വീട്ടുവേലക്കാരെ വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്‌താല്‍ കടുത്ത ശിക്ഷ ; സൗദി സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

വീട്ടുവേലക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ അതിന് മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്‘ സംവിധാനത്തിലൂടെയല്ലാതെ വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യുകയോ താല്‍ക്കാലിക കാലത്തേക്ക് വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫാലിഹ് അറിയിച്ചു.

റംസാന്‍ അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ വീട്ടുവേലക്കാര്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം ഉപയോഗപ്പെടുത്താന്‍ വേലക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും പത്രങ്ങളിലും ഇതര മാധ്യമങ്ങളിലും പരസ്യം ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളുടെ സ്രോതസുകളും നിയമസാധുതയും അന്വേഷിക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുന്നതിന് പൊതുസുരക്ഷ വിഭാഗവും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ധാരണയിലായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

Related Post
Leave a Comment