ലോകാവസാനത്തെക്കുറിച്ച് മനുഷ്യൻ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഭൂമി പൊടുന്നനെ ഇല്ലാതായി തീരുമെന്നത് മുതൽ മില്യൺ കണക്കിന് വർഷങ്ങൾക്ക് ശേഷമായിരിക്കും ലോകാവസാനം എന്നുവരെയുള്ള അനേകം വാക്കുകൾ കേട്ട് കേട്ട് ഈ വാക്ക് നമുക്ക് വളരെ പരിചിതവും ലാഘവമുള്ളതുമാണ്. നമ്മുടെ കാലത്തെ ഏറ്റവും മഹാനായ ആസ്ട്രോണമിസ്റ്റായ സ്റ്റീഫൻ ഹോക്കിങ് തൻറെ പ്രവചനങ്ങളിൽ ഭൂമിയുടെ അവസാനിക്കുന്നതിനെക്കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. ലോകവസാനത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾ വീണ്ടും സജീവമാവുകയാണ് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നാസയുടെ വിശദീകരണം
ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങളെയും ഭൂഉപഭോഗത്തിലെ ആശങ്കകളെയും കുറിച്ചുള്ള സ്റ്റീഫൻ ഹോക്കിങിൻറെ മുന്നറിയിപ്പുകൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുഖവിലയ്ക്കെടുക്കുന്നുവെങ്കിലും ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനത്തെ പിന്തുണയ്ക്കുന്നില്ല. കഴിഞ്ഞ 50 വർഷത്തിലധികമായി നാസ ഭൂമിയെ കുറിച്ച് പഠിക്കുന്നു. എന്നാൽ ഭൂമി 2600ൽ അവസാനിക്കുമെന്ന് പറയാൻ ഞങ്ങൾ തയ്യാറല്ല എന്നുമാണ് നാസ വക്താവിൻറെ പ്രതികരണം. സ്റ്റീഫൻ ഹോക്കിങ് മുന്നോട്ടുവെച്ച ചില ആശങ്കകളെ മുഖവിലയ്ക്കെടുക്കുന്ന നാസ ഭൂമിയുടെ ഭാവിക്ക് ഭീഷണിയാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകും എന്നാണ് വ്യക്തമാക്കുന്നത്.
സ്റ്റീഫൻ ഹോക്കിങ് പ്രവചിച്ചത്
ഭൂമിയിൽ മനുഷ്യൻറെ സുസ്ഥിരമല്ലാത്ത ഊർജ്ജ ഉപഭോഗത്തിൻറെയും അമിത ജനസംഖ്യയുടെയും അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് സ്റ്റീഫൻ ഹോക്കിങ് ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. അതിവേഗം വളരുന്ന ജനസംഖ്യ ഭൂമിയെ അസഹനീയവും ചുട്ടുപൊള്ളുന്നതുമായ ഗ്രഹവും വാസയോഗ്യമല്ലാതാക്കി മാറ്റുകയും ചെയ്യുമെന്നും ഹോക്കിങ് നിരീക്ഷിച്ചു.
മരണത്തിന് തൊട്ടുമുമ്പ് 2018ൽ ദി സെർച്ച് ഫോർ ന്യൂ എർത്ത് എന്ന ഡോക്യുമെൻററിയിലായിരുന്നു ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള തൻറെ പ്രവചനങ്ങൾ സ്റ്റീഫൻ ഹോക്കിങ് പങ്കുവെച്ചത്. 2600-ാം വർഷത്തെ കുറിച്ചായിരുന്നു ഹോക്കിങിൻറെ അവിശ്വസനീയ വാക്കുകൾ. മനുഷ്യൻ ഭൂമിയെ ഉപയോഗിക്കുന്നതിൽ കാതലായ മാറ്റങ്ങൾക്ക് തയ്യാറായില്ലെങ്കിൽ ഭൂമിയൊരു ഭീമാകാരൻ തീഗോളമായി മാറും എന്നായിരുന്നു സ്റ്റീഫൻ ഹോക്കിങിൻറെ പ്രവചനം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ഹരിതഗ്രഹ വാതകങ്ങൾ എന്നിവയെല്ലാം ഭൂമിയുടെ നാശത്തിന് വഴിവെക്കും എന്ന് അദേഹം മുന്നറിയിപ്പ് നൽകി.
Content summary; NASA has dismissed Stephen Hawking’s prediction about the end of the world but some concerns