പഹൽഗാം ആക്രമണം നടത്തിയ ഭീകരരുമായി സുരക്ഷാ സേന നാല് തവണ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. അഞ്ച് ദിവസത്തിനിടെയിലാണ് നാല് തവണ സൈന്യം ഭീകരരുടെ അടുത്തെത്തിതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്ത ശേഷം ഭീകരരുടെ സംഘം രക്ഷപ്പെടുകയായിരുന്നു.
പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഇന്റലിജൻസിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭീകരരുടെ സമീപത്തെത്തിയത്. ഭീകരർ പ്രദേശം വിട്ട് പോയിട്ടില്ലെന്നാണ് സുരക്ഷാസേന അനുമാനിക്കുന്നത്. ഭീകരർക്കായി വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്.
അനന്ത്‌നാഗിലെ പഹൽഗാം തഹ്‌സിലിലെ ഹപത് നാർ ഗ്രാമത്തിനടുത്തുള്ള വനങ്ങളിലാണ് തീവ്രവാദികളെ ആദ്യം കണ്ടെത്തിയതെന്ന് സുരക്ഷാസേന വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ശേഷം കുൽഗാമിലെ വനങ്ങളിളാണ് തീവ്രവാദികളെ കണ്ടത്തിയത്. അവിടെ വെച്ച് അവർ സുരക്ഷാ സേനയുമായി വെടിവെപ്പിൽ ഏർപ്പെട്ടതിനു ശേഷം രക്ഷപ്പെടുകയായിരുന്നു.
വനത്തിനുള്ളിൽ കഴിയുന്ന ഭീകരർക്ക് ഭക്ഷണം വിതരണം ചെയ്യാനായി പ്രാദേശിക തലത്തിൽ നിന്നുള്ള സഹായം ആവശ്യമായി വരാറുണ്ട്. ചില സമയങ്ങളിൽ അവർ നേരിട്ട് തന്നെ ഗ്രാമങ്ങളിൽ എത്തുന്നു. ഈ അവസരത്തിലാണ് സുരക്ഷാ സേന അവരെ വളയുന്നത്. എന്നാൽ തീവ്രവാദികൾ വളരെ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുകയാണ്, ഒരു സുരക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിലൂടെ എല്ലാ ഇന്ത്യൻ പൗരന്മാരുടെ ഹൃദയം തകര്‍ത്ത ഭീകരര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ വളര്‍ച്ച ഭീകരവാദികള്‍ക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യത്തോടെ തുടരണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.
Content Summary: Pahalgam attack; Security forces clash with terrorists four times