May 20, 2025 |

കേന്ദ്രത്തിലും മോദിയിലും ഇപ്പോഴും പ്രതീക്ഷ; ലീഗിന് തിരിച്ചടി, കോണ്‍ഗ്രസിന് മിണ്ടാന്‍ പറ്റില്ല

മുനമ്പത്തെ പാവപ്പെട്ട ആളുകള്‍ക്ക് അവരുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ച് എടുക്കേണ്ടതുണ്ട്

കഴിഞ്ഞ 187 ദിവസമായി മുനമ്പത്തെ തീരദേശ വാസികളുടെയെല്ലാം മനസ്സില്‍ ഒരേ ചിന്തയാണ്‌. തങ്ങള്‍ ജനിച്ചുവളര്‍ന്ന കിടപ്പാടവും ഭൂമിയും ഉപേക്ഷിക്കേണ്ടി വരുമോ എന്ന്. അതുവരെ സമാധാനത്തോടെ ജീവിച്ചവര്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഏക ഉപജീവനമാര്‍ഗമായ മത്സ്യബന്ധനത്തിന് പോകുന്നത് പോലും വിരളമാണ്. അറുനൂറോളം കുടുംബങ്ങളാണ് പ്രതീക്ഷയുടെ മുനമ്പ് തേടി ജീവിതം തള്ളിനീക്കുന്നത്. ജീവനും ജീവിതവും നിലനിര്‍ത്തുന്ന കരയും മണ്ണും വഖഫ് നിയമത്തില്‍ ഏത് നിമിഷവും ഒഴിയേണ്ടിവരുമോ എന്ന ആശങ്കകളെയെല്ലാം ഒരു വിധം മറുകരയെത്തിച്ച് പ്രതീക്ഷയുടെ തീരത്തണയാനുള്ള അതിജീവനത്തെ കുറിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെ കുറിച്ചും സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി അഴിമുഖത്തോട് സംസാരിക്കുന്നു.

കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു

കേന്ദ്രഗവണ്‍മെന്റ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിട്ടാണെങ്കിലും മുനമ്പം വിഷയം എങ്ങനെ പരിഹരിക്കാമെന്നതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം മുനമ്പം തീരവാസികള്‍ക്ക് ഉറപ്പ് നല്‍കിയത്. മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യര്‍ തറയിലും സമരസമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പാലക്കലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ പ്രദേശവാസികള്‍ക്ക് വളരെയധികം പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

Rijiju visit munambam

ബില്ല് ആദ്യം പാര്‍ലമെന്റില്‍ വച്ചപ്പോള്‍ ഇല്ലാതിരുന്നതും രണ്ടാമത് ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് (ജെപിസി) വിട്ടശേഷം സെക്ഷന്‍ 2 ആയി കൂട്ടിച്ചേര്‍ത്തതുമായ ഒരു ഭേദഗതി വന്നിരുന്നു. അതായത് ട്രസ്റ്റ് പദവി ഉള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സെക്ഷന്‍ 2 യില്‍ പരമാധികാരം ഉറപ്പാക്കുന്നു. 1860 ലെ സൊസൈറ്റി ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ട്രസ്റ്റുകളുടെ പരമാധികാരം സംബന്ധിച്ച് വഖഫ് ഭേദഗതി ബില്ലില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അത് വ്യാഖ്യാനിക്കേണ്ടതും പരിഹരിക്കേണ്ടതും സുപ്രീംകോടതിയാണ്. അതിനാലാണ് ആരെങ്കിലും അപ്പീലിന് പോയാല്‍ സുപ്രീംകോടതി വരെ പോകേണ്ടിവരുമെന്ന് മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം പറഞ്ഞത്.

എന്നിരുന്നാലും കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്ന് മുനമ്പത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നതില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനം എടുക്കാമെന്നാണ് മന്ത്രി ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

ഇതിനുപുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുനമ്പത്തെ പ്രദേശവാസികളായ 15 അംഗ പ്രതിനിധികളുമായി സംസാരിക്കാനും തയ്യാറായിട്ടുണ്ട്. ഈസ്റ്ററിന് ശേഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഈ കൂടിക്കാഴ്ചയും ഞങ്ങള്‍ തീരവാസികളില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പോ?

പ്രതിപക്ഷ നേതാവ് വിഡി സതീശനും, ശശി തരൂരുമൊക്കെ സമരപ്പന്തലില്‍ വന്ന് പറഞ്ഞത് മുനമ്പത്തേത് വഖഫ് പ്രോപ്പര്‍ട്ടി അല്ലെന്നായിരുന്നു. പക്ഷേ വഖഫ് ബോര്‍ഡ് ഈ ഭൂമി വഖഫ് പ്രോപ്പര്‍ട്ടിയായി എഴുതി എടുത്തിരിക്കുകയാണ്. മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസിന് പ്രത്യേകമായി ഒന്നും തന്നെ പറയാനില്ല. കാരണം അവര്‍ തന്നെയാണല്ലോ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ആ നിയമത്തിന്റെ തിക്താനുഭവമാണ് ഞങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഇതില്‍ ഇനി എന്തെല്ലാം കാരണങ്ങളും ന്യായീകരണങ്ങളും പറഞ്ഞാലും വസ്തുത ഇല്ലാതാകുന്നില്ല.

