June 13, 2026 |
Share on

കൃഷ്ണന്‍ വിട വാങ്ങി; ചില്‍ഡ് ബിയറും നാരങ്ങാ വെള്ളവും തരുന്ന ഡേവിഡേട്ടനെ ബാക്കിയാക്കി

ഒറ്റ സിനിമയിലൂടെയോ ഒറ്റ സീനിലുടെയോ മാത്രം എക്കാലവും പ്രേക്ഷകരുടെ മനസില്‍ പതിയുന്ന ചില കഥാപാത്രങ്ങളുണ്ട്. അവരുടെ മുഖം പോലും കൃത്യമായി ഓര്‍മ്മയുണ്ടാകണം എന്നില്ല. എന്നാല്‍ അവര്‍ ഏറെക്കാലം പ്രേക്ഷക മനസിലുണ്ടാകും.

“ഡേവിഡേട്ടാ കിംഗ്ഫിഷറുണ്ടാ? ചില്‍ഡ്”….”ഉണ്ടല്ലോ”….”രണ്ട് ബിയറ്”….അത് കേട്ട് വായ പൊത്തി പൊട്ടിച്ചിരിക്കുന്ന കൊമ്പന്‍ മീശയുള്ള തൃശൂരിലെ ബാര്‍ ജീവനക്കാരന്‍ ഡേവിഡേട്ടനെ ഓര്‍മ്മയില്ലേ? പദ്മരാജന്റെ തൂവാനത്തുമ്പികളില്‍ ആ ഡേവിഡേട്ടനെ അവതരിപ്പിച്ച കൃഷ്ണന്‍ അന്തരിച്ചു. തൃശൂര്‍ ചേര്‍പ്പ് പൂച്ചിന്നിപ്പാടം നാളോത്ത് കൃഷ്‌ണേട്ടന്‍ എന്ന കൃഷ്ണന്‍. സന്ദേശത്തില്‍ ശങ്കരാടിയുടെ സഖാവ് കുമാര പിള്ള സാര്‍ നടത്തുന്ന താത്വിക അവലോകന സീനില്‍ ബീഡി പുകയ്ക്കുന്ന കൊമ്പന്‍ മീശക്കാരന്‍ സഖാവായും കൃഷ്ണനെ കാണാം. സത്യന്‍ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, തലയണ മന്ത്രം, വരവേല്‍പ്പ്, ഗോളാന്തര വാര്‍ത്തകള്‍, പ്രിയദര്‍ശന്റെ കടത്തനാടന്‍ അമ്പാടി, പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലും ചെറിയ കഥാപാത്രങ്ങള്‍ക്ക് കൃഷ്ണന്‍ ജീവന്‍ നല്‍കി. നിരവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. കോണ്‍ഗ്രസിന്റേയും എസ്എന്‍ഡിപിയുടേയും പ്രാദേശിക പ്രവര്‍ത്തകനുമായിരുന്നു.

ഒറ്റ സിനിമയിലൂടെയോ ഒറ്റ സീനിലുടെയോ മാത്രം എക്കാലവും പ്രേക്ഷകരുടെ മനസില്‍ പതിയുന്ന ചില കഥാപാത്രങ്ങളുണ്ട്. അവരുടെ മുഖം പോലും കൃത്യമായി ഓര്‍മ്മയുണ്ടാകണം എന്നില്ല. എന്നാല്‍ അവര്‍ ഏറെക്കാലം പ്രേക്ഷക മനസിലുണ്ടാകും. അത്തരമൊരു കഥാപാത്രമാണ് തൂവാനത്തുമ്പികളിലെ ഡേവിഡേട്ടന്‍. തൂവാനത്തുമ്പികളില്‍ ബാര്‍ ജീവനക്കാരന്റെ ചെറിയ വേഷവും ചെറിയ സീനും മാത്രമാണ് ഡേവിഡേട്ടന്‍ എന്ന കഥാപാത്രത്തിനുണ്ടായിരുന്നത്. എന്നാല്‍ മോഹന്‍ലാലിനും അശോകനും ഡോ.അലക്‌സ് മാത്യുവിനുമൊപ്പം ഡേവിഡേട്ടനും ബാര്‍ രംഗം കൊഴുപ്പിച്ചു. കൃഷ്്ണന്‍ വിട വാങ്ങിയെങ്കിലും നാരങ്ങാ വെള്ളം ഓര്‍ഡര്‍ ചെയ്ത് കുടിച്ച ശേഷം ബിയറുണ്ടോ എന്ന് ചോദിക്കുന്ന ജയകൃഷ്ണന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിക്കുന്ന ഡേവിഡേട്ടന്‍ ഇവിടെ തന്നെയുണ്ട്. അയാള്‍ എവിടെയും പോയിട്ടില്ല. മലയാളി പുരുഷന്റെ എല്ലാ ആഘോഷങ്ങളിലും അയാള്‍ കടന്നു വന്നേക്കാം.

തൂവാനത്തുമ്പികളിലെ ബാര്‍ സീന്‍:

സന്ദേശത്തിലെ ‘താത്വിക അവലോകന’ സീന്‍:

Leave a Reply

Your email address will not be published. Required fields are marked *

×