June 23, 2026 |
Share on

ഇറാന്‍ യുദ്ധം; ഖാര്‍ഗിനെ സമ്പൂര്‍ണമായി തകര്‍ത്തെന്ന് ട്രംപ്, ഹോര്‍മുസ് സുരക്ഷിതമാക്കാന്‍ ആഹ്വാനം

എണ്ണ വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍

യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിന്റെ ഏറ്റവും പുതിയതും നിര്‍ണായകവുമായി വിവരങ്ങളാണ് ഇവിടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

ഖാര്‍ഗ് ദ്വീപ് തകര്‍ത്തെന്ന് ട്രംപ്

ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്കന്‍ സൈന്യം തകര്‍ത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും, പുതിയ അഭിമുഖത്തില്‍ ദ്വീപ് ‘പൂര്‍ണ്ണമായും നാമാവശേഷമായി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നല്‍കി.

ഇസ്രയേല്‍-യുഎസ് വ്യോമാക്രമണങ്ങള്‍

മധ്യ ഇറാനിലെ ഇസ്ഫഹാനിലുള്ള ഒരു ഫാക്ടറിക്ക് നേരെ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

ലെബനനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 826 പേര്‍

യുദ്ധം തുടങ്ങിയത് മുതല്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 65 സ്ത്രീകളും 106 കുട്ടികളും ഉള്‍പ്പെടെ 826 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 31 പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.

ഇറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇറാന്റെ എമര്‍ജന്‍സി കമാന്‍ഡിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ (അബ്ദുള്ള ജലാലി-നസബ്, അമീര്‍ ശരീഅത്ത്) വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ഇറാന്റെ പ്രത്യാക്രമണവും മുന്നറിയിപ്പും

ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇതിനോടകം 125 മിസൈലുകളും 203 ഡ്രോണുകളും ബഹ്റൈന്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഈ തുറമുഖങ്ങള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ഇറാന്റെ ആരോപണം.

ഉയര്‍ന്നു പൊങ്ങി എണ്ണവില

ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞതോടെ ആഗോള വിപണിയില്‍ എണ്ണവില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. എന്നാല്‍ അമേരിക്കയില്‍ ഇന്ധനവില ഉടന്‍ കുറയുമെന്ന് ട്രംപ് അവകാശപ്പെട്ടു.

പ്രതിരോധ ശേഷി കുറഞ്ഞ് ഇസ്രയേല്‍

ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ ശേഖരം തീര്‍ന്നുപോകുന്നതായി ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചു.

യുകെ ഇടപെടല്‍

കടലിടുക്കിലെ ഇറാനിയന്‍ മൈനുകള്‍ നീക്കം ചെയ്യാന്‍ മൈന്‍ ഹണ്ടിംഗ് ഡ്രോണുകള്‍ അയക്കുന്ന കാര്യം ബ്രിട്ടന്‍ പരിഗണിക്കുന്നുണ്ട്.

ചര്‍ച്ചകള്‍ക്കില്ലെന്ന് യുഎസ്

യുദ്ധം അവസാനിപ്പിക്കാന്‍ മധ്യേഷ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ അമേരിക്ക തള്ളിക്കളഞ്ഞു.

ഇറാഖില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു

ഇറാഖില്‍ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ആറ് അമേരിക്കന്‍ വ്യോമസേനാംഗങ്ങളെ പെന്റഗണ്‍ തിരിച്ചറിഞ്ഞു.

യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Content Summary: US-Israel War On Iran Updates; Donald Trump Claims, US has decimated Iran’s vital Kharg Island oil hub. Middle East Crisis

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×