണ്ടത് അടൂര്‍ ഭാസിയേയാണ്. അത് നല്ല ശകുനമായി. പില്‍ക്കാലത്ത് സിനിമയില്‍ അടൂര്‍ ഭാസി അഭിനയിച്ച ഗാനരംഗങ്ങളില്‍ ഭൂരിഭാഗം ഗാനങ്ങളും പാടിയത് ജയചന്ദ്രനാണ്. യേശുദാസ് പ്രേംനസീറിന് വേണ്ടി പാടുമ്പോള്‍ ജയചന്ദ്രന്‍ അടൂര്‍ ഭാസിക്ക് വേണ്ടി പാടും. ഇങ്ങനെ പാടിയ ‘ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍’ (അരക്കള്ളന്‍ മുക്കാക്കള്ളന്‍ 1974) ‘ പൊന്നിന്‍ കട്ടയാണെന്നാലും’ (കണ്ണപ്പനുണ്ണി 1978) തുടങ്ങിയ ഗാനങ്ങളൊക്കെ വളരെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടിന്‍ പിറന്ന ഏറ്റവും മികച്ച ഹാസ്യ ഗാനങ്ങളിലൊന്നായ ‘പാപ്പി അപ്പച്ചാ’ എന്ന ഗാനമാണ് (മൈലാടുംകുന്ന്. 1972)) അടൂര്‍ ഭാസി അഭിനയിച്ച് പാടിയ ഏറ്റവും പ്രശസ്ത സിനിമാ ഗാനം. സി. ഒ. ആന്റോയെന്ന ഗായകന്റെ മാസ്റ്റര്‍ പീസായ ആ ഗാനം ഒരു മുഴുക്കുടിയന്റെ മാനറിസങ്ങള്‍ ഭംഗിയായി പകര്‍ത്തി അടൂര്‍ ഭാസി അഭിനയിച്ചത് ഏറെ പ്രശംസ നേടിയതാണ്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഗായകന്‍ ആന്റോയുടെ ആലാപനത്തിലെ ഭാവങ്ങള്‍ കണ്ട് വളരെ ബുദ്ധിമുട്ടിയാണ് ചിരിയമര്‍ത്തി കൂടെ പാടിയതെന്ന് കൂടെ പാടിയ ഗായിക ലതാ രാജു ഒരിക്കല്‍ പറയുകയുണ്ടായി. അത്രയ്ക്ക് ഒറിജിനലായാണ് സി.ഒ. ആന്റോ അത് പാടിയിരിക്കുന്നത്.
1953 ല്‍ തിരമാലയില്‍ ആരംഭിച്ച് 1987 ലെ ചക്കിക്കൊത്തൊരു ചങ്കരന്‍ വരെ 600 ഓളം പടങ്ങളില്‍ അടുര്‍ ഭാസി അഭിനയിച്ചു. മൂന്ന് പതിറ്റാണ്ട് സാന്നിധ്യം- അവസാനം വരെ, ഒരിക്കല്‍ പോലും സിനിമാ രംഗത്ത് നിന്ന് നിഷ്‌ക്രമിച്ചില്ല.
ഗുരുതരമായ പ്രമേഹ രോഗം രണ്ട് വൃക്കകളേയും പിടി കൂടിയതോടെ ഹാസ്യം ദുഃഖത്തിലേക്ക് വഴി മാറി. അവിവിവാഹിതനായ, സമ്പന്നന്‍, അറു പിശുക്കന്‍ അതായിരുന്നു സിനിമക്ക് പുറത്തുള്ള അടൂര്‍ ഭാസിയെന്ന വ്യക്തി അറിയപ്പെട്ടത്. മദ്രാസില്‍ പുതിയ വീട് വെച്ച് പാല് കാച്ചിയ കഥ പ്രശസ്തമായിരുന്നു. വന്ന അതിഥികള്‍ക്ക് ഏതാനും തുള്ളി പാല് കൈയ്യില്‍ ഒഴിച്ച് കൊടുത്തതായിരുന്നു ചടങ്ങിലെ ഭക്ഷണം. ഒടുവില്‍ മലയാള സിനിമയുടെ മാനം രക്ഷിക്കാന്‍ പി. ഭാസ്‌കരന്‍ മാസ്റ്റര്‍ ഏതോ ഹോട്ടലില്‍ നിന്ന് സ്വന്തം പണം മുടക്കി ഇഡ്ഡലി വരുത്തിച്ചാണ് അതിഥികള്‍ക്ക് ഭക്ഷണമായി വിളമ്പിയത്. അതിലും ഭാസിക്ക് ലാഭം.
