June 17, 2026 |
Share on

നഷ്ടമാകുന്നത് ലക്ഷങ്ങള്‍ കോടികള്‍! നോമിനിയെ വെച്ചാലും നിയമം വേറെ; സ്വത്ത് പിന്തുടര്‍ച്ചാസൂത്രണം ഏറെ പ്രധാനം; ‘സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവ്’

ശരിയായ ആസൂത്രണത്തിന്റെ അഭാവം മൂലം 2 ലക്ഷം കോടിയിലധികം വരുന്ന ആസ്തികള്‍ അവകാശികളില്ലാതെ കിടക്കുന്നു; കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ പിന്തുടര്‍ച്ചാ പ്ലാന്‍ വേണം

വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടര്‍ച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും കൊച്ചിയില്‍ സംഘടിപ്പിച്ച ‘സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവ്’ അഭിപ്രായപ്പെട്ടു. ഇത്തരം സഹായങ്ങള്‍ നല്കുന്നതിനായി പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാപ്പിറ്റെയര്‍, ‘ട്രൂ ലെഗസി’ എന്ന പേരില്‍ പുതിയ പിന്തുടര്‍ച്ചാസൂത്രണത്തിന് മാത്രമായുള്ള വിഭാഗത്തെ അവതരിപ്പിച്ചു. ഈ മേഖലയില്‍ ഉപദേശങ്ങള്‍, സഹായങ്ങള്‍ നല്‍കുന്നതിനായുള്ള ആദ്യ കമ്പനി കൂടിയാണ് ‘ട്രൂ ലെഗസി’.

ഇന്ത്യയില്‍ 2 ലക്ഷം കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് തുക, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ ശരിയായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് അവകാശികളില്ലാതെ കിടക്കുന്നു. ഈ മേഖലയിലെ അജ്ഞതയും പ്രൊഫഷണല്‍ ഉപദേശകരുടെ അഭാവവുമാണ് കാപ്പിറ്റെയറിനെ ‘ട്രൂ ലെഗസി’ എന്ന സംരംഭം ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.

സുപ്രധാനമായ ഈ വിഷയത്തെ പലരും നികുതി ബാധ്യതകളെയും നിയമപരമായ പാലനങ്ങളെയും സമീപിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്ന് കാപ്പിറ്റെയര്‍ സ്ഥാപകന്‍ ശ്രീജിത്ത് കുനിയില്‍ ചൂണ്ടിക്കാട്ടി. ‘പിന്തുടര്‍ച്ചാവകാശ പ്ലാന്‍ തയ്യാറാക്കാതിരിക്കുന്നത് കുടുംബത്തോടും ആശ്രിതരോടുമുള്ള ചെയ്യുന്ന വലിയൊരു സാമ്പത്തിക കുറ്റകൃത്യമാണ്,’ അദ്ദേഹം പറഞ്ഞു. പ്ലാന്‍ ഇല്ലെങ്കില്‍, അനന്തരാവകാശ നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ഓരോരുത്തരുടെയും പിന്തുടര്‍ച്ചാവകാശികളെ തീരുമാനിക്കും. മലയാളികള്‍ ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വത്ത് പിന്തുടർച്ചാസൂത്രണത്തിന് സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കൺസൾട്ടൻസി ‘ട്രൂ ലെഗസി’യു എ ഇ സംരംഭകൻ ഹംദാൻ മുഹമ്മദ് അൽ ഹസ്സാനിയും കാപ്പിറ്റെയർ സ്ഥാപകൻ ശ്രീജിത്ത് കുനിയിലും ചേർന്ന് സമർപ്പിക്കുന്നു

ശരിയായ പിന്തുടര്‍ച്ചാവകാശ ആസൂത്രണത്തിന്റെ അഭാവത്തില്‍ നോമിനിയെ വെച്ചതുകൊണ്ട് മാത്രം നിയമപരമായ അവകാശി ആകണമെന്നില്ല; അയാള്‍ അതിന്റെ നടത്തിപ്പുകാരന്‍ മാത്രമായിരിക്കും. വ്യക്തവും സുതാര്യവുമായ പിന്തുടര്‍ച്ചാസൂത്രണ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ‘ട്രൂ ലെഗസി’ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

ആസ്തികള്‍ സംരക്ഷിക്കുന്നതില്‍ പിന്തുടര്‍ച്ചാവകാശ ആസൂത്രണത്തിന്റെ പ്രാധാന്യം വലുതാണെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു. ബിസിനസ് ഉടമകള്‍ നേരത്തെ തന്നെ പ്ലാനുകള്‍ തയ്യാറാക്കുകയും അടുത്ത തലമുറയെ ബിസിനസ് തീരുമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.ബി.സി ഗ്രൂപ്പിലെ മുഹമ്മദ് മദനി കെ, സാമ്പത്തിക ഉപദേശകന്‍ നിഖില്‍ ഗോപാലകൃഷ്ണന്‍, സംരംഭക വിനോദിനി സുകുമാര്‍, വ്യവസായി ഹംദാന്‍ അല്‍ ഹസ്സാനി തുടങ്ങി നിരവധി പ്രമുഖ വ്യവസായ നേതാക്കളും വിദഗ്ദ്ധരും കോണ്‍ക്ലേവില്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് ശ്രീജിത്ത് കുന്നിയിലിന്റെ ‘എ ജേര്‍ണി ഓഫ് ആന്‍ എന്റര്‍പ്രണര്‍’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.

ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമായി 450-ല്‍ അധികം ബിസിനസ് ഉടമകള്‍ പങ്കെടുത്ത ഈ സക്സഷന്‍ പ്ലാനിംഗ് കോണ്‍ക്ലേവ്, വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×