July 14, 2026 |
Share on

ലബനനില്‍ അധിനിവേശം ശക്തമാക്കി ഇസ്രായേല്‍; തന്ത്രപ്രധാനമായ ബോഫോര്‍ട്ട് കോട്ട പിടിച്ചെടുത്തു

മാര്‍ച്ച് 2-ന് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ലബനനില്‍ ഇതുവരെ 3,371 പേര്‍ കൊല്ലപ്പെടുകയും 12 ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു

കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ നടത്തിയിട്ടുള്ള ഏറ്റവും ശക്തമായ സൈനിക നീക്കത്തിലൂടെ, തെക്കന്‍ ലബനനിലെ തന്ത്രപ്രധാനമായ മലമുകളിലെ ചരിത്രപ്രസിദ്ധമായ ബോഫോര്‍ട്ട് കോട്ട (ഖലാത് അല്‍-ഷഖീഫ്) ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു. ദിവസങ്ങള്‍ നീണ്ട കടുത്ത പോരാട്ടങ്ങള്‍ക്കും വ്യോമാക്രമണങ്ങള്‍ക്കും ശേഷമാണ് കോട്ടയുടെ നിയന്ത്രണം തങ്ങളുടെ കൈകളിലായതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചത്. 1982-2000 കാലഘട്ടത്തിലെ അധിനിവേശ സമയത്ത് ഇസ്രയേല്‍ സൈന്യം ഈ കോട്ട ഒരു താവളമായി ഉപയോഗിച്ചിരുന്നു. യുഎസ് മധ്യസ്ഥതയില്‍ പേരിനു മാത്രമായി നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ കടന്നുകയറ്റം നടത്തിയിരിക്കുന്നത്.

നിലവില്‍ ലിതാനി നദി വരെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്), അവിടെ നിന്നും ആറ് മൈല്‍ വടക്കുള്ള സഹ്‌റാനി നദി ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ മുന്നേറുന്നത്. ലബനനിലെ ബോഫോര്‍ട്ട് മലനിരകളിലും വാഡി അല്‍-സലൂക്കി പ്രദേശങ്ങളിലും ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും നിയന്ത്രണം വ്യാപിപ്പിക്കാനുമാണ് പുതിയ സൈനിക നടപടിയെന്ന് ഐഡിഎഫ് വ്യക്തമാക്കി. ലബനന്റെ തെക്കന്‍ മേഖലയിലെ സാംസ്‌കാരിക-സാമ്പത്തിക കേന്ദ്രമായ നബാതിയ നഗരത്തെ വളയാനാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഇപ്പോഴത്തെ നീക്കം. ഇസ്രയേല്‍ സൈന്യവും ഗോലാനി ബ്രിഗേഡും ബോഫോര്‍ട്ട് കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഇസ്രയേലിന്റെ ഈ മുന്നേറ്റം കേവലം ‘പ്രതിച്ഛായക്ക് വേണ്ടിയുള്ള വിജയം’ മാത്രമാണെന്ന് ഇസ്രയേലിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ യാഗില്‍ ലെവി നിരീക്ഷിക്കുന്നു. ഹിസ്ബുള്ള ഇപ്പോഴും തകരാതെ നിലനില്‍ക്കുന്നുണ്ടെന്നും, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സൈനികര്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് ആഭ്യന്തര വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, തങ്ങള്‍ ജയിക്കുന്നുണ്ടെന്ന് പൊതുസമൂഹത്തെ കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണിതെന്നും അദ്ദേഹം വിലയിരുത്തുന്നു. തെക്കന്‍ ലബനനിലെ ജനങ്ങളെ തിരിച്ചുവരാന്‍ അനുവദിക്കാതിരിക്കാനോ അല്ലെങ്കില്‍ വെസ്റ്റ് ബാങ്ക് മാതൃകയില്‍ ഈ പ്രദേശം ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാനോ ഉള്ള സാധ്യതകളാണ് നിലവിലുള്ളതെന്ന് കാര്‍ണഗീ മിഡില്‍ ഈസ്റ്റ് സെന്ററിലെ മോഹന്‍ഹദ് ഹേജ് അലി വ്യക്തമാക്കുന്നു.

ഇസ്രയേലിന്റെ സൈനിക നടപടികള്‍ പൂര്‍ണ്ണമായും അസ്വീകാര്യമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് പ്രതികരിച്ചു. ലബനന്‍ അധിനിവേശം നീട്ടിക്കൊണ്ടുപോകുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ‘ചൂടുവെച്ച മണ്ണാക്കല്‍’ നയവും കൂട്ടായ ശിക്ഷാവിധിയുമാണ് നടപ്പാക്കുന്നതെന്ന് ലബനന്‍ പ്രധാനമന്ത്രി നവാഫ് സലാം കുറ്റപ്പെടുത്തി. ഈ നടപടികള്‍ ഇസ്രയേലിന് സുരക്ഷിതത്വമോ സ്ഥിരതയോ നല്‍കില്ലെന്ന് പറഞ്ഞ അദ്ദേഹം, അടിയന്തരവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ ഒരു വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. വാഷിംഗ്ടണില്‍ നടന്ന സുരക്ഷാ ചര്‍ച്ചകളെ പ്രതിരോധിച്ച പ്രധാനമന്ത്രി, വരും ആഴ്ചയിലും യുഎസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ 17-ന് ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും ഇരുപക്ഷവും അത് പാലിച്ചിരുന്നില്ല. മാര്‍ച്ച് 2-ന് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ലബനനില്‍ ഇതുവരെ 3,371 പേര്‍ കൊല്ലപ്പെടുകയും 12 ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് ലബനന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. പോരാട്ടത്തിനിടയില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചു.

മറുപടിയായി, വടക്കന്‍ ഇസ്രയേലിലെ തന്ത്രപ്രധാനമായ മെറോണ്‍ വ്യോമതാവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. കൂടാതെ കിര്യാത് ഷ്‌മോന, തീരദേശ നഗരമായ നഹാരിയ എന്നിവ ലക്ഷ്യമാക്കിയും ഹിസ്ബുള്ള മിസൈലുകള്‍ വര്‍ഷിച്ചു. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് തങ്ങള്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നതെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍, പുതിയ കരാറുകള്‍ നിലവില്‍ വന്ന് നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ഹിസ്ബുള്ളയ്ക്ക് പരമാവധി നാശനഷ്ടം വരുത്താനാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്.

Content Summary: Israel captures the strategic Beaufort Castle in its deepest incursion into Lebanon, shattering the US-brokered ceasefire as troops push past the Litani River toward Nabatieh

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×