May 20, 2025 |

അന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ, ഇന്ന് വൈസ് പ്രസിഡന്റിന്റെ

2000-ത്തിലെ ഛത്തിസിങ്പോര ആക്രമണത്തെ
കുറിച്ച് ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി’ പറയുന്നത് ഇങ്ങനെ

പഹല്‍ഗാമിലെ ഭീകരാക്രമണം ഓര്‍മിപ്പിക്കുന്നത് കാല്‍നൂറ്റാണ്ടിന് മുമ്പ് കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നടന്ന ഛത്തിസിങ്പോര കൂട്ടക്കൊലയാണ് എന്ന് പലരും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങള്‍ പലരും 25 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് കൂട്ടക്കൊലകളുടേയും സ്വഭാവങ്ങള്‍ വച്ച് താരതമ്യപ്പെടുത്തുകയും ചെയ്തു.

2000 മാര്‍ച്ചിലാണ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യ ആണവപരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനങ്ങളും നിയന്ത്രണങ്ങളും ക്ലിന്റന്റെ സന്ദര്‍ശനത്തില്‍ പിന്‍വലിക്കുമെന്ന് എല്ലാവരും കണക്ക് കൂട്ടിയിരുന്നു. 2000 മാര്‍ച്ച് ഇരുപതിന് അനന്ത്നാഗ് ജില്ലയിലെ സിഖ് മേഖലയയായ ഛത്തീസ്പൊരയില്‍ അതിക്രമിച്ചെത്തിയ തീവ്രവാദി സംഘം പുരുഷന്മാരേയും കൗമാരക്കാരേയും ഗുരുദ്വാരക്ക് മുന്നില്‍ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. 35 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സമാനമായ സാഹചര്യങ്ങള്‍ ഇവിടേയും കാണാം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ സന്ദര്‍ശന വേളയാണിത്. ഇറക്കുമതി തീരുവകളടക്കമുള്ള പല വിട്ടുവീഴ്ചകളും ഇന്ത്യ പ്രതീക്ഷിച്ചിരിക്കുന്ന സമയം. അപ്പോഴാണ് ഈ ആക്രമണം നടക്കുന്നത്. ഛത്തീസ്പൊരയില്‍ സിഖ് സമൂദായാംഗങ്ങളായ പുരുഷന്മാരാണ് ഇരയാക്കപ്പെട്ടതെങ്കില്‍ ഇവിടെ മുസ്ലീം ഇതര പുരുഷന്മാരെയാണ് ഭീകരര്‍ തിരഞ്ഞെടുത്ത് ആക്രമിച്ചത് എന്നാണ് പ്രാഥമിക വിവരങ്ങള്‍.

എന്നാല്‍ ഛത്തീസ്പൊര തീവ്രവാദാക്രമണത്തെ കുറിച്ചുള്ള അന്വേഷണം സഞ്ചരിച്ചത് തികച്ചും അത്ഭുതാവഹമായ മാര്‍ഗ്ഗത്തിലൂടെയാണ്. അവസാനം ഒരു പ്രതികളേയും ശിക്ഷിക്കാതെ അവസാനിച്ച ആ സംഭവം നമ്മുടെ സുരക്ഷാ സംവിധാനത്തെ കുറിച്ച് പലവിധ ചോദ്യങ്ങളും ഉന്നയിച്ചതാണ്. ‘ഛത്തീസ്പുര കൂട്ടക്കൊല’യുടെ വിശദാംശങ്ങള്‍ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തിലുണ്ട്. ‘അഴിമുഖം’ പബ്ലിക്കേഷന്‍സ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ‘നിശബ്ദ അട്ടിമറി’യിലെ പ്രസക്തഭാഗങ്ങള്‍.

