UPDATES

പോസിറ്റീവ് സ്റ്റോറീസ്

വായ കൊണ്ടും കാല് കൊണ്ടും കാന്‍വാസില്‍ വര്‍ണവിസ്മയം തീര്‍ക്കുന്നവരുടെ സ്വയംസഹായ സംഘം

ഭിന്നശേഷിയുള്ള കലാകാരന്മാരുടെ ഉടമസ്ഥതയിലും നടത്തിപ്പിലും മുന്നോട്ടുപോകുന്ന ലാഭേച്ഛയുള്ള സംഘടനയായ ഐഎംഎഫ്പിഎ ആശംസാ കാര്‍ഡുകള്‍ മുതല്‍ കാപ്പിക്കപ്പുകള്‍ വരെയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ കലാകാരന്മാരുടെ ചിത്രങ്ങളും രൂപകല്‍പനകളും ഉപയോഗിക്കുന്നു.

                       

അടുത്ത തവണ ഒരു പ്രത്യേക നിമിഷത്തിന്റെയോ അല്ലെങ്കില്‍ ഉത്സവത്തിന്റെയോ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഒരു ആശംസാകാര്‍ഡ് വാങ്ങാന്‍ പോകുമ്പോള്‍ അത് ഇന്റര്‍നാഷണല്‍ മൗത്ത് ആന്റ് ഫൂട്ട് പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റിന്റെ (ഐഎംഎഫ്പിഎ) ഇന്ത്യന്‍ വിഭാഗം ഉണ്ടാക്കിയതാണ് എന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുക. ഭിന്നശേഷിയുള്ള കലാകാരന്മാരുടെ ഉടമസ്ഥതയിലും നടത്തിപ്പിലും മുന്നോട്ടുപോകുന്ന ലാഭേച്ഛയുള്ള സംഘടനയായ ഐഎംഎഫ്പിഎ ആശംസാ കാര്‍ഡുകള്‍ മുതല്‍ കാപ്പിക്കപ്പുകള്‍ വരെയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ കലാകാരന്മാരുടെ ചിത്രങ്ങളും രൂപകല്‍പനകളും ഉപയോഗിക്കുന്നു. എന്നാല്‍ ഐഎംഎഫ്പിഎയുടെ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തനമല്ല എന്നതാണ് കൗതുകകരം. സ്വയംസഹായം തന്നെയാണ് അതെന്ന് അവര്‍ വ്യക്തമാക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഭിന്നശേഷിക്കാരുടെ ദൃഢനിശ്ചയമാണ് ഈ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്.

1956ല്‍ ലീച്ച്‌റ്റെന്‍സ്റ്റെയ്‌നില്‍ ആനുള്‍ഫ് എറിക് സ്റ്റെഗ്മാനാണ് ഐഎംഎഫ്പിഎ സ്ഥാപിച്ചത്. രണ്ട് വയസില്‍ പോളിയോ ബാധിച്ച ജര്‍മ്മന്‍കാരനായ സ്‌റ്റെഗ്മാന്റെ ഇരു കൈകളുടേയും ശേഷി നഷ്ടപ്പെട്ടിരുന്നു. ബ്രഷ് വായില്‍ കടിച്ചുപിടിച്ച് ചിത്രം വരയ്ക്കാന്‍ ശീലിച്ച അദ്ദേഹം കലാകാരന്മാരായ ഇര്‍വിന്‍ വോണ്‍ കോര്‍ണോണ്ടിക്കും ഹാന്‍സ് ജെര്‍സ്റ്റാക്കര്‍ക്കും ഒപ്പമാണ് പഠിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഉടനീളം തൊഴില്‍ സുരക്ഷയും കൃത്യമായ വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യൂരോപ്പില്‍ എമ്പാടുമുള്ള അംഗവൈകല്യം വന്ന കലാകാരന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് അദ്ദേഹം രൂപം നല്‍കി. ഇപ്പോള്‍ 74 രാജ്യങ്ങളില്‍ നിന്നും 700 അംഗങ്ങള്‍ ഉള്ള ഒരു സംഘടനയായി ഐഎംഎഫ്പിഎ വളര്‍ന്നുകഴിഞ്ഞു. ഐഎംഎഫ്പിഎ ഒരു ധര്‍മ്മസ്ഥാപനം ഒഴികെ എന്തുമാണെന്ന് സ്റ്റെഗ്മാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കാരണം അംഗങ്ങള്‍ ഭിന്നശേഷിക്കാരായതിനാല്‍ ജനങ്ങളില്‍ പടരാന്‍ സാധ്യതയുള്ള ഒരു തെറ്റിധാരണയായിരുന്നു അത്.

