മിഡില്‍ ഈസ്റ്റില്‍ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും തുറന്നുനല്‍കിയില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഏറ്റവും വലിയ പവര്‍ പ്ലാന്റില്‍ നിന്ന് തന്നെ ആക്രമണം തുടങ്ങുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ ആഗോളതലത്തില്‍ കനത്ത ഇന്ധന പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഇതിന് മറുപടിയായി, തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ സൈന്യവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ശനിയാഴ്ച ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ അരാദ്, ഡിമോണ നഗരങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അരാദില്‍ മിസൈല്‍ പതിച്ച് കെട്ടിടങ്ങള്‍ തകരുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരിക്കേറ്റ ഈ ആക്രമണത്തില്‍ നിരവധി കുട്ടികളുടെ നില ഗുരുതരമാണ്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകള്‍ ജനവാസ മേഖലകളില്‍ പതിച്ചത്. ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ വ്യോമസേന ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളില്‍ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. യുഎഇയ്ക്കു നേരെയും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. എന്നിരുന്നാലും നൂറിലധികം പേര്‍ക്ക് യുഎഇയില്‍ പരിക്കേറ്റതായാണ് വിവരം.
ഈ സംഘര്‍ഷം ആഗോള സാമ്പത്തിക മേഖലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ധന ലഭ്യത കുറഞ്ഞതോടെ ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ ജോലി സമയം ക്രമീകരിക്കുകയും വര്‍ക്ക് ഫ്രം ഹോം രീതി നടപ്പിലാക്കുകയും ചെയ്തു. ഓസ്ട്രേലിയയില്‍ നിലവില്‍ ഇന്ധനക്ഷാമം ഇല്ലെങ്കിലും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് അവിടുത്തെ സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ, ഇറാനില്‍ തടവിലായിരുന്ന രണ്ട് ജപ്പാന്‍ പൗരന്മാരില്‍ ഒരാളെ മോചിപ്പിച്ചതായി ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി സ്ഥിരീകരിച്ചു. മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ തങ്ങളുടെ ആണവ അന്തര്‍വാഹിനികള്‍ അറേബ്യന്‍ കടലില്‍ വിന്യസിച്ചിട്ടുണ്ട്. ഖത്തറില്‍ ഒരു സൈനിക ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കടലില്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയാകെ ഒരു വന്‍ യുദ്ധത്തിന്റെ വക്കിലാണെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Summary: Middle East War Updates; If Hormuz does not reopen within 48 hours, Trump threatens Iran with further attacks
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.