***

2002 മാര്‍ച്ചില്‍, ഐ.സി 814-ന്റെ റാഞ്ചലിന് മൂന്ന് മാസത്തന് ശേഷം രാജ്യം യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ഒരുങ്ങി. 22 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അതുകൊണ്ട് തന്നെ 1998-ലെ ആണവപരീക്ഷണത്തിന് ശേഷം അമേരിക്ക അടിച്ചേല്‍പ്പിച്ച നിരോധനങ്ങള്‍ പിന്‍വലിച്ചേക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. 2000 മാര്‍ച്ച് ഇരുപതിന്, ക്ലിന്റണ്‍ ഇന്ത്യയിലേയ്ക്ക് വിമാനമാര്‍ഗ്ഗം യാത്ര ചെയ്തുകൊണ്ടിരിക്കേ, സൈനികരുടെ അനൗപചാരിക വസ്ത്രം ധരിച്ച ഏതാണ്ട് രണ്ട് ഡസണ്‍ പേര്‍ അനന്ത്നാഗ് ജില്ലയിലെ സിഖ് ഭൂരിപക്ഷ ഗ്രാമങ്ങളിലൊന്നായ ഛത്തിസിങ്പോരയില്‍ എത്തിച്ചേര്‍ന്നു. സൈനികവാഹനങ്ങളില്‍ തന്നെ എത്തിച്ചേര്‍ന്ന ഇവര്‍ കുട്ടികളടക്കമുള്ള ചെറുപ്പക്കാരോട് ഗ്രാമത്തിന്റെ രണ്ട് ഭാഗങ്ങളിലായുള്ള ഗുരുദ്വാരകള്‍ക്ക് മുന്നില്‍ നിരന്ന് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടന്ന്, സംഘാംഗങ്ങള്‍ ‘സി.ഒ.സാഹിബ്’ എന്ന് അഭിസംബോധന ചെയ്തിരുന്ന ഒരാള്‍ ആകാശത്തേയ്ക്ക് വെടി വയ്ക്കുകയും, അത് ഒരു സൂചനയായി എടുത്ത ഈ ഭീകര സംഘം രണ്ട് പ്രദേശങ്ങളിലും ഗുരുദ്വാരകള്‍ക്ക് മുന്നില്‍ നിരന്ന് നിന്നിരുന്ന മനുഷ്യര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ‘ജയ് ഹിന്ദ്’, ‘ഭാരത് മാതാ കി ജയ്’, ‘ജയ് മാതാ ദി’ എിങ്ങനെയുള്ള മുദ്രവാക്യങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നു വെടിവെയ്പ്.

വെടിവെച്ചുകൊണ്ടിരിക്കേ അവര്‍ മദ്യം കുടിച്ചുകൊണ്ടുമിരുന്നു. ആ കൂട്ടക്കൊലയെ അതിജീവിച്ച ഒരേയൊരാളായ നാനക് സിങ്ങിന് പിന്നീടെല്ലാ കാലവും ആ കൊലയാളികള്‍ പരസ്പരം വിളിച്ചിരുന്ന പേരുകള്‍ ഓര്‍മ്മയുണ്ട്- പവന്‍, ഭാന്‍സി, ബഹാദൂര്‍.

