April 27, 2025 |

ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം; രഹസ്യരേഖകള്‍ പുറത്തുവിട്ട് നാഷണല്‍ ആര്‍ക്കൈവ്‌സ്‌

മുൻപ് തരംതിരിച്ച ഏകദേശം 80,000 പേജുകൾ അടങ്ങിയ രേഖകളാണ് തിരുത്തലുകളൊന്നും കൂടാതെ പ്രസിദ്ധീകരിക്കുക

മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേജുകളുള്ള രഹസ്യ രേഖകൾ പുറത്ത് വിട്ട് നാഷണൽ ആർക്കൈവ്‌സ്. john f kennedy murder

2027-18, 2021, 2022, 2023 വർഷങ്ങളിലെ പുതിയ രേഖകളും ചേർത്ത് നാഷണൽ ആർക്കൈവ്‌സിന്റെ വെബ്‌സൈറ്റിലാണ് കേഖകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘മുൻപ് തരംതിരിച്ച ഏകദേശം 80,000 പേജുകൾ അടങ്ങിയ രേഖകളാണ് തിരുത്തലുകളൊന്നും കൂടാതെ പ്രസിദ്ധീകരിക്കുക” നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ലഭ്യമായ രേഖകളെല്ലാം പുറത്ത് വിടണമെന്ന് നിർദേശിച്ചുകൊണ്ട് ജനുവരി 23ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. പൊതുതാൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച്ച പുറത്തിറക്കിയ ആദ്യ പതിപ്പിൽ 32,000 പേജുകളുള്ള 1,123 റെക്കോർഡുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ജോൺ എഫ് കെന്നഡിയുടെ കൊലപാതകം അമേരിക്കയിലെ ജനങ്ങളുടെ മനസിൽ ഇന്നും ഒരു മുറിവാണ്. 1963 നവംബർ 22 അമേരിക്കൻ ജനത ഒരിക്കലും മറക്കാനിടയില്ലാത്ത ദിവസമാണ്. അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിലെ ഡാലസിൽ ഇലക്ഷൻ പ്രചരണ റാലി നടക്കുകയായിരുന്നു, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് മുകൾ ഭാഗം മറയ്ക്കാത്ത ലീമോസിൻ കാറിലിരുന്ന് റാലി നയിക്കുന്നു. ഒപ്പം ജനങ്ങളുടെ വരവേൽപ്പ് ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട്. പെട്ടെന്നായിരുന്നു ടെക്‌സസ് ബുക് ഡിപോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറ് നില കെട്ടിടത്തിന് മുകളിൽ നിന്ന് ഒരാൾ മൂന്ന് തവണ വെടിയുതിർത്തത്.

തലയ്ക്കും പുറത്തും വെടിയേറ്റ കെന്നഡി പിറകിലേക്ക് ചെരിഞ്ഞു. തലയോട്ടിയിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങി. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. അന്ന് ഉച്ചയോടെ ലോകത്തെ നടുക്കിയ ആ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടിയേറ്റ് മരിച്ചു’.

കൊല്ലപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നില്ല കെന്നഡി. എന്നാൽ മറ്റുള്ളവരുടെ മരണത്തിൽ കവിഞ്ഞ് കെന്നഡിയുടെ മരണത്തിന് രാജ്യാന്തര പ്രശസ്തി ലഭിച്ചതിന് കാരണങ്ങളുണ്ടായിരുന്നു. തന്റെ 46ാമത്തെ വയസിലാണ് കെന്നഡി കൊല്ലപ്പെടുന്നത്. ഏറെ ചുറുചുറുക്കോടെ കാര്യങ്ങൾ നടത്തിയിരുന്ന മനുഷ്യൻ.

അന്ന് ഒരു ശീതയുദ്ധ കാലത്ത്, അമേരിക്ക നയിക്കുന്ന മുതലാളിത്ത ചേരിയും, സോവിയറ്റ് റഷ്യ നയിക്കുന്ന സോഷ്യലിസ്റ്റ് ചേരിയും തമ്മിൽ വലിയ കിട മത്സരവും സംഘർഷ മനോഭാവവും നിലനിന്നിരുന്നു. മുതലാളിത്ത ചേരിയുടെ മുഖ്യ നേതാവും ചാമ്പ്യനുമായിരുന്നു കെന്നഡി. കെന്നഡി അന്ന് നടപ്പിലാക്കിയ പല നയങ്ങളും ആഗോളതലത്തിൽ കെന്നഡിക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ കെന്നഡിയുടെ മരണം ലോകത്തെ വീണ്ടും പ്രശ്‌നത്തിലാക്കുമോ എന്ന ആശങ്ക പരക്കെ ഉണ്ടായിരുന്നു. ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതകൾ വരെ അന്നത്തെ ചർച്ചകളിൽ സജീവമായിരുന്നു.

എന്നാൽ മരണം നടന്ന് മണിക്കൂറുകൾക്കകം തന്നെ കെന്നഡിയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്തു. ലീ ഹാർവി ഓസ്വാൾഡ് എന്ന ഇരുപതുകാരനായിരുന്നു പ്രതി. കെന്നഡിയുടെ നയങ്ങളോട് എതിർപ്പുള്ള ലീ, സോവിയറ്റ് യൂണിയനോട് താൽപര്യം തോന്നി അവിടെ രണ്ട് വർഷത്തോളം ചിലവഴിച്ചിരുന്നു. ലീയുടെ ഭാര്യ ഒരു റഷ്യക്കാരിയായിരുന്നു.

എന്നാൽ ലീയുടെ അറസ്റ്റ് നടന്ന് രണ്ടാം ദിവസം തികച്ചും നാടകീയമായ സംഭവങ്ങൾ അരങ്ങേറി. ലീയെ ജയിലിലേക്ക് മാറ്റുകയായിരുന്നു. അന്ന് അമേരിക്ക ലീയെ വെറുപ്പോടെ നോക്കുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു കൊണ്ടുപോയിരുന്നത്. പക്ഷെ സുരക്ഷയ്ക്കപ്പുറം കെന്നഡി ആരാധകനും, നിശാക്ലബ് ഉടമയുമായ ജാക്ക് റൂബി ലീയെ വെടിവച്ചു കൊന്നു.

പിന്നീട് കെന്നഡിയുടെ സംസ്‌കാര ചടങ്ങുകൾക്കും, ലിൻഡൻ ജോൺസന്റെ സത്യപ്രതിജ്ഞയ്ക്കും ശേഷം അമേരിക്ക പുകയാൻ തുടങ്ങി. കെന്നഡിയുടെ കൊലപാതകത്തിന് പിന്നിൽ ലീ മാത്രമല്ലെന്നും മറ്റേതോ ശക്തികളുണ്ടെന്നും അഭ്യൂഹങ്ങളുയർന്നു. ഇന്നും അമേരിക്കയുടെ നിഗൂഢ സിദ്ധാന്തങ്ങളിലൊന്നായി കെന്നഡിയുടെ മരണം തുടരുകയാണ്.john f kennedy murder

content summary; National archives has released thousands of declassified pages related to the JFK assassination

Leave a Reply

Your email address will not be published. Required fields are marked *

×