ചാര്‍മിനാറിനടുത്ത് ഗുല്‍സാര്‍ ഹൗസിലെ തീപിടുത്തം; 17 പേര്‍ കൊല്ലപ്പെട്ടു

ഗുല്‍സാര്‍ ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ജ്വല്ലറിയിലാണ് തീപിടുത്തം ഉണ്ടായത്

ഹൈദരാബാദിലെ ചാര്‍മിനാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഒമ്പത് പേര്‍ പൊള്ളലേറ്റും ബാക്കിയുള്ളവര്‍ ശ്വാസം മുട്ടിയുമാണ് മരണപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്.

ചാര്‍മിനാറിന് സമീപം ഗുല്‍സാര്‍ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജ്വല്ലറിയിലാണ് ആദ്യം തീ പടര്‍ന്നതെന്നാണ് അഗ്നിശമന സേന പറയുന്നത്. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. 11 അഗ്നിശമന സേന വാഹനങ്ങള്‍ സ്ഥലത്തുണ്ട്.

ഉദ്യോഗസ്ഥര്‍ പറയുന്ന വിവരം അനുസരിച്ച് രാവിലെ 6 മണിയോടെയാണ് തീപിടുത്തം ഉണ്ടാകുന്നത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിട്ടുള്ളതായി വിവരമുണ്ട്. പരിക്കേറ്റവരെയെല്ലാം സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. സാധ്യമായതെല്ലാം അപകടത്തിന്റെ ഇരകളായവര്‍ക്ക് ചെയ്യാനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചത്. കേന്ദ്രമന്ത്രിയും ഹൈദരാബാദ് എംപിയുമായി ജി കിഷന്‍ റെഡ്ഡി അപകട സ്ഥലം സന്ദര്‍ശിച്ചു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സഹായമായി മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം നല്‍കും. അതേസമയം ബിജെപി ആരോപിക്കുന്നത്, അപകട വിവരം അറിഞ്ഞിട്ടും അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്താന്‍ വൈകിയെന്നാണ്. എന്നാല്‍ ഈ ആരോപണം ഉദ്യോഗസ്ഥര്‍ തള്ളിക്കളയുകയാണ്. രാവിലെ 6.17 നാണ് അപകട വിവരം അറിയുന്നതെന്നും 15 മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.  Massive fire near Charminar in Hyderabad, 17 killed

Content Summary; Massive fire near Charminar in Hyderabad, 17 killed

This post was last modified on May 18, 2025 12:30 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment