June 06, 2026 |
Share on

ഫോണ്‍വിളി മുറിഞ്ഞാല്‍ കമ്പനികള്‍ക്ക് 10 ലക്ഷം രൂപ പിഴ; കര്‍ശന നടപടികളുമായി ട്രായ്

കമ്പനികളുടെ നെറ്റ്‌വര്‍ക്കിന്റെ പ്രകടനം വിലയിരുത്തി 1 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ആദ്യഘട്ടത്തില്‍ പിഴ ഈടാക്കുക

ടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്കിന്റെ പ്രകടനം വിലയിരുത്തി നടപടികളെടുക്കാന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഫോണ്‍വിളി മുറിയല്‍ ആവര്‍ത്തിക്കുന്നുവന്ന് പരാതി വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടിയിലേക്ക് നീങ്ങാനാണ് ട്രായ്-യുടെ തീരുമാനം. ടവറുകള്‍ നിരീക്ഷിച്ച് ഫോണ്‍വിളി മുറിയല്‍ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തി ഇതിന്റെ അടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ 10 ലക്ഷം രൂപ വരെ പിഴ ഇടാനാണ് ട്രായ്-യുടെ നീക്കം.

കമ്പനികളുടെ നെറ്റ്‌വര്‍ക്കിന്റെ പ്രകടനം വിലയിരുത്തി 1 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ആദ്യഘട്ടത്തില്‍ പിഴ ഈടാക്കുക. പ്രശ്‌നം പരഹരിക്കാന്‍ നിശ്ചിത സമയം നല്‍കിയിട്ടും ഫോണ്‍വിളി മുറിയുന്ന പ്രശ്‌നമുണ്ടായാല്‍ പിഴ 1.5 മടങ്ങ് വര്‍ദ്ധിക്കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ഇതിന്റേയും ഇരട്ടി ആകും. അതായത് ഇത് 10 ലക്ഷം രൂപ വരെയാകാമെന്നും ട്രായ് അറിയിച്ചു.

പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരും. നിലവില്‍ സേവനങ്ങളുടെ ഗുണനിലവാര നിയമപ്രകാരം ഫോണ്‍വിളി മുറിയുന്ന സംഭവമുണ്ടായാല്‍ ഒരു ലക്ഷം രൂപയാണ് പിഴ. രണ്ടാമത്തും പ്രശ്‌നമുണ്ടായാല്‍ പിഴ തുക കുറച്ച് കുടുതലെ ഉണ്ടാവുകയുള്ളൂ. മൂന്നാം തവണയും പ്രശ്‌നം ആവര്‍ത്തിച്ചാല്‍ പിഴ രണ്ട് ലക്ഷമാകും.

നേരത്തേ ടെലികോം കമ്പനികളുമായിയുണ്ടായിരുന്ന വ്യവസ്ഥകള്‍ പ്രകാരം പരിഹാരം കാണാത്തത് കൊണ്ടാണ് ട്രായ് നിയമം കര്‍ശനമാക്കുന്നത്. ഫോണ്‍വിളിയുടെ ഗുണനിലവാരത്തെ പ്രതീകൂലമായി ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ മൊബൈല്‍ ടവറുകളുടെ തകരാറുകളും, ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ കാരണമുളള സിഗ്‌നല്‍ ഇല്ലായ്മയുമാണ്. ഇത് പരിഹരിച്ചാല്‍ ഏതാണ്ട് പകുതിയിലേറെ പ്രശ്‌നങ്ങളും ഇല്ലാതാകും.

Leave a Reply

Your email address will not be published. Required fields are marked *

×