18 കലാകാരന്മാരെ ഉള്‍പ്പെടുത്തി 1980 മുതല്‍ മുംബൈയില്‍ സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ കൈകളുടെ ശേഷി നഷ്ടപ്പെട്ടവരോ വാ കൊണ്ടോ അല്ലെങ്കില്‍ കാല്‍പാദം ഉപയോഗിച്ചോ ചിത്രം വരയ്ക്കുന്നവരോ ആയ ആര്‍ക്കും സംഘടനയില്‍ അംഗമാകാം. തുടക്കത്തില്‍ വിദ്യാര്‍ത്ഥി അംഗമായി ചേര്‍ക്കപ്പെടുന്ന ഒരു കലാകാരന് കലാവിദ്യാഭ്യാസത്തിനും സാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള ധനസഹായം നല്‍കുന്നു. ഇവരെ ഒരു അവലോകന കമ്മിറ്റി തുടര്‍ച്ചയായി വിലയിരുത്തുകയും തുടര്‍ന്ന് അസോസിയേറ്റഡ് അംഗമായി ഉയര്‍ത്തുകയും ചെയ്യുന്നു. പിന്നീട് സൃഷ്ടിയുടെ ഗുണനിലവാരം കണക്കിലെടുത്ത് മുഴുവന്‍ സമയ അംഗത്വം നല്‍കുന്നു. നിലവാരം വളരെ സൂക്ഷമമാണ്. അംഗവൈകല്യം ഇല്ലാത്ത ഒരു കലാകാരന് തതുല്യമായിരിക്കണം മുഴുവന്‍ സമയ അംഗങ്ങളുടെ വൈദഗ്ധ്യം.

ഐഎംഎഫ്പിഎയുടെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളാണ് 25കാരനായ നദീം ഷെയ്ഖ്. കൈകളില്ലാതെ പിറന്ന നദീം ഒമ്പതാം വയസിലാണ് ചിത്രരചന ആരംഭിച്ചത്. തന്റെ ദൈനംദിന കര്‍ത്തവ്യങ്ങളെല്ലാം കാല്‍പ്പാദം ഉപയോഗിച്ച് ചെയ്തിരുന്ന നദീമിനെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പമുള്ള പരിപാടിയായിരുന്നു. 12-ാം വയസില്‍ അദ്ദേഹം സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മാതാപിതാക്കളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും സ്വന്തമായി നില്‍ക്കാനും ഉപജീവനത്തില്‍ സ്വന്തമായി വരുമാനം ഉണ്ടാക്കാനും സാധിക്കുന്നത് നദീമിന് ചെറുതല്ലാത്ത അത്മസംതൃപ്തിയാണ് നല്‍കുന്നത്.
പ്രകൃതി ദൃശ്യങ്ങള്‍, രേഖാചിത്രങ്ങള്‍, സ്‌കെച്ചുകള്‍, ഡിസൈനുകള്‍ എന്നിവയാണ് സാധാരണ ഈ കലാകാരന്മാര്‍ വരയ്ക്കുന്നത്. ഇത് ഡിജിറ്റലാക്കി മാറ്റുകയും ആശംസാകാര്‍ഡുകള്‍, കലണ്ടറുകള്‍, കാപ്പി കപ്പുകള്‍, ടി-ഷര്‍ട്ടുകള്‍, ബാഗുഗള്‍, ബുക്ക് മാര്‍ക്കുകള്‍, ഡയറികള്‍, സമ്മാനപ്പൊതികള്‍, ചിത്രങ്ങള്‍, ഗ്ലാസ് തളികകള്‍, കോസ്റ്റര്‍ സെറ്റുകള്‍ എന്നിവയില്‍ ആലേഖനം ചെയ്യുകയും ചെയ്യുന്നു. രാജ്യത്തെമ്പാടുമുള്ള കടകള്‍ വഴിയും അസോസിയേഷന്റെ വെബ്‌സൈറ്റ് വഴിയും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു.