ഭക്ഷണത്തോട് അമിതമായ സ്‌നേഹമുള്ളതിനാല്‍ സ്വയം ശാപ്പാട്ടു രാമന്‍ എന്ന് വിശേഷിപ്പിച്ച് അടൂര്‍ ഭാസി അഭിമാനം കൊണ്ടിരുന്നു. ‘ ഒരു ദിവസം ഇരുപതതോ മുപ്പതോ പ്രാവശ്യം ഊണ് കഴിക്കേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’ ഒരിക്കല്‍ പറഞ്ഞു. പോരാഞ്ഞ് ഭക്ഷണ സ്‌നേഹം ഒരു പടത്തിലും പ്രകടിപ്പിച്ചു. താന്‍ സഹസംവിധായകനായ തച്ചോളി ഒതേനനില്‍ ഒരു രംഗമുണ്ട്. അടൂര്‍ ഭാസി ഒരു ഇലയില്‍ കുന്ന് പോലെ ചോറ് വിളമ്പി കഴിക്കാനിരിക്കുമ്പോള്‍ മല പോലെ കുന്ന് കൂടിയ ഇലയിലെ ചോറ് കണ്ട് മറ്റൊരു ഹാസ്യനടനായ എസ്.പി. പിള്ള ചോദിക്കുന്നു. ‘താന്‍ ഇരിക്കുന്നത് ചോറിന്റെ അപ്പറത്തോ ഇപ്പുറത്തോ ? .
ഭക്ഷണം ഉണ്ടാക്കാത്ത മദ്രാസിലെ എക അടുക്കളയെന്ന ഖ്യാതിയും നടന് കിട്ടി. ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷണവും സ്‌മോളും കിട്ടും. ഷൂട്ടിംങ് ഇല്ലാത്ത നാള്‍ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ തരമാക്കും. അന്നത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍. ലളിതമായ വേഷം. പത്ത് പൈസ ചിലവാക്കില്ല. ധാരാളം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടി അവയൊക്കെ അണിയും. മദ്രാസില്‍ കുറെ സ്ഥലം. ഒറ്റത്തടി, കല്യാണം ദുഷ്ചിലവാണ് എന്നതിനാലാണ് അവിവിവാഹിതനായി കഴിയുന്നത് എന്ന് പരക്കെ എല്ലാവരും വിശ്വസിച്ചു. എന്നാല്‍ അടൂര്‍ ഭാസി തന്നെ എഴുതിയ ഒരു ലേഖനത്തില്‍ ഒരു പെണ്ണ് കണ്ടതാണ്. ഏതാണ്ട് വിവാഹം ഉറപ്പിച്ചതുമായിരുന്നു. പക്ഷേ, അതിന് മുന്‍കൈയെടുത്ത വ്യക്തിയെ ശൂരനാട് വെച്ച് ദാരുണമായി വെട്ടിക്കൊന്നു. ആ സംഭവത്തില്‍ നിന്നേറ്റ ഷോക്കില്‍ നിന്ന് മുക്തനാവാന്‍ തനിക്ക് കഴിഞ്ഞില്ല. അതാണ് പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചത് എന്നായിരുന്നു.
