കൊല്ലാനായി യൂട്യൂബ് തിരഞ്ഞു, പോലീസിൽ വ്യാജ പരാതിയും; യുവാവിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഗുരുഗ്രാമിൽ 37 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും അയൽക്കാരനായ കാമുകനും അറസ്റ്റിൽ. സംഭവത്തിൽ കാമുകന്റെ 60 വയസ്സുള്ള അമ്മാവനും അറസ്റ്റിലായിട്ടുണ്ട്. മൃതദേഹം കുഴിച്ചിടാൻ കുഴിയെടുത്തത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

യുവതിയും അയൽക്കാരനും തമ്മിൽ ഒരു വർഷമായി രഹസ്യബന്ധമുണ്ടായിരുന്നു. അടുത്തിടെ ഇവരുടെ മകൾ ഈ ബന്ധത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞതോടെ, കാര്യങ്ങൾ പുറത്തറിയുമെന്ന് ഭയന്ന് ഭർത്താവിനെ കൊല്ലാൻ ഇരുവരും പദ്ധതിയിടുകയായിരുന്നു.

ജൂലൈ 26-നാണ് ഭർത്താവിനെ കയറുകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം കുഴിച്ചിടാൻ വേണ്ടി കാമുകൻ, കന്നുകാലി വളർത്തൽ ജോലിയുണ്ടായിരുന്ന തൻ്റെ അമ്മാവനെ സഹായിക്കാൻ വിളിച്ചു. ശേഷം, കാമുകന്റെ അമ്മാവൻ കുഴിച്ച കുഴിയിൽ മൃതദേഹം മറവുചെയ്തു. തുടർന്ന് ജൂലൈ 28-ന് യുവതി ഭർത്താവിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. പിന്നീട് സംശയം ഒഴിവാക്കാൻ കാമുകനെതിരെ ബലാത്സംഗക്കേസും നൽകി.

പീഡനത്തിന്റെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു. പരാതിയെത്തുടർന്ന് അയൽക്കാരനായ 34 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭർത്താവിന്റെ കൊലപാതകത്തിൽ യുവതിക്കും അയൽക്കാരനും പങ്കുണ്ടെന്ന് തെളിഞ്ഞത്. ഭർത്താവിനെ കൊല്ലാനും മൃതദേഹം മറവുചെയ്യാനും ഇവർ യൂട്യൂബിലും ഇന്റർനെറ്റിലും തിരഞ്ഞതായും പോലീസ് പറയുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ കൊലപാതകത്തിൻ്റെ ചുരുളഴിയുകയായിരുന്നു. കാമുകൻ കുറ്റം സമ്മതിച്ചതിനെ തുടർന്ന്, പോലീസ് പിന്നീട് മൃതദേഹം കണ്ടെടുത്തു. സംഭവം നടക്കുന്ന സമയമത്രയും യുവതി കാമുകനുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് കൊല്ലപ്പെട്ടെന്ന് അറിഞ്ഞിട്ടും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ യുവതി തന്നെയാണ് കാണാതായെന്ന് പരാതി നൽകിയത്.

യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാമുകന്റെ അമ്മാവനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.

content summary: Scouring YouTube for methods to kill, enlisting relative to dug pit

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment