June 04, 2026 |
Share on

ട്രംപ് പറഞ്ഞിട്ടും ഫലമില്ല, ലബനനില്‍ വെടിനിര്‍ത്തലില്ലെന്ന് നെതന്യാഹു

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കു മുന്നോടിയായി ലബനനിലെ ആക്രമണങ്ങള്‍ കുറയ്ക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു

‘ലബനനില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. എക്‌സിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. ഹിസ്ബുള്ളയെ പൂര്‍ണ്ണ ശക്തിയോടെ ആക്രമിക്കുന്നത് തുടരുമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ഇത് നിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ലബനനിലെ ആക്രമണങ്ങളില്‍ അല്പം വിട്ടുവീഴ്ച ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രതികരണം. ലബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നെതന്യാഹു തന്റെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിസ്ബുള്ളയെ നിരായുധരാക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതിലുമാകും ഈ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ലബനന്‍ പ്രസിഡന്റിന്റെ നിലപാട്

നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍പ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ഉറച്ചുനില്‍ക്കുന്നു. ‘ആദ്യം വെടിനിര്‍ത്തല്‍, പിന്നീട് നേരിട്ടുള്ള ചര്‍ച്ചകള്‍ – ലബനനിലെ ഇപ്പോഴത്തെ സാഹചര്യം പരിഹരിക്കാനുള്ള ഏക പോംവഴി ഇതാണ്,’ അദ്ദേഹം എക്‌സില്‍ കുറിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ ആക്രമണങ്ങള്‍ക്കിടയിലും തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ട്രംപിന്റെ വിരോധം

ഇറാന്‍ യുദ്ധവിഷയത്തില്‍ തന്നെ പിന്തുണയ്ക്കാത്ത ടക്കര്‍ കാള്‍സണ്‍, മെഗിന്‍ കെല്ലി, കാന്‍ഡസ് ഓവന്‍സ്, അലക്‌സ് ജോണ്‍സ് എന്നിവര്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇവര്‍ ‘മാഗ’ പ്രവര്‍ത്തകരല്ലെന്നും വെറും പരാജയങ്ങളാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന വാഗ്ദാനം ട്രംപ് ലംഘിച്ചുവെന്ന് കാട്ടി ഇവര്‍ ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു.

കീര്‍ സ്റ്റാമറുടെ പ്രതികരണം

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ബഹ്റൈന്‍, യുഎഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കി ചരക്ക് നീക്കം സുഗമമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം നേതാക്കളുമായി ചര്‍ച്ച ചെയ്തു. ലബനനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്രയേലില്‍ മുന്നറിയിപ്പ്

വെള്ളിയാഴ്ച പുലര്‍ച്ചെ തെല്‍ അവീവ്, അഷ്‌ദോദില്‍ ഉള്‍പ്പെടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ലബനനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നാണിത്. ഇറാനും അമേരിക്കയും തമ്മിലുള്ള ദുര്‍ബലമായ സമാധാന ഉടമ്പടി നിലനില്‍ക്കെയാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നത്.

ഹോര്‍മുസ് കടലിടുക്ക്

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതിനെ ട്രംപ് വിമര്‍ശിച്ചു. ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഇറാന്‍ കപ്പല്‍ ഗതാഗതം തടഞ്ഞത്. ടാങ്കറുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചും ട്രംപ് മുന്നറിയിപ്പ് നല്‍കി.

മുന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി കൊല്ലപ്പെട്ടു

ഏപ്രില്‍ ഒന്നിന് യുഎസ്-ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി കമല്‍ ഖരാസി അന്തരിച്ചു. ടെഹ്റാനിലെ അദ്ദേഹത്തിന്റെ വീടിന് നേരെ നടന്ന ആക്രമണത്തില്‍ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. 1997 മുതല്‍ 2005 വരെ ഇറാന്‍ വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്തെ പ്രമുഖ നയതന്ത്രജ്ഞനായിരുന്നു.

ശുഭപ്രതീക്ഷയുമായി ട്രംപ്

ഇറാനുമായുള്ള സമാധാന കരാറില്‍ താന്‍ ശുഭാപ്തിവിശ്വാസിയാണെന്ന് ട്രംപ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് തിരിക്കാന്‍ ഒരുങ്ങുകയാണ്. ഇറാന്‍ നേതാക്കള്‍ പരസ്യമായി പറയുന്ന കാര്യങ്ങളല്ല സ്വകാര്യ ചര്‍ച്ചകളില്‍ പറയുന്നതെന്നും അവര്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു.

Content Summary: No ceasefire in Lebanon says Israel Prime Minister Benjamin Netanyahu. Hezbollah launches rockets. Israel-Lebanon Conflict

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×