June 26, 2026 |
Share on

18 വര്‍ഷം ഉസ്‌ബെക്കിസ്ഥാനില്‍ തടവില്‍ കഴിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ബെക്ജനോവിന് മോചനം

ലോകത്തില്‍ ഏറ്റവും അധികകാലം ജയിലില്‍ കഴിഞ്ഞ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ബെക്ജനോവ്

നീണ്ട 18 വര്‍ഷം ഉസ്‌ബെക്കിസ്ഥാനില്‍ തടവില്‍ കഴിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ബെക്ജനോവ് ഒടുവില്‍ ജയില്‍ മോചിതനായി. 1999ല്‍ ഉക്രയ്‌നിലെ കീവിലുള്ള തന്റെ വസതിയില്‍ നിന്നും ഉസ്ബക്കിസ്ഥാന്റെ നാഷണല്‍ സെക്യൂരിറ്റി സര്‍വീസ് എന്ന ഭീതിവിതയ്ക്കുന്ന ഏജന്‍സി തട്ടിക്കൊണ്ടുപോയതോടെയാണ് ബെക്ജനോവിന്റെ പേക്കിനാവ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യം എന്ന് അര്‍ത്ഥം വരുന്ന എര്‍ക് എന്ന സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമുഖ അംഗവും ഉസ്ബക്കിസ്ഥാനിലെ ഏറ്റവും പ്രമുഖ സ്വതന്ത്ര്യ ദിനപത്രത്തിന്റെ എഡിറ്ററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം. എന്നാല്‍ അറസ്റ്റിലാവുന്നതിന് രണ്ടു വര്‍ഷമുമ്പ് മുന്‍ പ്രസിഡന്റ് ഇസ്ലാം കാരിമോവ് പ്രതിപക്ഷത്തെ ക്രൂരമായി വേട്ടയാടാന്‍ തുടങ്ങിയതോടെ അദ്ദേഹം താഷ്‌കന്റില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

വിചാരണ പോലും കൂടാതെ ബലമായി ഉസ്ബക്കിസ്ഥാനിലേക്ക് അദ്ദേഹത്തെ മടക്കിക്കൊണ്ടു വരികയും താഷ്‌കന്റിലെ ഒരു അടഞ്ഞ കോടതി മുറിയില്‍ വിചാരണയ്ക്ക് വിധേയനാക്കുകയും ചെയ്തു അവിടെ വച്ച് അദ്ദേഹത്തിന് വൈദ്യുതി ഷോക്ക് നല്‍കുകയും ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും താല്‍ക്കാലിക ശ്വാസംമുട്ടലിന് വിധേയമാക്കുകയും ചെയ്തിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അവിടെ അദ്ദേഹത്തെ പതിമൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.

2012ല്‍ മോചിതനാവുന്നതിന്റെ ഏതാനും ദിവസങ്ങള്‍ മുമ്പ്, ജയില്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ അദ്ദേഹത്തിന്റെ ശിക്ഷ അഞ്ചു വര്‍ഷം കൂടി നീട്ടി. ജയിലിലെ മുറിയില്‍ അദ്ദേഹം അനധികൃതമായി നെയില്‍ കട്ടര്‍ ഉപയോഗിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റം. ഇസ്ലാം കാരിമോവ് എന്ന ഏകാധിപതി 2016ല്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയെയ് അധികാരമേറ്റ ശേഷം ഇത് നാലാമത്തെ രാഷ്ട്രീയ തടവുകാരനെയാണ് മോചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×