സഹകരണ അടിസ്ഥാനത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഭരണപരമായ കാര്യങ്ങളില്‍ എല്ലാ അംഗങ്ങള്‍ക്കും തുല്യ അഭിപ്രായമാണുള്ളത്. ഭിന്നശേഷിയുള്ള ഒരു കലാകാരനാണ് മാനേജിംഗ് ബോര്‍ഡിനെ നയിക്കുന്നത്. കലാകാരന്മാര്‍ മാത്രമാണ് സാമ്പത്തിക ഗുണഭോക്താക്കള്‍. ആരോഗ്യം ക്ഷയിക്കുന്നത് മൂലം ജോലി ചെയ്യാന്‍ സാധിക്കാത്ത സമയത്ത് പോലും ഒരു മാസവരുമാനം അംഗശേഷിയില്ലാത്ത കലാകാരന്മാര്‍ക്ക് ലഭിക്കുന്നു എന്ന് അംഗത്വം ഉറപ്പാക്കുന്നു. വിപണനം, വിതരണം അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകള്‍ എന്നിവയുടെ ചുമതല മറ്റുള്ളവരെ എല്‍പ്പിക്കുന്നു. അതിനാല്‍ തന്നെ കലാകാരന്മാര്‍ക്ക് തങ്ങളുടെ സര്‍ഗ്ഗപ്രക്രിയയില്‍ ഏകാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു.

ഐഎംഎഫ്പിഎ പ്രദര്‍ശനങ്ങളും അസല്‍ ചിത്രങ്ങളുടെ വില്‍പനയും പകര്‍പ്പവകാശം സംബന്ധിച്ച് കലാകാരന്മാര്‍ക്ക് വേണ്ടിയുള്ള വിലപേശലുകളും നടത്തുന്നു. ഐഎംഎഫ്പിഎയുടെ ആദ്യ അംഗങ്ങളില്‍ ഒരാളായ മുംബെയില്‍ നിന്നുള്ള നാരായണ്‍ രാമകൃഷ്ണന്റെ ഒരു ചിത്രം അടുത്തകാലത്ത് വിറ്റുപോയത് 85,000 രൂപയ്ക്കാണ്. എച്ചഎസ്ബിസിയും ചില സന്നദ്ധ സംഘടനകളും ഇ്ത്യയില്‍ എമ്പാടുമുള്ള തങ്ങളുടെ ശാഖകളില്‍ ഐഎംഎഫ്പിഎയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംഘടനനയിലെ കലാകാരന്മാര്‍ക്ക് കൂടുതല്‍ വേദികള്‍ ലഭിക്കുന്നു.

ചില സൃഷ്ടികള്‍ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഡോ. എപിജെ അബ്ദുള്‍ കലാമില്‍ നിന്നും ഒരു പുരസ്‌കാരം ലഭിച്ചിരുന്നു. ഐബിഎന്‍7ന്റെ സൂപ്പര്‍ ഐഡോള്‍ പുരസ്‌കാം, അംഗങ്ങളില്‍ ഒരാളായ മഞ്ച്ഭായി രമണി നേടി. ബോളിവുഡ് നടന്ന സല്‍മാന്‍ ഖാനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഐഎംഎഫ്പിഎ കലാകാരന്മാരുടെ സൃഷ്ടികള്‍ ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തും സ്ട്രസ്ബര്‍ഗിലെ യൂറോപ്യന്‍ കൗണ്‍സിലിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