June 26, 2026 |
Share on

ഇറാന്‍ യുദ്ധം; സൗത്ത് പാഴ്‌സ് ആക്രമണം സ്വന്തം തീരുമാനമെന്ന് ഇസ്രയേല്‍, ട്രംപിന് നീരസം

ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമാണ് ഇറാന്റെ സൗത്ത് പാഴ്‌സ്

ലോകത്തിലെ ഏറ്റവും വലിയ എണ്ണ വാതകപാടമായ ഇറാനിലെ സൗത്ത് പാഴ്‌സിനു നേരെ നടത്തിയ വ്യോമാക്രമണം തങ്ങള്‍ ഒറ്റയ്ക്കാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജെറുസലേമില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മുന്‍കൂട്ടി അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന നെതന്യാഹു, വാതക സമുച്ചയത്തിന് നേരെയുള്ള നീക്കം ഇസ്രയേലിന്റെ സ്വന്തം തീരുമാനമായിരുന്നു എന്ന് ആവര്‍ത്തിച്ചു. എന്നാല്‍, ഭാവിയില്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും നിലവില്‍ അത് തങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഈ ആക്രമണം അമേരിക്കയുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും, വാഷിംഗ്ടണിന് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്താന്‍ താന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചു. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 1.9 ശതമാനം ഇടിഞ്ഞ് ബാരലിന് 94.29 ഡോളറിലെത്തി. എങ്കിലും, ഏപ്രില്‍ അവസാനം വരെ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണവില ബാരലിന് 180 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഇറാനിലെ ഭരണകൂടത്തെ വെറും വ്യോമാക്രമണങ്ങള്‍ കൊണ്ട് മാത്രം താഴെയിറക്കാന്‍ കഴിയില്ലെന്നും ഒരു ‘കരയുദ്ധം’ അനിവാര്യമാണെന്നും നെതന്യാഹു സൂചന നല്‍കി. എന്നാല്‍ അമേരിക്കന്‍ സൈന്യത്തെ ഇത്തരമൊരു നീക്കത്തിനായി നിയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ജനതയ്ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം ഭൂരിഭാഗം പേരും ഇറാനിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കുന്നതിനെ എതിര്‍ക്കുന്നു.

ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ വാതക സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. ഇതിലൂടെ ഖത്തറിന്റെ വാതക കയറ്റുമതിയില്‍ 17 ശതമാനം കുറവുണ്ടാകുമെന്നും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷത്തോളം എടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളെ സാരമായി ബാധിച്ചേക്കും.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഒരു ചട്ടക്കൂട് രൂപീകരിക്കാന്‍ ഫ്രാന്‍സ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും, ജപ്പാന്‍ ഭരണഘടനയുടെ പരിമിതികള്‍ കാരണം നേരിട്ടുള്ള സൈനിക ഇടപെടലിന് തടസ്സമുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായ്ചി അറിയിച്ചു. ഇതിനിടെ, ജെറുസലേമിനെ ലക്ഷ്യമിട്ട് ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേല്‍ വ്യോമാതിര്‍ത്തി നിയന്ത്രണവിധേയമാണെന്ന അവകാശവാദങ്ങള്‍ക്കിടയിലും ജെറുസലേമില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും അപായ സൂചനകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ യു.എ.ഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഭീകര ശൃംഖലയെ തകര്‍ത്തതായും യു.എ.ഇ അധികൃതര്‍ അറിയിച്ചു.

Content Summary: Middle East War: updates Iran’s South Pars gas field attack, Netanyahu says Israel acted alone.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×