മനുഷ്യനെയും മനുഷ്യത്വത്തെയും ഓര്‍മിപ്പിക്കുന്ന മരണക്കളി

ആരോ കണ്ണുകെട്ടി ഇട്ടിരിക്കുകയാണ് ഈ ദ്വീപിനകത്ത്, പുറത്തു കടക്കാന്‍ പറ്റുന്നില്ല

സ്‌ക്വിഡ് ഗെയിം ഒരു കുട്ടിക്കളിയാണ്. സ്‌ക്വിഡ് ആകൃതിയില്‍ ഉള്ള കളിക്കളത്തില്‍ നിന്നും നിന്നും ബലപ്രയോഗത്തില്‍ പുറത്താക്കുന്നവരുടെ പരാജയം കണ്ടുള്ള ഒരു ചെറിയ ആവേശം. വിജയലഹരി കഴിഞ്ഞാല്‍ കൊറിയയുടെ ഗ്രാമപ്രദേശങ്ങളില്‍ അതെ കുട്ടികള്‍ തന്നെ കെട്ടിപിടിച്ചു സൗഹൃദം ആഘോഷിക്കും. വീണ്ടും കളികള്‍ തുടരും. പക്ഷെ സ്‌ക്രീനിലെ സ്‌ക്വിഡ് ഗെയിമില്‍ ഒരു ചെറിയ വ്യത്യാസമുണ്ട്. പുറത്താക്കപെട്ടവര്‍ അങ്ങ് ഭൂമുഖത്തു നിന്ന് തന്നെ ‘എലിമിനേറ്റഡ്’ ആവും.

2021-ല്‍ നെറ്റ്ഫ്‌ളിക്‌സ് സ്‌ക്വിഡ് ഗെയിം ഫസ്റ്റ് സീസണ്‍ റിലീസ് ചെയ്തപ്പോള്‍, അത് എഴുതി, സംവിധാനം ചെയ്ത Hwang Dong-hyuk പോലും കരുതിയിട്ടില്ല അത് തന്റെ ലോകപ്രശസ്തിയിലേക്കുള്ള ഒരു ഗ്രീന്‍ ലൈറ്റ് ആയിരിക്കുമെന്ന്. ഗ്രീന്‍ ലൈറ്റിനും, റെഡ് ലൈറ്റിനും ഇടയില്‍ പായുന്ന ആ മനുഷ്യരുടെ കൊല്ലുന്ന ആകാംഷയും, പിന്നത്തെ ഒടുക്കത്തെ നിശ്ചലതയും, മൈക്രോ സെക്കന്‍ഡ്സില്‍ നടക്കുന്ന ഒരു ചെറിയ അനക്കവും, ഉന്നം തെറ്റാത്ത വെടിയുണ്ടകളും, ചോരപ്പുഴയും- പണം- പണം എന്ന അത്യാര്‍ത്തിയില്‍ അതും താണ്ടി പിന്നെയും, പിന്നെയും ഗ്രീന്‍ സിഗ്‌നല്‍ – റെഡ് സിഗ്‌നല്‍ – താണ്ടാന്‍ ശ്രമിക്കുന്ന കളിക്കാര്‍. അവരെല്ലാം കൊറിയയിലെ അടിസ്ഥാന വര്‍ഗമാണ്. ആ ആറു റൗണ്ടുകളില്‍ ഏതില്‍ വേണമെങ്കിലും തങ്ങള്‍ ഒടുങ്ങാം എന്ന കൃത്യതയിലും പ്രതീക്ഷ കൈവിടാത്തവര്‍. എത്തപ്പെട്ട സ്ഥലത്തിന്റെയോ, അവിടെയുള്ള, പിങ്ക് വസ്ത്രാധാരികളായ മുഖംമൂടി അണിഞ്ഞ ആളുകളുടെയോ ഒരു ഐഡന്റിറ്റിയും അറിയാത്തവര്‍. മുഖമില്ലാത്ത സ്‌ക്വര്‍ അനുസരിപ്പിക്കുന്നു. മുഖമില്ലാത്ത ട്രയാങ്കിള്‍ അനുസരിക്കുന്നു. വെടി കൊള്ളാതെ ഉള്ളില്‍ എത്തിയാല്‍ കളിക്കാരുടെ ഫോക്കസ് ആ കണ്ണഞ്ചിപ്പിക്കുന്ന പിഗ്ഗി ബാങ്കില്‍ ആണ്. അതില്‍ കെട്ടുകണക്കിനു നോട്ടുകള്‍. കളിക്കാരുടെ എണ്ണം കുറയുന്നതിന് അനുസരിച്ചു പെരുകുന്ന ഷെയര്‍. നോട്ടം അതില്‍ മാത്രം. അവര്‍ക്കുള്ളിലെ അടിപിടികളും, കുത്തും, വെട്ടും, ചേരിതിരിവുകളും, മരിക്കുന്ന സാഹോദര്യവും എല്ലാം അതിനു വേണ്ടി മാത്രം.

