വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരണവുമായി റാപ്പർ വേടൻ. തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പീഡന ആരോപണമെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും വേടൻ പ്രതികരിച്ചു.
തന്നെ വേട്ടയാടുകയാണ്. പീഡന പരാതിയെക്കുറിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ആസൂത്രിത നീക്കത്തിന് ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവുകൾ കൈവശമുണ്ടെന്നും ഇന്നുതന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും തൃക്കാക്കര പൊലീസ് പറഞ്ഞു.
സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്ളാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍ നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം നടപടിയുണ്ടാകും.
ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലര്‍ച്ചെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് വേടൻ പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
Content Summary: Rapper Vedan responds to doctor’s sexual abuse complaint
This post was last modified on July 31, 2025 10:32 am
Leave a Comment