മണിക്കൂറുകള്‍ക്ക് ശേഷം ദേശീയ സുരക്ഷ ഉപദേഷ്ടാവായ ബ്രജേഷ് മിശ്ര ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരവാദ സംഘങ്ങളാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ചു. ഭീകരര്‍ വെടിയുതിര്‍ക്കുതിന് മുമ്പ്, കൊല്ലപ്പെട്ട സിഖുകാരില്‍ ഒരാള്‍ ഇങ്ങനെ ചോദിച്ചതായി പിന്നീട് ‘ഹിന്ദു’ഗ്രൂപ്പിന്റെ ഇടത് ചായ്വുള്ള മാഗസിന്‍ ‘ഫ്രണ്ട്ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു: ”ഛട്യാ, തൂ ഇഥര്‍ ക്യാ കര്‍ രഹാ ഹേ!” (ഛട്യ, നീ ഇവിടെയെന്താ ചെയ്യണേ?). മുഹമ്മദ് യാക്കൂബ് മാഗ്രേയുടെ (പല രേഖകളിലും ഇയാള്‍ വാഗേ എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്) വിളിപ്പേരാണ് ഛട്ട്ഗുരി എന്ന് അന്വേഷണ സംഘം കണ്ടെത്തിയതായും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ലക്കം ഇതേ മാഗസിന്‍ ഭീകരവാദത്തെ കുറിച്ചുള്ള ഇന്ത്യന്‍ റിപ്പോര്‍ട്ടിങ്ങിന്റെ പതിവ് ശൈലിയിലുള്ള വൈര്യനിര്യാതന ബുദ്ധി പ്രകടിപ്പിക്കുന്നു: ‘ജമ്മു കശ്മീര്‍ സപെഷ്യല്‍ ഓപറേഷന്‍ ഗ്രൂപിലെ അതിസമര്‍ത്ഥരായ ഏറ്റവും മികച്ച ഉദ്യോഗസ്ഥര്‍ക്ക് 48 മണിക്കൂര്‍ മാത്രമേ മാഗ്രേയെ കൊണ്ട് സത്യം പറയിക്കാന്‍ ആവശ്യമായി വന്നുള്ളൂ. ഹിസ്ബുള്‍ മുജാഹുദ്ദീന്റെ വയര്‍ലെസ് സേന വിഭാഗത്തില്‍ സമ്രൂദ് എന്ന കള്ളപ്പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അയാള്‍.’ ജമ്മുകശ്മീരില്‍ ന്യൂനപക്ഷ സമുദായമായ സിഖ് സമുദായത്തിന് നേരെ ഇത്രയും വലിയ ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തോയ്ബയാണെന്ന് സമ്രൂദില്‍ നിന്ന് പെട്ടന്ന് തന്നെ മനസിലാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുവെന്നും മാഗസിന്‍ അവകാശപ്പെടുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സ് സെക്ടര്‍ ഒന്ന്, ബ്രിഗേഡിയര്‍ ദീപക് പ്രകാശിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ ഒരു ഓപറേഷന്‍ നടത്തി. സംസ്ഥാന പോലീസിന്റെ സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കൊപ്പം ഒരു കേണലും രണ്ട് മേജര്‍മാരും ഈ ഓപറേഷന്‍ നയിച്ചു. ഛത്തിസിങ്പോരയിലെ കൂട്ടക്കൊലയ്ക്ക് അഞ്ച് ദിവസത്തിന് ശേഷം, പ്രസിഡന്റ് ക്ലിന്റന്റെ സന്ദര്‍ശനത്തിന്റെ അവസാന ദിവസം, ദുഖഭരിതമായ ആ ഗ്രാമം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയുടെ സാന്നിധ്യത്തില്‍, ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ അഞ്ച് വിദേശ ഭീകരരേയും രാഷ്ട്രീയ റൈഫിള്‍സും സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും നടത്തിയ സംയുക്ത ഓപറേഷനില്‍ പത്രിബാല്‍ വനത്തിനുള്ളില്‍ വധിച്ചതായി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ഫാറൂഖ് ഖാന്‍ അറിയിച്ചു. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും ശക്തനായ മന്ത്രി അദ്വാനി വേഗം തന്നെ ‘ഛത്തിസിങ്പോര കൂട്ടക്കൊല നടത്തിയ കശാപ്പുകാരെ’ ഇല്ലാതാക്കിയ സൈനികരെ അഭിനന്ദിച്ചു. ഊര്‍ജ്ജസ്വലതോടെ നടത്തിയ ഓപറേഷന്റെ വിശദാംശങ്ങള്‍ സൈന്യം അദ്വാനിയെ അറിയിച്ചു. രാഷ്ട്രീയ റൈഫിള്‍സ് സെക്ടര്‍ ഒന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഓപറേഷന്‍ നയിച്ച ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍ക്കുള്ള ശുപാര്‍ശയും ഉണ്ടായിരുന്നു. ഫാറൂഖ് ഖാനും കേണല്‍ അജയ് സക്സേനയും നയിച്ച ‘പുലര്‍കാല മിന്നലാക്രമണം’ എന്നാണ് ഫ്രണ്ട്ലൈന്‍ അതിനെ വിശേഷിപ്പിച്ചത്. തോക്കുകളും ഗ്രനേഡുകളും രണ്ട് വയര്‍ലെസ് സെറ്റുകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കൂടുതല്‍ വിജയം ഞങ്ങള്‍ ഉടനെ പ്രതീക്ഷിക്കുന്നു’- ഫാറൂഖ് ഖാന്‍ ഫ്രണ്ട്ലൈന്‍ മാഗസിനെ അറിയിച്ചു.

