June 04, 2026 |
Share on

ചരിത്ര തീരുമാനത്തിന് ശേഷം; സൗദിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് പന്ത്രണ്ടായിരത്തിലധികം വനിതകള്‍

ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ദമ്മാം ബഹ്റൈന്‍ കോസ് വേ വഴിയാണ്.

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതിന് ശേഷം ദിവസങ്ങള്‍ കഴിയുമ്പോള്‍ പന്ത്രണ്ടായിരത്തിലധികം വനിതകള്‍ തനിച്ച് യാത്ര ചെയ്തതായി റിപോര്‍ട്ട്. കഴിഞ്ഞ മാസമാണ് രാജ്യത്ത് ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞ വനിതകള്‍ക്ക് രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ രാജവിഞ്ജാപനത്തിലൂടെ അനുമതി നല്‍കിയത്. കഴിഞ്ഞ മാസം ഇരുപതിനാണ് രാജ്യത്തെ ഇരുപത്തിയൊന്ന് വയസ്സ് പൂര്‍ത്തിയായ വനിതകള്‍ക്ക് യാത്ര ചെയ്യുന്നതിനും, പോസ്പോര്‍ട്ട് എടുക്കുന്നതിനും രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന ഉത്തരവ് നടപ്പിലായത്. ഇതിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴിയും യാത്ര ചെയ്തത് പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്ന് വനിതകള്‍.

ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ദമ്മാം ബഹ്റൈന്‍ കോസ് വേ വഴിയാണ്. മൂവായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ് പേര്‍. രാജ്യത്തെ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴിയും നിരവധി പേര്‍ യാത്ര ചെയ്തു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ, മദീന, തായിഫ്, അല്‍ഹസ്സ എന്നിവിടങ്ങള്‍ വഴിയും വനിതകള്‍ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇരുപത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രമാണ് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് രക്ഷിതാക്കളുടെ അനുമതി ആവശ്യമുള്ളത്. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കിയ രാജ വിഞ്ജാപനം ചരിത്രപരമായ തീരുമാനമെന്നാണ് വിലയിരുത്തപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

×