1988 നവംബറില്‍ ഗുരുതരമായ വൃക്കരോഗം ബാധിച്ച് മദ്രാസില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഒരു വൃക്ക മാറ്റി വെച്ചു. അതിനിടയില്‍ അടുത്ത് കൂടിയ രണ്ട് വ്യക്തികള്‍ സമ്പത്തും സ്വര്‍ണ്ണവും അടിച്ച് മാറ്റി. എല്ലാം കഴിഞ്ഞാണ് അവിടെയെത്തിയ സഹോദരങ്ങള്‍ കാര്യമറിയുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.
കാർട്ടുണിസ്റ്റ് അബു എബ്രഹാം വരച്ച അടൂർ ഭാസിയുടെ കാരിക്കേച്ചർ
കുഞ്ചന്‍ നമ്പ്യാരുടെ വേഷം ചെയ്യണമെന്നത് ഭാസിയുടെ ജീവിതാഭിലാഷമായിരുന്നു. കഥ: അയ്യപ്പപ്പണിക്കര്‍, സംഗീതം കാവാലം. കുഞ്ചനായി അടൂര്‍ ഭാസി സംവിധാനം ജി. അരവിന്ദന്‍ ഇതായിരുന്നു സ്ഥലമാകാതെ പോയ സ്വപ്നം.
മറ്റൊര ഭാസിക്കഥ: പൊങ്ങച്ചമടിക്കുന്ന ഒരു താരമാതാവും നായികാ താരവും കാറില്‍ ഷൂട്ടിംഗിനായി തേക്കടിയില്‍ വരികയാണ്. നായിക അന്യഭാഷയില്‍ നിന്നാണ്. കാറില്‍ നസീറും അടൂര്‍ ഭാസിയുമുണ്ട്. ഒട്ടും കുറക്കേണ്ട എന്ന് കരുതി താരമാതാവ് മലയാളം പറഞ്ഞു. ഒരു വശത്തേക്ക് നോക്കി കണ്ണ് പൊത്തി പറഞ്ഞു. മൈ ഗോഡ് ദേ ഒരു കൊക്കൊ ! കൊക്കയാണ് ഉദ്ദേശിച്ചത്. ഒരു വളവില്‍ ആരണ്യ നിവാസ് എന്ന ഒരു ബോര്‍ഡ് കണ്ട് താരമാതാവ് അത് വായിച്ചു. ‘ആരാണി നവാസ്. അത് കേട്ട നസീര്‍ പറഞ്ഞു. എന്റെ അനുജനാണ് അത്'(പ്രേംനവാസ്).
2010 ല്‍, പ്രശസ്ത നടി കെ.പി. എ. സി. ലളിതയുടെ ആത്മകഥ ‘കഥ തുടരും ‘പുറത്ത് വന്നു. പത്രപ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് കേട്ടെഴുതിയ ആത്മകഥയിലെ ‘അറിയപ്പെടാത്ത അടൂര്‍ ഭാസി ‘ യെന്ന അദ്ധ്യായത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച് നിരന്തരം വേട്ടയാടിയ പ്രശസ്ത നടന്‍ അടൂര്‍ ഭാസിയെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ‘ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോള്‍ തന്റെ സിനിമാ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ അടൂര്‍ഭാസി ശ്രമിച്ചെന്ന് ലളിത വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നു. സിനിമയിലെ നല്ല തമാശക്കാരനായ അടൂര്‍ ഭാസിയുടെ ഒട്ടും തമാശയല്ലാത്ത കാര്യങ്ങളാണ് അതില്‍ പറയുന്നത്. ഒരു പോര്‍ട്ട് റേറ്റ് പൂര്‍ണമാകണമെങ്കില്‍ കറുപ്പ് ഷേഡ് കൂടി വേണമല്ലോ എന്ന തത്വമുണ്ടല്ലോ.