മറ്റ് പല ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളും ഇതേ മാതൃകയിലുള്ള, അക്രമണണോത്സുകമായ ദേശീയത വികാരം ഒലിച്ചിറങ്ങുന്ന, ഉദ്വേഗജനങ്ങളായ അവകാശവാദങ്ങള്‍ ഉന്നയിച്ചു. കൊല്ലപ്പെട്ട അഞ്ചുപേരും ഛത്തീസിങ്പോര കൂട്ടക്കൊലയില്‍ പങ്കെടുത്ത കൊടും തീവ്രവാദികളാണെന്ന് അടുത്ത ദിവസം ജമ്മുകാശ്മീര്‍ നിയമസഭയില്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും അവകാശപ്പെട്ടു. പരിശുദ്ധനാട്യത്തോടെ, ബ്രിഗേഡിയര്‍ ബജാജ്, ഫ്രണ്ട്ലൈനിനോട് പറഞ്ഞു: ”എല്ലാവരേയും, എല്ലായിടത്തും, എപ്പോഴും സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, അത് ഒരു വസ്തുതയാണ്. സ്വയം രക്ഷിക്കാന്‍ മനുഷ്യര്‍ പഠിക്കേണ്ടിയിരിക്കുന്നു.”

ഈ ഔദ്യോഗിക ആഖ്യാനം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കേ, കൊല്ലപ്പെട്ട ഭീകരവാദികളെന്ന് വിളിക്കപ്പെടുന്നവരില്‍ ഒരാള്‍ അമ്പത് വര്‍ഷമായി തനിക്ക് പരിചയമുള്ള ജുമ്മാ ഖാനാണ് എന്ന് പത്രിബാലിലെ മൗലി ഖാസിം അലി തിരിച്ചറിഞ്ഞു. സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം തകര്‍ന്നുവീണു. സൈന്യവും സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും ചേര്‍ന്ന് മാര്‍ച്ച് 23ന് രാത്രി അഞ്ച് നിരപരാധികളായ ഗ്രാമീണരെ തട്ടിക്കൊണ്ടു പോയി, സൂന്‍തെന്‍ഗ്രി എറിയപ്പെടുന്ന മലമേടില്‍ കൊണ്ടുപോയി മാര്‍ച്ച് ഇരുപത്തിയഞ്ചിന് വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നീട് സൈനികരുടെ അനൗപചാരിക വേഷം അണിയിച്ച് ഈ മൃതദേഹങ്ങള്‍ കത്തിച്ചു. ചില പ്രാദേശിക വാസികളുടെ സഹായത്തോടെ വിവിധ ശ്മശാനങ്ങളിലായി മൃതദേഹങ്ങള്‍ മറവ് ചെയ്തു.

വര്‍ഷങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്ക് ശേഷം 2012 മാര്‍ച്ചില്‍ ‘അവ വ്യാജ ഏറ്റമുട്ടലുകളും കണ്ണില്‍ ചോരയില്ലാത്ത കൊലപാതകങ്ങളും ആയിരുന്നുവെന്ന്’ സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. കുറ്റവാളികളെ സൈനിക കോടതിയില്‍ വിചാരണ ചെയ്യണോ പൊതുകോടതിയില്‍ വിചാരണ ചെയ്യണോ എന്ന തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കരസേനയ്ക്ക് അനുമതി നല്‍കി. ഈ രണ്ട് നിര്‍ദ്ദേശങ്ങളും ആര്‍മി ആക്ടിന്റെ സംരക്ഷണം ഉപയോഗിച്ച് സൈന്യം അവഗണിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ഗ്രാമീണരുടെ വിവരങ്ങള്‍ പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഛത്തിസിങ്പോരയിലെ ഗ്രാമീണര്‍ രോഷം കൊണ്ട് പൊട്ടിത്തെറിച്ചു. ഏപ്രില്‍ മൂന്നിന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ കുടുംബാംഗങ്ങള്‍ സഹിതം ഏതാണ്ട് 2000 ത്തോളം നാട്ടുകാര്‍ മലനിരകളിലുള്ള അവരുടെ ഗ്രാമത്തില്‍ നിന്ന് അനന്ത്നാഗിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേയ്ക്ക് പ്രതിഷേധ റാലി നടത്തി. ഖബറടക്കത്തിനായി കൊല്ലപ്പെട്ടവരുടെ മൃതദേഹവും നീതിയും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ശബ്ദമുഖരിതമായ പ്രതിഷേധ പ്രകടനം ബ്രാക്പോര ചൗക്കിലെത്തിയപ്പോള്‍ സുരക്ഷ ഏജന്‍സികള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. എട്ട് പേര്‍ കൊല്ലപ്പെടുകയും 35-ല്‍ അധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രാമീണര്‍ കൂടുതല്‍ മൃതദേഹങ്ങളുമായി സ്വന്തം വസതികളിലേയ്ക്ക് തിരികെ പോയി.

