June 04, 2026 |
Share on

ഇറാന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ്, അമേരിക്കന്‍ പ്രസിഡന്റിന്റെ ജനപ്രീതി ഇടിയുന്നു

വെടിനിര്‍ത്തലില്‍ അമേരിക്കന്‍ വാദം തള്ളി ഇറാന്‍

യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനെതിരേ തുടരുന്ന യുദ്ധത്തിന്റെ പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു

ഇറാനിലെ സൈനിക നടപടികള്‍ ‘പൂര്‍ത്തിയാക്കാന്‍’ പോകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. യുഎസ്-ഇസ്രയേല്‍ സംയുക്ത സൈനിക നീക്കം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തില്‍, യുദ്ധം അമേരിക്കയ്ക്കും ലോകത്തിനും മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആഘാതങ്ങളെ ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചു. അതേസമയം തന്നെ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന തന്റെ അവകാശവാദം അദ്ദേഹം തുടരുകയും ചെയ്തു.

ഇറാന്‍ തകര്‍ക്കപ്പെട്ടുവെന്നും യുദ്ധത്തിന്റെ പ്രയാസകരമായ ഘട്ടം പിന്നിട്ടുവെന്നും ബുധനാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു. എങ്കിലും, അടുത്ത രണ്ടാഴ്ച മുതല്‍ മൂന്നാഴ്ച വരെ ഇറാനെതിരെ അമേരിക്ക ‘അങ്ങേയറ്റം കഠിനമായ’ ആക്രമണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്… കഴിഞ്ഞ നാല് ആഴ്ചകളില്‍, നമ്മുടെ സായുധ സേന യുദ്ധക്കളത്തില്‍ അതിവേഗത്തിലുള്ളതും നിര്‍ണ്ണായകവും അതിശക്തവുമായ വിജയങ്ങള്‍ കൈവരിച്ചു – ലോകം ഇതിനുമുമ്പ് അധികം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിജയങ്ങളാണിവ.’

ട്രംപിന്റെ ഇടിയുന്ന ജനപ്രീതി

യുദ്ധം നീണ്ടുപോകുന്നതിനനുസരിച്ച് ട്രംപിന്റെ ജനപ്രീതി ഇടിയുന്നതായി റിപ്പോര്‍ട്ട്. സിഎന്‍എന്‍ പോള്‍ പ്രകാരം 34% ആളുകള്‍ മാത്രമേ യുദ്ധത്തെ പിന്തുണയ്ക്കുന്നുള്ളൂ. പെട്രോള്‍ വില ഗാലണിന് 4 ഡോളറിന് മുകളിലായി വര്‍ദ്ധിച്ചത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ട്രംപിന് വ്യക്തമായ ഒരു പദ്ധതിയുമില്ലെന്ന് ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നു.

ആക്രമണങ്ങള്‍ ഇതുവരെ

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന പേരില്‍ നടക്കുന്ന സൈനിക നീക്കത്തില്‍ ഇതുവരെ 13,000-ത്തിലധികം വിമാന ആക്രമണങ്ങള്‍ നടന്നു. 12,000 ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും 150 ഇറാനിയന്‍ കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്തതായി സെന്റ്‌കോം അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക്

ഹോര്‍മുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കാണെന്നും അമേരിക്കയ്ക്ക് അതില്‍ പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് ഇപ്പോള്‍ എണ്ണയ്ക്കായി ആ കടലിടുക്കിനെ ആശ്രയിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

നാറ്റോയില്‍ നിന്നും പിന്മാറും

ഇറാനെതിരെയുള്ള യുദ്ധത്തില്‍ സഹകരിക്കാത്തതില്‍ സഖ്യകക്ഷികളെ ട്രംപ് വിമര്‍ശിച്ചു. നാറ്റോ സഖ്യത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്ന കാര്യം ഗൗരവമായി പരിഗണനയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വെടിനിര്‍ത്തല്‍ വിവാദം

ഇറാന്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പറഞ്ഞു.

നാശനഷ്ടങ്ങള്‍

യുദ്ധം തുടങ്ങിയ ശേഷം പശ്ചിമേഷ്യയിലുടനീളം 5,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലില്‍ ഇതുവരെ 3,519 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 1,598 പേര്‍ സാധാരണക്കാരാണ്. 244 കുട്ടികളും ഉള്‍പ്പെടെ. ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 1,318 പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ 400 പേരും കൊല്ലപ്പെട്ടവരിലുണ്ട്. ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള മൂന്ന് യുഎന്‍ സമാധാന സേനാംഗങ്ങളും കൊല്ലപ്പെട്ടു.

ഇറാനും ആണവായുധവും

ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നതിന്റെ തൊട്ടടുത്താണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍, ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങുന്നതിന് മുന്‍പ് നിലവിലുണ്ടായിരുന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്നതിനേക്കാള്‍ അപകടകരമായ അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇറാന്റെ പക്കലുള്ള 440 കിലോ യുറേനിയം ശേഖരം യുദ്ധത്തിന് ശേഷവും അവരുടെ കൈവശം തന്നെയാണെങ്കില്‍, അത് ആണവ ബോംബ് നിര്‍മ്മാണത്തിലേക്ക് അവരെ വേഗത്തില്‍ എത്തിക്കും.

ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രിക്ക് ഗുരുതര പരിക്ക്

ഇറാന്റെ മുന്‍ വിദേശകാര്യ മന്ത്രിയും മിതവാദി നേതാവുമായ കമാല്‍ ഖരാസിക്ക് വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു. നയതന്ത്ര ചര്‍ച്ചകള്‍ തടസ്സപ്പെടുത്താനാണ് ഇത്തരമൊരു ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഇറാന്‍ ആര്‍ക്കും ശത്രുവല്ലെന്നും തങ്ങള്‍ പ്രതിരോധിക്കുക മാത്രമാണെന്നും വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് അമേരിക്കന്‍ ജനതയ്ക്ക് തുറന്ന കത്തെഴുതി.

Content Summary: Donald Trump says US close to finishing the job’ in Iran within two or three weeks.

Leave a Reply

Your email address will not be published. Required fields are marked *

×