June 23, 2026 |
Share on

ഇന്ത്യക്ക് വീണ്ടും ആശങ്കയായി ബംഗ്ലാദേശ്

ഹാദിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്

ബംഗ്ലാദേശ് വീണ്ടും ഒരു കലാപാന്തരീക്ഷത്തിലേക്ക് വീണത് ഇന്ത്യയെയും ആശങ്കപ്പെടുത്തുന്നു. ജൂലൈ പ്രക്ഷോഭത്തിലെ മുന്‍നിരക്കാരില്‍ ഒരാളായിരുന്ന യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമിഷനു നേരെയും പ്രകോപനം ഉണ്ടായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ തന്നെയാണ് പ്രധാനമായും ആശങ്കയ്ക്ക് കാരണം.

ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തില്‍ സജീവമായിരുന്ന ‘ഇന്‍ക്വിലാബ് മഞ്ച’യുടെ മുഖ്യ വക്താവായിരുന്നു ഷെരീഫ് ഉസ്മാന്‍ ഹാദി. ഈ 32 കാരന്റെ കൊലപാതകമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയത്. ഡിസംബര്‍ 12-ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ ഹാദി, ഡിസംബര്‍ 18-ന് മരണപ്പെട്ടു. കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നെന്ന ബംഗ്ലാദേശ് പോലീസിന്റെ ആരോപണമാണ് പ്രക്ഷോഭകരെ പ്രകോപിപ്പിച്ചതും അവര്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെ ലക്ഷ്യം വെക്കാന്‍ തീരുമാനിച്ചതിനു കാരണവും.

ധാക്കയിലെ ഹൈക്കമ്മീഷന് പുറമെ ചിറ്റഗോങ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹെറ്റ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകള്‍ക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വിസ ആപ്ലിക്കേഷന്‍ സെന്ററുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. ഇന്ത്യ, ബംഗ്ലാദേശ് സ്ഥാനപതിയെ വിളിച്ചുവരുത്തി നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ‘ദി ഡെയ്ലി സ്റ്റാര്‍’, ‘പ്രോഥം ആലോ’ എന്നിവയ്ക്ക് നേരെയുണ്ടായ ജനക്കൂട്ട ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഷെയ്ഖ് ഹസീനയുടെ സഹായികളെന്നും ‘ഇന്ത്യന്‍ അനുകൂലികള്‍’ എന്നും ആരോപിച്ചായിരുന്നു ആക്രമണമെങ്കിലും, ഹസീനയുടെ ഭരണകാലത്ത് പത്രസ്വാതന്ത്ര്യത്തിനായി പൊരുതിയ സ്ഥാപനങ്ങളാണിവ എന്നതാണ് വസ്തുത.

ബംഗ്ലാദേശില്‍ ‘സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ’ ഒരു തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് എന്നതുകൊണ്ട് ഹസീനയുടെ അവാമി ലീഗിന്റെ പങ്കാളിത്തമാണ് ഇന്ത്യ അര്‍ത്ഥമാക്കുന്നത്. എന്നാല്‍, അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ ഇടക്കാല സര്‍ക്കാര്‍, ഇന്ത്യയുടെ ഉപദേശം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന നിലപാടിലാണ്.

നിലവിലെ ക്രമസമാധാന നില തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കുമോ എന്ന് ഇന്ത്യ ഭയപ്പെടുന്നുണ്ട്. ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ് 16 മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സര്‍വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിക്കുണ്ടായ മുന്നേറ്റവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.

അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അയല്‍രാജ്യത്തെ അസ്ഥിരത അതിര്‍ത്തി സംസ്ഥാനത്തെ രാഷ്ട്രീയത്തെയോ സുരക്ഷയെയോ ബാധിക്കരുതെന്ന് ഇന്ത്യക്ക് നിര്‍ബന്ധമുണ്ട്.

ക്രമസമാധാനം ഉറപ്പാക്കാനും സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്താനും ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Summary; Protests in Bangladesh; Indian High Commission facing threats New Delhi concerned over Bangladesh’s elections

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×