ശകുന്തളയുടെ കഥയാവര്‍ത്തനം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-14

പുരാണ കഥാപാത്രമായ ശകുന്തളയുടെ കഥ വളരെ പ്രശസ്തമാണ്. ഒരിക്കല്‍ വിശ്വാമിത്ര മഹര്‍ഷി മാലിനി നദിക്കരയില്‍ പരലോകത്തിലെ ദേവന്മാരെ തോല്‍പ്പിക്കാനുള്ള ഒരു വരത്തിനുവേണ്ടി തപസ് അനുഷ്ഠിച്ചു. തപസ് തങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുമെന്ന് മനസിലാക്കിയ ഇന്ദ്രന്‍ മേനകയെ തപസ് മുടക്കാനായി നിയോഗിച്ചു. മേനകയുടെ സൗന്ദര്യത്തില്‍ വിശ്വാമിത്രന്‍ ആകൃഷ്ടനാകുകയും, അനുരാഗം തോന്നുകയും ചെയ്തു. അങ്ങിനെ വിശ്വാമിത്ര മഹര്‍ഷിക്ക് മേനകയില്‍ ജനിച്ച കുട്ടിയാണ് ശകുന്തള. എന്നാല്‍ കുഞ്ഞിനെ മേനകയ്ക്ക് ദേവലോകത്തേക്കു ഒപ്പം കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതിനാല്‍ മാലിനി നദിക്കരയില്‍ ഉപേക്ഷിച്ചു യാത്രയായി. പിന്നീട് കണ്വാ മുനിയുടെ യാത്രാമധ്യേ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ എടുത്തു വളര്‍ത്തുകയാണുണ്ടായത്. അവളാണ് ശകുന്തള.

യുവതിയായപ്പോള്‍ അമ്മയെക്കാള്‍ സുന്ദരിയായി ശകുന്തള. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഇല്ലാത്ത ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി, കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം ദുഷ്യന്തന്‍ മറന്നു. കണ്വമഹര്‍ഷി വരും മുന്‍പു തന്നെ ഗാന്ധര്‍വ്വ വിധിപ്രകാരം ദുഷ്യന്തന്‍ ശകുന്തളയെ ഒരു മോതിരം അണിയിച്ച് വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.

തൊപ്പി വെച്ചത് നേരാ…

ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല. ‘ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ’ എന്ന് ദുര്‍വാസാവ് ശപിച്ചു. ശകുന്തളയെ ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപം കാരണം ദുഷ്യന്ത്യന്‍ തിരിച്ചറിയുന്നില്ല. ദുഷ്യന്തന്‍ നല്‍കിയ മുദ്രമോതിരം ശകുന്തള പുഴയില്‍ കുളിക്കവെ നഷ്ടപ്പെടുന്നു. ശകുന്തള പ്രസവിച്ചു. ദുഷ്യന്തന്റെയും, ശകുന്തളയുടേയും കുട്ടിക്ക് കണ്വ മഹര്‍ഷി പേരിട്ടു. ഭരതന്‍. ഭാരതം എന്ന് നമ്മുടെ രാജ്യത്തിന് പേര് വന്നത് ഭരതനില്‍ നിന്നെന്ന് വിശ്വാസം.

ശകുന്തളയുടെ കഥയാണ് കാര്‍ട്ടൂണിസ്റ്റ് കുട്ടി ഐക്യ കേരള ശാകുന്തളം എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ കാര്‍ട്ടൂണുകളില്‍ പലപ്പോഴും അതാത് കാലത്തെ രാഷ്ട്രീയം പുരാണവുമായി ഇടകലര്‍ത്തി അവതരിപ്പിക്കുന്ന പതിവുണ്ട്. വി.പി. മേനോനാണ് ദുഷ്യന്തരാജാവായി കാര്‍ട്ടൂണില്‍ കുട്ടി ചിത്രീകരിച്ചിരിക്കുന്നത്. സംയോജനശിശു തന്റെ മാത്രമല്ലെന്നാണ് കാര്‍ട്ടൂണില്‍ വിശദീകരിക്കുന്നത്. കൂട്ടായ നടപടിയായിരുന്നു നാട്ടുരാജ്യങ്ങളുടെ സംയോജനം എന്ന് വി. പി. മേനോന്‍ അന്ന് പറഞ്ഞിരുന്നു. നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതില്‍ തന്ത്രങ്ങള്‍ മെനഞ്ഞ വി. പി മേനോന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ ഡല്‍ഹിക്ക് കൊണ്ടു വന്ന വ്യക്തികൂടിയാണ്. കുട്ടിയുടെ ബന്ധുകൂടിയായ വി. പി. മേനോനാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനാക്കാന്‍ കുട്ടിയെ കൊണ്ടു പോയതും.

This post was last modified on October 16, 2023 10:14 am

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്:
Related Post
Leave a Comment