2008 ലെ മലേഗാവ് സ്‌ഫോടന കേസില്‍ ബിജെപി മുന്‍ എംപി പ്രജ്ഞ സിംഗ് താക്കൂര്‍ ഉള്‍പ്പെടെ ഏഴ് പേരെ വെറുതെ വിട്ട് കോടതി വിധി. വിശ്വസനീയമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുബൈയിലെ പ്രത്യേക എന്‍ഐഎ കോടതി വിധി പറഞ്ഞത്. കേസിന്റെ വിചാരണ 2018 ലാണ് ആരംഭിച്ചത്. പ്രത്യേക ജഡ്ജി എ കെ ലഹോട്ടി രാവിലെ 11 മണിയോടെയാണ് വിധി പ്രസ്താവം ആരംഭിച്ചത്.
ബിജെപി മുന്‍ എംപി പ്രജ്ഞാ സിംഗ് താക്കൂര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, മേജര്‍ രമേശ് ഉപാധ്യായ (റിട്ട.), അജയ് രഹിര്‍ക്കര്‍, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ധര്‍ ദ്വിവേദി എന്നീ ഏഴ് പേരായിരുന്നു കേസില്‍ കുറ്റം ചുമത്തി വിചാരണ നേരിട്ടുകൊണ്ടിരുന്നത്. ഇവരെയെല്ലാം വെറുതെ വിട്ടുകൊണ്ടാണ് വിധി വന്നിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഭീകരവിരുദ്ധ നിയമത്തിലെയും വകുപ്പുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, സ്‌ഫോടകവസ്തു നിയമം എന്നീ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടെ കുറ്റാരോപിതര്‍ക്കെതിരേ ചുമത്തിയിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മലേഗാവിലെ ഒരു ചൗക്കിലാണ് സ്‌ഫോടനം ഉണ്ടായത്. മുസ്ലിങ്ങള്‍ ഭൂരിപക്ഷ പ്രദേശത്ത്, പുണ്യമാസമായ റംസാനില്‍ നടന്ന സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം കേസ് അന്വേഷിച്ചത് ലോക്കല്‍ പൊലീസ് ആയിരുന്നുവെങ്കിലും, പിന്നീട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്)കേസ് ഏറ്റെടുത്തു. എല്‍എംഎല്‍ ഫ്രീഡം മോട്ടോര്‍സൈക്കിളില്‍ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) സ്ഥാപിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. Malegaon blast verdict; NIA court acquitted Ex BJP MP Pragya Thakur among seven accused
Content Summary; Malegaon blast verdict; NIA court acquitted Ex BJP MP Pragya Thakur among seven accused
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.