സ്‌ക്വിഡ് ഗെയിമിന്റെ സൗത്ത് കൊറിയന്‍ ചരിത്രവും രാഷ്ട്രീയവും ഇപ്പോഴും പ്രസക്തമാണ്. 1988-ലെ സോള്‍ ഒളിമ്പിക്സിനു മുന്‍പ്, തെരുവുകള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ ബ്രദര്‍സ് ഹോം എന്ന സെറ്റപ്പ് ഒരു നരകമായിരുന്നുവെന്നും അന്ന് അവിടെ ഗെയിംസ് എന്ന പേരില്‍ പാവപ്പെട്ട കൊറിയക്കാരോട് നടത്തിയ ക്രൂരതകള്‍ Hwang Dong-hyukc-ന്റെ സ്‌ക്രിപ്റ്റില്‍ കാണാം, 2024 ഡിസംബറില്‍ ഇറക്കിയ സ്‌ക്വിഡ് ഗെയിം സീസണ്‍ 2, 2009ല്‍ നടന്ന ‘SsangYong Strikes ‘ ഓര്‍മപ്പെടുത്തുന്നു എന്നൊക്കെ പറയപ്പെടുന്നു. മുഖ്യമായും സ്‌ക്വിഡ് ഗെയിം വെളിച്ചത്തു കൊണ്ട് വരുന്നത് പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അസന്തുതിലാവസ്ഥ തന്നെയാണ്. ഇടയിലെ ഗതികെട്ട് പോയ മനുഷ്യരെ കരുക്കളാക്കുന്ന ഫണ്‍ ഗെയിം. ഫസ്റ്റ് സീസണ്‍ അവസാനിക്കുമ്പോള്‍, ഗെയിം രൂപകല്‍പന ചെയ്ത ‘ഓള്‍ഡ് മാന്‍’ പറയുന്നുമുണ്ട്. പണക്കാരനായിട്ടും, ജീവിതത്തിലെ ബോറടി മാറാത്തത് കൊണ്ടാണ് ഗെയിം ആരംഭിച്ചത് എന്ന്. പിന്‍ഗാമിയായ ‘ഫ്രന്റ് മാന്‍’ സെക്കന്റ് സീസണില്‍ കളിക്കുന്നു, മുഖംമൂടി അണിഞ്ഞും, അണിയാതെയും വലിയ കളികള്‍. ഈ വര്‍ഷം ഇറങ്ങാന്‍ പോവുന്ന തേര്‍ഡ് സീസണ്‍ അയാളെയും, Seong Gi-hun നെയും മുഖാമുഖം കൊണ്ടുവരും. ഫൈനല്‍ സീസണില്‍ മറ്റെന്തൊക്കെ ഉണ്ടായിരിക്കും? കഥാഗതി കണ്ടിട്ടു ചില പ്രെഡിക്ഷന്‍സ് ഉണ്ട്. പക്ഷെ, അതെഴുതി കളിയുടെ രസം കളയുന്നില്ല.