sashi tharoor visit munambam

മുനമ്പത്തെ ഭൂമിയുടെ യഥാര്‍ത്ഥ ഉടമയായിരുന്ന സിദ്ദിഖ് സേട്ടിന്റെ മക്കളായ എംഎസ് സുബൈദ ബിവി, നസീര്‍ സേട്ട്, ഇര്‍ഷാദ് സേട്ട്, ഇസ്മയില്‍ സേട്ട് എന്നിവരാണ്. ഇവരില്‍ സുബൈദ ബിവി മരിച്ചതിനെ തുടര്‍ന്ന് ഇവരുടെ മക്കളും ബാക്കിയുള്ളവരുമാണ് തര്‍ക്കഭൂമി വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്ന് പറഞ്ഞ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

1860 ലെ ആക്ട് പ്രകാരം സൊസൈറ്റിക്ക് പരമാധികാരം നല്‍കുന്നുണ്ട്. കൂടാതെ വഖഫ് പ്രോപ്പര്‍ട്ടിയാണെങ്കില്‍ പെര്‍മനന്റ് ഡെഡിക്കേഷന്‍ ഉണ്ടായിരിക്കണം. എന്നാല്‍ മുനമ്പത്തെ ഭൂമി സ്ഥിരമായി നല്‍കിയിരിക്കുന്നതല്ല. തനിക്കും തന്റെ സന്തതിപരമ്പരകള്‍ക്കും ഫറൂഖ് കോളേജ് ഇല്ലാതെ വന്നാല്‍ ഭൂമി തിരികെ എടുക്കാമെന്ന കരാറാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇത് പെര്‍മനന്റ് ഡെഡിക്കേഷന്‍ അല്ല.

സര്‍ക്കാരിലും പ്രതീക്ഷ

സെക്ഷന്‍ 97 അനുസരിച്ച് വഖഫ് ബോര്‍ഡില്‍ എന്തെങ്കിലും പ്രശ്നങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ വഖഫ് ക്രമീകരിക്കുന്നതിന് അതാത് സംസ്ഥാനങ്ങള്‍ക്ക് അധികാരം കൊടുക്കുന്നുണ്ട്. അതുപ്രകാരം കേരള ഗവണ്‍മെന്റിന് പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയും. കേസില്‍ എതിര്‍വശത്ത് ആളുള്ളതിനാല്‍ ജുഡീഷ്യറിയിലേക്ക് തന്നെ പോകും.

രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണം ഉണ്ടായാല്‍ മാത്രമേ പാവപ്പെട്ടവരായ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ. ഞങ്ങള്‍ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഇവിടെ രാപകലില്ലാതെ സമരപ്പന്തലിലാണ്. 2024 ഒക്‌ടോബര്‍ 13 നാണ് ഞങ്ങള്‍ സമരം ആരംഭിച്ചത്. ഞാന്‍ കഴിഞ്ഞ 150 ദിവസം ഈ സമരത്തോടൊപ്പം തന്നെയായിരുന്നു. പ്രശ്‌നം മുഖ്യധാരയിലെത്തിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂ.

munambam land issue

ഫറൂഖ് കോളേജിന് വഖഫായി കിട്ടിയ ഈ ഭൂമി അവര്‍ പണം വാങ്ങിതന്നെയാണ് ഞങ്ങള്‍ക്ക് വിറ്റത്. അവര്‍ അവിടെ കോളേജും പണിതു. ഇനിയും ഈ ഭൂമി വഖഫാണെന്ന് ഫറൂഖ് കോളേജ് പറയുന്നത് സാമൂഹിക നീതിക്ക് യോജിച്ചതല്ല. കടപ്പുറത്തെ പാവപ്പെട്ട ആളുകളെ പിച്ചിച്ചീന്തുന്നതിലൂടെ വഖഫ് ബോര്‍ഡിന് വലിയ ദുരന്തം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ലീഗിനേറ്റ തിരിച്ചടി

മുനമ്പം വിഷയം കേന്ദ്രഗവണ്‍മെന്റിന് വഖഫ് ഭൂമിയിലെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമായി കാണിക്കാന്‍ സാധിച്ചു. പാവപ്പെട്ട ആളുകളുടെ കിടപ്പാടം പിടിച്ചെടുക്കാന്‍ ശ്രമിച്ച വഖഫ് സംരക്ഷണ സമിതിയുടെ തീരുമാനത്തോടെ നിരവധി ദുരിതങ്ങളാണ് അവര്‍ക്ക് ഇനി അനുഭവിക്കേണ്ടി വരിക. വഖഫ് ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയതോടെ മുസ്ലിം സമുദായത്തിലെ 99 ശതമാനം ആളുകളും വഖഫ് സംരക്ഷണ സമിതിയെയാണ് കുറ്റപ്പെടുത്തുന്നത്. നഷ്ടപ്പെട്ട വഖഫ് ഭൂമികള്‍ തിരിച്ച് പിടിക്കുമെന്ന് മുസ്ലിം ലീഗിന്റെ കെപിഎ മജീദ് ആദ്യം മുതലേ തന്നെ പറഞ്ഞ കാര്യമാണ്. പിന്നീട് ആ നിലപാട് അവര്‍ മാറ്റുകയായിരുന്നു.

മുനമ്പത്തെ പാവപ്പെട്ട ആളുകള്‍ക്ക് അവരുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ച് എടുക്കേണ്ടതുണ്ട്. ഇതിനുവേണ്ടി കത്തോലിക്ക സഭയും ഞങ്ങള്‍ക്ക് ഒപ്പം തന്നെ നിന്നുകൊണ്ട് വഖഫ് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, വികാരി റോക്കി റോബിന്‍ കളത്തില്‍ തുടങ്ങിയവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ക്ക് എന്നും തുണയായത്. Munambam land issue; still hope in the central government and Modi

Content Summary: Munambam waqf issue; still hope in the central government and Modi

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×