പാത്രിബാല്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ ആരാണ് ആ അന്വേഷണ സംഘത്തെ നയിച്ചത്? വ്യാജ ഏറ്റമുട്ടലില്‍ നേതൃത്വപരമായ പങ്ക് വഹിച്ച എസ്.എസ്.പി. ഫാറൂഖ് ഖാന്‍ തന്നെ. ബ്രാക്പോര വെടിവെയ്പ് അന്വേഷിക്കാന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി എസ്.ആര്‍.പാണ്ഡ്യനെ ഏകാംഗ കമ്മീഷണനായി നിയമിച്ചു. 2000 ഒക്ടോബര്‍ 27ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ പോലീസും സി.ആര്‍.പി.എഫും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റീസ് പാണ്ഡ്യന്‍ ചൂണ്ടിക്കാണിച്ചു. ‘പത്രിബാലിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ്’ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ക്കാനുള്ള നിര്‍ണായക കാരണമെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹം പറയുന്നു.

2000 ഏപ്രില്‍ ആറിന് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒരു സംഘം ഫോറന്‍സിക് വിദഗ്ദ്ധര്‍, ഹൃദയഭേദകമായ രംഗങ്ങള്‍ക്കിടയില്‍ കുഴിച്ചെടുത്തു. ഒരു വര്‍ഷത്തിന് ശേഷം, ഡി.എന്‍.എ പരിശോധന നടത്തിയ ഹൈദരബാദിലെ ലാബോറട്ടറി, ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഒത്തുനോക്കി, കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി ശരിവച്ചു. ഈ പരിശോധനകളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായി എന്നും അവര്‍ ജമ്മുകശ്മീര്‍ പോലീസിനെ അറിയിച്ചു. ബന്ധുവായ ഒരു സ്ത്രീയുടെ സാമ്പിളിന് പകരം അജ്ഞാതനായ ഒരു പുരുഷന്റെ രക്തം അയച്ചു. മറ്റൊരു ബന്ധു സ്ത്രീയുടെ രക്തത്തിന് പകരം രണ്ട് പുരുഷന്മാരുടെ രക്തമാണ് പോലീസ് അയച്ചത്. ഛത്തിസിങ്പോര കൊലപാതകികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു. 2000 സെപ്തംബറില്‍ സിഖുകാരെ കൊന്നതിന് ഉത്തരവാദികള്‍ എന്ന് പറഞ്ഞ് രണ്ട് പാകിസ്താനികളെ ജമ്മുകശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. അവരുടെ വിചാരണ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലേയ്ക്ക് മാറ്റി. 2012-ല്‍ ഡല്‍ഹി ഹൈക്കോടതി അവരെ ഈ കേസുമായി ബന്ധപ്പെടുത്താവുന്ന നിയമപരമായ യാതൊരു തെളിവുകളും ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് രണ്ട് പേരെയും വെറുതെ വിട്ടു. രണ്ടു പേരേയും നിശബ്ദമായി പാകിസ്താനിലേയ്ക്ക് കയറ്റി അയച്ചു.  Pahalgam terror attack and Chattisinghpora massacre, similarities. Josy Josephs’ The Silent coup

Content Summary; Pahalgam terror attack and Chattisinghpora massacre, similarities. Josy Josephs’ The Silent coup

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×