സീസണ്‍ 1-ല്‍ തന്റെ എതിരാളിയായ Sang-woo-വിന്റെ ആതമഹത്യയാണ് Gi-hun നെ മാനസികമായി തകര്‍ക്കുന്നത്. വിജയിച്ചിട്ടും പരാജയപ്പെട്ട Gi-hun. റിക്രൂട്ടര്‍ വന്നു മുഖത്തടിച്ചു സ്‌ക്വിഡ് ഗെയിമിലേക്കു കൊണ്ട് പോവുമ്പോള്‍ ഉണ്ടായിരുന്ന ആകാംഷയും, ആവേശവും, പണമെന്ന അത്യാവശ്യവും, അത് കൊണ്ട് വരാന്‍ പോവുന്ന ക്ലാസ് ഡിഫറന്‍സും സ്വപ്നം കണ്ടിരുന്ന ഒരു മനുഷ്യന്‍. പിന്നീട് അട്ടിയട്ടിയായി തന്റെ മുന്നിലിരിക്കുന്ന നോട്ടുകള്‍ കണ്ടു തന്നെ അസ്വസ്ഥനാകുന്നു. തന്റെ മുന്‍പില്‍ ചത്ത് വീണ അസംഖ്യം മനുഷ്യരുടെ മുഖങ്ങള്‍ അയാളുടെ ഉറക്കം കെടുത്തുന്നു. അത് ‘ബ്ലഡ് മണി’ ആണെന്ന് എപ്പോഴും ഓര്‍മിപ്പിക്കുന്ന അയാളുടെ മനസാക്ഷി അയാളെ നിരന്തരം തൂക്കിലേറ്റുന്നു. അതിലും എത്രയോ വില പിടിച്ചതാണ് അയാളുടെ കൂടെ മത്സരിച്ച മനുഷ്യരുടെ ജീവനും, അവരോടൊപ്പം മരിച്ച അവരുടെ സ്വപ്ങ്ങളും, പ്രതീക്ഷകളും. എല്ലാവര്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. അവരെ വേട്ടയാടുന്ന ഷൈലോക്കുകളും. ജീവിത പ്രാരാബ്ധങ്ങളും. Gi-hun ഉം മകളെ കിട്ടുന്നില്ല. അമ്മയും ആരോരുമില്ലാതെ മരിക്കുന്നു. അയാള്‍ക്കു മുന്‍പിലും ജീവിതം ശ്യൂന്യമാണ്. വേണ്ടപെട്ടവരൊക്കെ അടുത്തുള്ള, സ്നേഹവും സന്തോഷവും നിറഞ്ഞ അര്‍ഥപൂര്‍ണമായ ഒരു ജീവിതത്തിനെയല്ലേ പണത്തിനു പൊലിപ്പിക്കാന്‍ പറ്റു?

