June 06, 2026 |
Share on

ഹജ്ജ് കര്‍മത്തിനെത്തിയ 58 വിദേശികള്‍ക്ക് മലേറിയ ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ രോഗം പടരാതിരിക്കാന്‍ ആരോഗ്യമന്ത്രാലയം എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്‌ അധികൃതര്‍

ഹജ്ജ് കര്‍മത്തിനെത്തിയ 58 വിദേശികള്‍ക്ക് മലേറിയ ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം. മലേറിയ ബാധ കണ്ടെത്തിയവരെ കൂടുതല്‍ പരിശോധനയ്ക്കായി മക്ക, മദീന എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സൗദിയില്‍ രോഗം പടരാതിരിക്കാന്‍ ആരോഗ്യമന്ത്രാലയം എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മദീനയില്‍ മാത്രം വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും വോളന്ററിമാരും അടക്കം ആറായിരം പേരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 300 സ്പെഷ്യലിസ്റ്റ്, 28 സന്ദര്‍ശക സ്റ്റാഫ്, 70 ആരോഗ്യ ടീം എന്നിവരെ ഹജ്ജ് വേളയില്‍ സാങ്കേതിക ആവശ്യങ്ങള്‍ക്കുള്ള സഹായത്തിനായും മറ്റും മദീനയില്‍ നിയമിച്ചിട്ടുണ്ട്.

കൂടാതെ ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 88,858 പേര്‍ക്ക് മദീനയില്‍ വെച്ച് വാക്സിന്‍ തുള്ളിമരുന്ന് നല്‍കിയിട്ടുണ്ട്. മൊത്തം 2,12,130 തീര്‍ഥാടകരില്‍ വാക്സിനെടുത്തിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. വാക്സിനെടുത്തിട്ടില്ലെന്ന് കണ്ടെത്തിയവര്‍ക്ക് മാത്രമാണ് പ്രതിരോധ തുള്ളിമരുന്ന് നല്‍കിയത്.

സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ ജലദോഷം,പനി തുടങ്ങിയവയ്ക്കും മെനിഞ്ചറ്റൈസ് ഉള്‍പ്പടെയുള്ള പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കിയിട്ടുണ്ട്. 2000-ലെ ഹജ്ജ് സീസണില്‍ ഉണ്ടായതിനെക്കാള്‍ കുറവാണ് ഇപ്പോള്‍ സൗദിയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×