June 14, 2026 |

ആരുടെ നേട്ടം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-27

2007 മെയ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോലാഹലങ്ങളുണ്ടാക്കിയ കാലമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മൂന്നാറിലേക്ക് തന്റെ മൂന്ന് പൂച്ചകളെ അയച്ചത് ആയിടെയായിരുന്നു. മൂന്നാര്‍ ഓപ്പറേഷനും സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വാനോളം ഉയര്‍ത്തിയ നാളുകള്‍. ‘മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും, നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിച്ചുകളയുന്നതിനും’ വേണ്ടിയായിരുന്നു പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത്. പന്തീരായിരത്തോളം ഏക്കര്‍ കയ്യേറ്റം ഒഴിപ്പിച്ചെടുക്കുകയും നൂറോളം അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുകളയുകയും ചെയ്തു. ആ ദൗത്യത്തിന് ജനങ്ങളും ഇന്ത്യയിലെ മാധ്യമങ്ങളും നല്‍കിയ പിന്തുണ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കുള്ള ഒരു സൂചനയായിരുന്നു. ഏലത്തോട്ടങ്ങള്‍ വെട്ടിമാറ്റി റിസോര്‍ട്ടുകള്‍ കൃഷി ചെയ്യുന്നത് എപ്രകാരമാണ് ഒരു ഭൂവിഭാഗത്തെ ബാധിക്കുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷെ, ആ പ്രക്രിയക്ക് തുടര്‍ച്ചയുണ്ടായില്ല എന്നത് ഖേദകരമാണ്. മൂന്നാറിലെ ജനങ്ങള്‍ മാത്രമല്ല, കേരളമാകെ വിഎസിനെ ഓര്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ ഇടിച്ചു നിരത്തിയ, ഏക്കറുകണക്കിന് ഭൂമി തിരിച്ചുപിടിച്ച 2007ലെ ദൗത്യസംഘത്തിന് അനുമതി കൊടുത്തതിന്റെ പേരിലാണ്.

സൂക്ഷിക്കുക, കേസ് കെട്ടുണ്ട്

ഭൂപരിഷ്‌കരണ നിയമത്തിന്റെ സത്ത സംരക്ഷിക്കുന്നതിനും ഭൂസ്വാമിമാരെ നിലയ്ക്കു നിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു, അത്. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് മുഖ്യമന്ത്രി നടത്തിയ നീക്കങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വലുപ്പത്തിലെ വാര്‍ത്തയായി. പത്രങ്ങളായ പത്രങ്ങളിലെല്ലാം ഈ വിഷയങ്ങളില്‍ കാര്‍ട്ടൂണുകള്‍ നിറഞ്ഞുനിന്നു.

മൂന്നാറിലെ ഒഴിപ്പിക്കലും സ്മാര്‍ട്ട് സിറ്റി കരാറും മുഖ്യമന്ത്രിയുടെ മാത്രം നേട്ടമല്ല. ഇടതുമുന്നണിയുടെ തീരുമാനം മുഖ്യമന്ത്രി നടപ്പിയതേ ഉള്ളൂ എന്ന എല്‍.ഡി.എഫ് നേതാക്കളുടെ അവകാശവാദത്തെക്കുറിച്ച് കേരള കൗമുദിയില്‍ ടി. കെ. സുജിത്ത് വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. ‘ആരുടെ നേട്ടം’ എന്ന തലക്കെട്ടില്‍ വന്ന ഈ കാര്‍ട്ടൂണ്‍, മികച്ച കാര്‍ട്ടൂണിനുള്ള ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡും കേരള ലളിതകല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡും നേടി.

കാര്‍ട്ടൂണ്‍ കടപ്പാട്: കേരള കൗമുദി

 

Leave a Reply

Your email address will not be published. Required fields are marked *

×