ഒരു വാരികയില്‍ 20 ഓളം ലക്കങ്ങള്‍ അടൂര്‍ ഭാസി സിനിമാ അനുഭവങ്ങള്‍ എഴുതിയിരുന്നു. അത് ഡി.സി. പിന്നീട് പുസ്തകമാക്കി. അടൂര്‍ ഭാസി എഴുതിയ ഏക പുസ്തകം. അഭിനയത്തിലേക്ക് വരും മുന്‍പ് ടി.എന്‍. ഗോപിനാഥന്‍ നായരുടെ ‘വീരകേസരി ‘ എന്ന പ്രസിദ്ധീകരണത്തില്‍ അടൂര്‍ ഭാസി പത്രപ്രവര്‍ത്തകനായിരുന്നു.
അടൂര്‍ ഭാസിയെന്ന നടന്റെ അവസാന നാളുകളെ കുറിച്ച് എം.ടി. എഴുതി.’ തന്റെ പ്രസിദ്ധമായ പിശുക്കിനേയും പറ്റി കഥകള്‍ പറയുമായിരുന്നു ഭാസി. പക്ഷേ, ആരാധകരും ആള്‍ക്കൂട്ടവുമൊഴിഞ്ഞ ഒരു കാലത്തെപ്പറ്റി ഭാസി ചിരിച്ചു കൊണ്ട് പറഞ്ഞത് എന്നെ വേദനിപ്പിച്ചു. ഇപ്പോള്‍ ട്രെയിനില്‍ പോകുമ്പോള്‍ പണ്ട് ചില വേഷങ്ങള്‍ കെട്ടിയ ആളാണെന്ന് മനസിലാക്കിയ ചില പിള്ളേര്‍ അടുത്തു വന്ന് ചോദിക്കും.’ ഇപ്പോള്‍ ചാന്‍സൊന്നുമില്ലേ സാറേ? എന്ത് മറുപടി പറയും? ഇല്ല കഷ്ടമാണെന്ന് പറയും. അവര്‍ക്കൊരു സമാധാനമാകട്ടെ ‘ അപ്പോഴും ഭാസി ഉറക്കെ ചിരിച്ചു.
1990 മാര്‍ച്ച് 29 ന് അടൂര്‍ ഭാസി അന്തരിച്ചു. ‘അടൂര്‍ ഭാസിയുടെ അന്തര്‍ധാനം മലയാള ദൃശ്യവേദിക്ക് നികത്താനാവാത്ത വിടവുണ്ടാക്കി. താനുള്‍പ്പടെയുള്ള എല്ലാവരേയും പറ്റി ഫലിതം പറഞ്ഞു ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമായിരുന്ന ഭാസി, അദ്ദേഹത്തെ അടുത്തറിയാവുന്നവരിലെല്ലാം എന്നും വേദനയായ് നിലനില്‍ക്കും.” കേരള കൗമുദി ദിനപത്രം മുഖാപസംഗത്തില്‍ എഴുതി.
മലയാള മനോരമയുടെ പോക്കറ്റ് കാര്‍ട്ടൂണിലെ കുഞ്ചു കുറുപ്പ് ചരിത്രത്തിലാദ്യമായി നര്‍മ്മം ഉപേക്ഷിച്ചു ചിരിയുടെ മഹാരാജാവിന് ദുഃഖപുഷ്പങ്ങള്‍ എന്ന വാചകത്തില്‍ പ്രസിദ്ധീകരിച്ചു.
ഒരിക്കല്‍ അടൂര്‍ ഭാസിയോട് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മുസാഫിര്‍ ചോദിച്ചു.
‘ഇനിയൊരു ജന്മംകിട്ടിയാല്‍ ആരായി ജനിക്കണമെന്നാണ് മോഹം? അടൂര്‍ഭാസി പറഞ്ഞു: ഇ.വി. കൃഷ്ണപിള്ളയായ് ജനിച്ച് മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാകണം. Malayalam legendary actor Adoor Bhasi 35th death anniversary
Content Summary; Malayalam legendary actor Adoor Bhasi 35th death anniversary
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.