June 04, 2026 |
Share on

‘നിങ്ങള്‍ എന്തു ചെയ്തു എന്നതല്ല, ചോദിക്കേണ്ട സമയത്ത് ചോദ്യങ്ങള്‍ ചോദിച്ചോ എന്നതാണ് പ്രധാനം’

സാംസ്‌കാരിക ബദലുകള്‍ക്ക് വേണ്ടി കരുതിക്കൂട്ടിയുള്ള നിക്ഷേപങ്ങളും നിര്‍മാണങ്ങളും നടത്തിയാല്‍ മാത്രമേ പുതിയ കാലത്തെ നേരിടാന്‍ കഴിയൂ-അനില്‍ വെങ്കോട്

സാംസ്‌കാരിക ബദലുകള്‍ക്ക് വേണ്ടി കരുതിക്കൂട്ടിയുള്ള നിക്ഷേപങ്ങളും നിര്‍മാണങ്ങളും നടത്തിയാല്‍ മാത്രമേ പുതിയ കാലത്തെ എഴുന്നേറ്റ് നിന്ന് നേരിടാന്‍ കഴിയൂ എന്ന് പ്രമുഖ എഴുത്തുകാരന്‍ അനില്‍ വെങ്കോട് അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ‘ഖലം’ സംഗമത്തില്‍ കലാലയം സാംകാരിക വേദി മിഡില്‍ ഈസ്റ്റ് തല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭൗതികമായി നാം കാണുന്ന ലോകത്തിനപ്പുറം അക്ഷരങ്ങളുടെയും ഭാവനയുടെയും ഒരു സമാന്തര പ്രപഞ്ചം ഉണ്ട്. റോഡിലൂടെ നടക്കുന്നത് പോലെ അക്ഷരങ്ങളുടെ വിസ്മയ ലോകത്ത് കൂടെ സഞ്ചരിക്കുമ്പോഴാണ് മനുഷ്യന് സാംസ്‌കാരിക മൂല്യം കൈവരുന്നത്. അവിടെ പുനര്‍വായനകളും വ്യാഖ്യാനങ്ങളും മാത്രം പോര, നിര്‍മാണങ്ങളാണ് ആവശ്യം.


കണ്ടു കണ്ടാണ് കടലു വലുതായതെന്ന് പറയുന്നത് പോലെ സാധാരണക്കാര്‍ക്ക് കൂടി ഇത്തരം ഒരു സമാന്തര ലോകം പ്രാപ്യമാക്കി, ബൗദ്ധിക തലത്തിലുള്ളവരും അടിത്തട്ടിലുള്ളവരും തമ്മിലെ അകലം കുറക്കാനുള്ള കലാലയം സാംസ്‌കാരിക വേദിയുടെ ഈ ശ്രമം ചെറുതല്ല. സവര്‍ണ മേധാവിത്വ ഭരണകൂടം ഇന്ന് ഭയക്കുന്നത് കലാലയങ്ങളെയും എഴുത്തുകാരെയും ആണ്. ആ അര്‍ത്ഥത്തിലും കലാലയത്തിനു പ്രസക്തിയുണ്ട്. നിങ്ങള്‍ എന്തു ചെയ്തു എന്നതല്ല, ചോദിക്കേണ്ട സമയത്ത് ചോദ്യങ്ങള്‍ ചോദിച്ചോ എന്നതാണ് പ്രധാനം. അതിന് ഈ ശ്രമങ്ങള്‍ ഉപകരിക്കട്ടെ’ എന്നും അനില്‍ വെങ്കോട് പറഞ്ഞു.

മുഹറഖ് സെന്‍ട്രലിനു കീഴില്‍ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന സംഗമം കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാര്‍ വേളിയങ്കോട് പദ്ധതി വിളംബരവും ലുഖ്മാന്‍ വിളത്തൂര്‍ സാംസ്‌കാരിക പ്രഭാഷണവും നടത്തി. ‘അറിവന്വേഷണമാണ് സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ അടിത്തറ. ഖുര്‍ആന്‍ ആദ്യമായി പരിചയപ്പെടുത്തിയ ഉപകരണമാണ് ഖലം (പേന). അത് അയുധമാക്കി താഴെത്തട്ടില്‍ നിന്നുള്ള ജൈവികമായ പ്രതിരോധം ഉണ്ടാക്കിയെടുക്കുന്നതിനാണ് കലാലയം സാംസ്‌കാരിക വേദിയുടെ ശ്രമമെന്ന്’ ലുഖ്മാന്‍ വിളത്തൂര്‍ പ്രഭാഷണത്തില്‍ പറഞ്ഞു.


ആര്‍.എസ്.സി ഹോം പേജ് സമര്‍പ്പണം ഐ സി എഫ് ഹുദബിയ സെന്‍ട്രല്‍ പ്രസിഡന്റ് സി ച്ച് അഷ്‌റഫ് നിര്‍വഹിച്ചു. ജോ?ര്‍ജ് വര്‍ഗീസ്, ഫിറോസ് തിരുവത്ര അഭിവാദ്യങ്ങളര്‍പ്പിച്ചു. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും കോളാഷ് പ്രദര്‍ശനവും നടന്നു. ശബീര്‍ മാറഞ്ചേരി, അബ്ദുറഹീം സഖാഫി വരവൂര്‍, മുഹമ്മദ് വിപികെ, ശാഫി വെളിയങ്കോട് സംബന്ധിച്ചു. ഫൈസല്‍ ചെറുവണ്ണൂര്‍ ആമുഖവും അഷ്‌റഫ് മങ്കര നന്ദിയും പറഞ്ഞു. ബഹ്‌റൈനു പുറമെ സൗദി, യുഎഇ, ഖത്വര്‍, ഒമാന്‍, കുവൈറ്റ്, എന്നിവിടങ്ങളില്‍ ഗള്‍ഫിലെ 50 കേന്ദ്രങ്ങളില്‍ ഖലം എന്ന പേരിലാണ് പ്രഖ്യാപന സംഗമങ്ങള്‍ നടന്നത്. വ്യത്യസ്ത കേന്ദ്രങ്ങളില്‍ എഴുത്തുകാരും സാംസ്‌കാരിക പൊതു രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×