രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-22
തെരഞ്ഞെടുപ്പുകള്‍ ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാകണം. വ്യക്തികള്‍ക്കല്ല അവിടെ പ്രാധാന്യം നല്‍കേണ്ടത്. ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ തന്നെ തെരഞ്ഞെടുപ്പിനെ കാണേണ്ടതുണ്ട്. അങ്ങിനെയാണെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ പൂര്‍ണമായും വിജയിക്കൂ. നിര്‍ഭാഗ്യവശാല്‍ എപ്പോഴും പരസ്പരം ചെളിവാരി എറിഞ്ഞും, പരസ്പരം പേര്‍വിളിച്ചുമാണ് തെരഞ്ഞെടുപ്പ് നടന്നു വരുന്നത്. സൗഹ്യദപരമായ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കുറഞ്ഞു വരുന്നതായി തന്നെ വിലയിരുത്തപ്പെടുന്നു.
ഒരു കാലത്ത് വോളിബോളിനായിരുന്നു കേരളത്തില്‍ വലിയ ആവേശം. അത് പതുക്കെ ഫുട്‌ബോളിലേയ്ക്കു മാറി. ടെലിവിഷന്റെ വരവോടെ ക്രിക്കറ്റ് ഒരു ആവേശമായി മാറി. ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യ സ്വന്തമാക്കിയതോടെ യുവാക്കള്‍ നല്ലൊരു ശതമാനം ക്രിക്കറ്റിന്റെ ആരാധകരായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ക്രിക്കറ്റുമായി സംയോജിപ്പിച്ച് ഒട്ടേറെ കാര്‍ട്ടൂണ്‍ വന്നിട്ടുണ്ട്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാര്‍ട്ടൂണിസ്റ്റ് സഗീര്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. സാഹചര്യം നിയമസഭാ തിരഞ്ഞെടുപ്പാണ്. സംഭവം ക്രിക്കറ്റ് മത്സരവുമായി ചേര്‍ത്താണ് സഗീര്‍ വരച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രശസ്തരായ ക്രിക്കറ്റ് കളിക്കാരുടെ പേരുമായി ചേര്‍ത്തതും കൗതുകമാണ്. ഗൗരി ഗംഭീര്‍(കെ.ആര്‍. ഗൗരിയമ്മ), മഹേന്ദ്ര സിംഗ് മാണി (കെ.എം. മാണി), വിരാട് കുഞ്ഞാലി (പി.കെ. കുഞ്ഞാലിക്കുട്ടി), വീരേന്ദ്ര സേവാഗ് (എം.പി. വീരേന്ദ്രകുമാര്‍), സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ (രമേശ് ചെന്നിത്തല) എന്നിവരാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്ന കളിക്കാര്‍. വിരാട് കുഞ്ഞാലി ഗ്യാലറിയിലിരുന്ന് ബാറ്റിങ്ങിനിറങ്ങുന്ന വീരേന്ദ്ര സേവാഗിനോടും, സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറോടും വിളിച്ച് പറയുകയാണ്. ?തോല്‍ക്കല്ലെ ഭായ്… ഇനി നാലഞ്ച് കൊല്ലം കഴിയണം…?