2011 ജൂലൈ 13ന് വൈകുന്നേരം 6.54നും 7.06നും ഇടയിൽ ഓപ്പറ ഹൗസ്, സാവേരി ബസാർ, ദാദർ വെസ്റ്റ് എന്നിവിടങ്ങളിലായി ബോംബാക്രമണങ്ങൾ നടന്നു. കണക്കുകൾ പ്രകാരം ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 മനുഷ്യരാണ്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആയിരുന്നു, അദ്ദേഹം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്നു, കനത്ത മഴയിൽ ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ആക്രമണത്തെക്കുറിച്ച് വിശദീകരണം നൽകി.Priyanka is questioning Modi
എന്നാൽ, ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കെ കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നു. നിരപരാധികളായ 26 ഇന്ത്യക്കാർ പഹൽഗാമിന്റെ മണ്ണിൽ വച്ച് കൊല്ലപ്പെട്ടു. സംഭവം അറിഞ്ഞയുടൻ സൗദി സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി ഓടിയെത്തി. എന്നാൽ മാധ്യമങ്ങളെ കാണാനോ, രാജ്യത്തെ അഭിസംബോധന ചെയ്യാനോ പ്രധാനമന്ത്രി തയ്യാറായില്ല.
രാജ്യത്തെ നടുക്കിയ സംഭവം നടന്നിട്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയല്ലാതെ, ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. സൗദിയിൽ നിന്നും സന്ദർശനം ഒഴിവാക്കി ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി ആദ്യമായി പൊതുമധ്യത്തിലെത്തിയത് ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലായിരുന്നു.
ബിഹാറിലെത്തിയ മോദി പ്രസംഗത്തിലുടനീളം പഹൽഗാമിലെ ആക്രമണത്തെക്കുറിച്ച് പറയാൻ ശ്രദ്ധിച്ചിരുന്നു. ആക്രമണം നടത്തിയവർക്ക് അവർ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത ശിക്ഷ നൽകുമെന്നൊക്കെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിലാണോ പറയേണ്ടത് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
മൻമോഹൻസിങിന്റെ അന്നത്തെ മാധ്യമങ്ങളോടുള്ള സംസാരം ഫേസ്ബുക്കിൽ പങ്കുവച്ച പ്രിയങ്ക ഗാന്ധി ”പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെതിരെ നരേന്ദ്രമോദി ഇത്തരമൊരു പത്രസമേമളനം നടത്തുമോ” എന്ന അടിക്കുറിപ്പായിരുന്നു നൽകിയത്.
2012, ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുന്ന കാലം. അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ യുപിഎ സർക്കാരിനെ നിശിതമായി വിമർശിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. തീവ്രവാദികൾക്കും നക്‌സലെറ്റുകൾക്കും എവിടെ നിന്നാണ് ആയുധങ്ങൾ കിട്ടുന്നതെന്ന് ചോദിച്ചിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിങിനെ ലക്ഷ്യം വച്ചുകൊണ്ട്, മുംബൈയിൽ സംഘടിപ്പിച്ച ബിജെപി ദേശീയ എക്‌സിക്യുട്ടിവ് യോഗത്തിനിടെയാണ് മോദി പരാമർശം നടത്തിയിരുന്നത്. എന്നാൽ ഇന്ന് പഹൽഗാമിൽ ഇത്രയും വലിയ സുരക്ഷ വീഴ്ച്ച ഉണ്ടായിട്ടും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാനോ, ചോദ്യങ്ങൾക്ക് മറുപടി പറയാനോ നരേന്ദ്രമോദി തയ്യാറായിട്ടില്ല.Priyanka is questioning Modi
Content summary; Pahalgam attack; Priyanka is questioning Narendra Modi
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.