June 04, 2026 |
Share on

യു.എ.ഇയില്‍ വെയിലത്ത് ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം

മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാകാത്ത കീല്‍ മിശ്രിത കോണ്‍ക്രീറ്റിംഗ് പോലുള്ള പ്രവൃത്തികളെയും ജലവിതരണ പൈപ്പുകള്‍, അഴുക്കുചാല്‍, വൈദ്യുതിലൈന്‍, വാതക പെട്രോളിയം പൈപ്പുകള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ പോലുള്ള അടിയന്തര ജോലികളെയും ഉച്ചവിശ്രമ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യു.എ.ഇയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറസായ ഇടങ്ങളില്‍ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്‍കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മൂന്ന് മാസത്തേക്ക് ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ കൊണ്ട് നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യിക്കുന്നത് തടയുന്നതാണ് നിയമം.

നിയമം ലംഘിക്കുന്ന കമ്പനികള്‍ ഒരു ജോലിക്കാരന് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും. കൂടാതെ കമ്പനിയെ തരംതാഴ്ത്താനും പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്താനും നിയമത്തില്‍ വകുപ്പുണ്ട്. തുടര്‍ച്ചയായ 14ാം വര്‍ഷമാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

ഒരു ദിവസത്തെ പ്രവൃത്തിസമയം രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് ഷിഫ്റ്റായി വിഭജിച്ചതായി മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ ഥാനി ആല്‍ ഹംലി അറിയിച്ചു. മൊത്തം എട്ട് മണിക്കൂറായിരിക്കും പ്രവൃത്തി സമയം. അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് മതിയായ ആനുകൂല്യം ലഭ്യമാക്കണം. ഉച്ചവിശ്രമ കാലയളവില്‍ ഓരോ ദിവസത്തെയും പ്രവൃത്തി സമയക്രമം സംബന്ധിച്ച് തൊഴിലുടമകള്‍ തൊഴിലാളികളെ വ്യക്തമായി അറിയിക്കണം. വിശ്രമസമയത്ത് കഴിയാന്‍ ആവശ്യമായ സൗകര്യങ്ങളും ഒരുക്കണം.

തുടര്‍ച്ചയായ ജോലി ആവശ്യമായി വരുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ തണുത്ത വെള്ളം, ഉപ്പ്, ചെറുനാരങ്ങ തുടങ്ങിയവയും ആരോഗ്യ അധികൃതര്‍ നിര്‍ദേശിക്കുന്ന മറ്റു വസ്തുക്കളും ലഭ്യമാക്കണം. എയര്‍ കണ്ടീഷനറുകള്‍, പ്രഥമ ശുശ്രൂഷ സംവിധാനങ്ങള്‍ തുടങ്ങിയവയും ഒരുക്കണം.

മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാകാത്ത കീല്‍ മിശ്രിത കോണ്‍ക്രീറ്റിംഗ് പോലുള്ള പ്രവൃത്തികളെയും ജലവിതരണ പൈപ്പുകള്‍, അഴുക്കുചാല്‍, വൈദ്യുതിലൈന്‍, വാതക പെട്രോളിയം പൈപ്പുകള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ പോലുള്ള അടിയന്തര ജോലികളെയും ഉച്ചവിശ്രമ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×