ആറ് എമ്മി അവാര്‍ഡുകളും, ഒരു ഗോള്‍ഡന്‍ ഗ്ലോബും, മറ്റു അന്തര്‍ദേശീയ അവാര്‍ഡുകളും സ്‌ക്വിഡ് ഗെയിമിന് നേടിക്കൊടുത്തത് ഈ യൂണിവേഴ്‌സല്‍ ഹ്യൂമന്‍ സൈക്കോളജി ആണ്. അതൊരു ഹ്യൂമന്‍ ബോണ്ടും കൂടിയാണ്. മനുഷ്യര്‍ക്കും, മനുഷ്യത്വത്തിനും ഈ ലോകത്തു ഇനിയും നഷ്ടപ്പെടാത്ത പ്രസക്തിയാണ്. പണത്തിനു മേലെ പറക്കുന്ന ചിലതൊക്കെ ഇപ്പോഴും ഉണ്ടെന്നു നമ്മെ ഓര്‍മ്മിപ്പിക്കാന്‍ സ്‌ക്വിഡ് ഗെയിമിലൂടെ ക്രിയേറ്റര്‍ Hwang Dong-hyuk നു കഴിഞ്ഞിട്ടുണ്ട്. ഓരോ റൗണ്ടിലും ഉള്ള, തീര്‍ത്തും നിസ്സാരമായ കളികള്‍ക്കിടയില്‍ പോലും മത്സരാര്‍ഥികള്‍ക്കിടയില്‍ വലിഞ്ഞുമുറുകി കൊണ്ടിരിക്കുന്ന ടെന്‍ഷന്‍, പിയര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് പ്രഷര്‍, കോമ്പറ്റിഷന്‍ എന്‍സൈറ്റി, അകാരണമായ ഭയങ്ങള്‍, ഒപ്പം തന്നെ മുന്നേറാനും, എല്ലാ ദുരിതവും തീര്‍ക്കാന്‍ കഴിവുള്ള, ‘ഇന്‍സ്റ്റന്റ് മണി’ യോടുള്ള ആര്‍ത്തി. ഇതിലൂടെ കടന്നു പോകാത്ത മനുഷ്യരില്ല. ലോകത്തു. സ്‌ക്വിഡ് ഗെയിമില്‍ കളിക്കാരുടെ നിഴലായി മരണഭയവും ഉണ്ട്. അത് അവരുടെ അടുത്ത നിമിഷത്തിലെ യാഥാര്‍ഥ്യമാണ്. ഐഡന്റിറ്റി ഇല്ലാത്ത മനുഷ്യര്‍ക്കു എന്ത് ക്രൂരതകളൂം ചെയ്യാം. അവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്ന വെറും റോബോട്ടുകള്‍ ആണ്. സ്‌ക്വിഡ് ഗെയിം നയിക്കുന്നവര്‍ പോലും മാനുഷികമായ തത്വശാത്രമാണ് വില്‍ക്കുന്നത്. ഈ സസ്പെന്‍സും, ഹൃദയമിടിപ്പ് ഓരോ നിമിഷവും കൂടുന്ന അനിശ്ചിതത്വവും പ്രേക്ഷകരും ഒരുമിച്ചു അനുഭവിച്ചതോടെ, സ്‌ക്വിഡ് ഗെയിം നെറ്റ്ഫ്‌ളിക്‌സിന്റെ മോസ്റ്റ് റേറ്റഡ് നോണ്‍ -ഇംഗ്ലീഷ് ഷോ ആയി മാറുന്നു. 265 മില്യണ്‍ മേലെ വ്യൂസ് ആണ് സീസണ്‍ 1ന്. സീസണ്‍ 2 ന്റെ ഇത് വരെയുള്ള കണക്കും വലുതാണ്.

സ്‌ക്വിഡ് ഗെയിമിലെ കളിക്കാരും അവരുടെ ജീവിതാവസ്ഥകളും, അതിന്റെ രാഷ്ട്രീയമായ ക്യാപിറ്റലിസം-ക്ലാസ് സ്ട്രഗിളും ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മനസ്ത്രജ്ഞര്‍ ഇതിലെ സൈക്കോളജി വിശകലം ചെയ്യുന്നുണ്ട്. സാമ്പത്തികമായി തകര്‍ന്നു പോയ ഒരു സമയത്താണ് ‘സിക്‌സ് റൗണ്ടസ്’ എന്ന് ആദ്യം പേരിട്ട ഈ സീരീസ് Hwang Dong-hyuk എഴുതി തുടങ്ങുന്നത്. അനുഭവം ഗുരു. പ്ലേയര്‍ 456 ആയി വരുന്ന Lee Jung-jae യുടെ അഭിനയവും ഷോയുടെ റേറ്റ് കൂട്ടുന്നുണ്ട്. കൂടെയുള്ള കളിക്കാരും നല്ല പെര്‍ഫോമന്‍സ് ആണ്. സ്‌ക്രിപ്റ്റ് പല മാനുഷിക തലങ്ങള്‍ സുതാര്യമായി പ്രതിഫലിപ്പിക്കുന്നു, എമ്പതിയിലേക്കും, എത്തിക്‌സിലേക്കും പ്രേക്ഷകരെ സ്വാഭാവികമായി നയിക്കുന്നു. ചിന്തിപ്പിക്കുന്നു. വ്യക്തിപരമായി, ആരോ കണ്ണുകെട്ടി കൊണ്ട് പോയ ഈ ദ്വീപിനകത്തു നിന്ന് എനിക്കും പുറത്തു കടക്കാന്‍ പറ്റുന്നില്ലല്ലോ എന്നത് ഞെട്ടിക്കുന്നു.  Squid Game, South Korean  dystopian survival thriller series

Content Summary; Squid Game, South Korean  dystopian survival thriller series

സുമി ബാഹുലേയന്‍: സിനിമ നിരൂപക
Related Post
Leave a Comment