May 20, 2025 |
സുമ സണ്ണി
സുമ സണ്ണി
Share on

തീരുവ യുദ്ധത്തില്‍ ബോണ്ടുകള്‍ ചൈനയുടെ പുതിയ ആയുധങ്ങളോ?

അമേരിക്കയുടെ കടത്തിന്റെ രണ്ടാമത്തെ വലിയ ഉടമയാണ് ചൈന

അമേരിക്കയും ചൈനയും വ്യാപാര യുദ്ധത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഈ വ്യാപാര യുദ്ധം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. 2018 മുതല്‍ അമേരിക്ക, ചൈനയ്ക്ക് മേല്‍ തീരുവകള്‍ ചുമത്താന്‍ തുടങ്ങിയിരുന്നു. 2019 ല്‍ വ്യാപാരയുദ്ധം രൂക്ഷമായതിനുശേഷം, 2020 ജനുവരിയില്‍ ഇരുപക്ഷവും ഒരു കരാറിലെത്തി. ട്രംപിന്റെ ആദ്യ വ്യാപാര യുദ്ധം ഇതോടെ അമേരിക്കയുടെ പരാജയമായി വ്യാപകമായി വിശേഷിപ്പിക്കപ്പെട്ടു. അതിനുശേഷം ട്രംപ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും വ്യാപാര യുദ്ധം തുടങ്ങിയിരിക്കുകയാണ്.

അമേരിക്കയുടെ ആഭ്യന്തര ഉല്‍പ്പാദനം അവരുടെ ആഭ്യന്തര ഉപഭോഗത്തേക്കാള്‍ കുറവാണ്. അതുകൊണ്ട് ഇറക്കുമതി, കയറ്റുമതിയേക്കാള്‍ കൂടുതലാണ്. എന്നാല്‍ ചൈനയുടെ ആഭ്യന്തര ഉല്‍പ്പാദനം അവരുടെ ആഭ്യന്തര ഉപഭോഗത്തേക്കാള്‍ കൂടുതലാണ്. അതിനാല്‍ അവരുടെ കയറ്റുമതി ഇറക്കുമതിയേക്കാള്‍ കൂടുതലാണ്. അമേരിക്കയ്ക്ക് എപ്പോഴും കറന്റ്റ് അക്കൗണ്ട് കമ്മിയും, ചൈനയ്ക്ക് കറന്റ് അക്കൗണ്ട് മിച്ചവുമാണ്. ഈ ഒരു അവസ്ഥ മാറുന്നതിന് 1980-കള്‍ മുതല്‍, അമേരിക്കയില്‍ വ്യാപാരക്കമ്മി ഇല്ലാതാക്കുന്നതിനും ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി താരിഫുകള്‍ ഏര്‍പ്പെടുത്തണമെന്ന് ട്രംപ് വാദിച്ചിരുന്നു, രാജ്യത്തെ വ്യാപാര പങ്കാളികള്‍ ‘കൊള്ളയടിക്കുന്നു’ എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതുകൊണ്ടാണ് താരിഫ് ഏര്‍പ്പെടുത്തല്‍ അദ്ദേഹത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു പ്രധാന പദ്ധതിയായി മാറിയത്.

കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനായി, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത 145 ശതമാനം തീരുവ വര്‍ദ്ധിപ്പിച്ചു. ചൈനയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം നികുതി ചുമത്തി തിരിച്ചടിച്ചു.

ട്രംപ് മിക്ക രാജ്യങ്ങള്‍ക്കുമുള്ള തീരുവ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, ചൈന ആ പട്ടികയില്‍ ഇല്ല. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും സുരക്ഷിത ആസ്തിയായി കണക്കാക്കപ്പെടുന്ന അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ വന്‍തോതില്‍ വിറ്റൊഴിച്ച ചൈന, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ ഒരു കാര്യം ട്രംപ് ഭരണകൂടത്തെ പെട്ടെന്ന് ഭയപ്പെടുത്തിയതിനാലാണ് 90 ദിവസത്തേക്ക് ചുങ്കങ്ങള്‍ മരവിപ്പിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചൈന എന്തിന് അമേരിക്കന്‍ ബോണ്ടുകള്‍ കൈവശം വയ്ക്കുന്നു?

വ്യക്തികള്‍ കടം വാങ്ങിക്കുന്നത് പോലെ തന്നെ രാജ്യങ്ങളും പലപ്പോഴും കടം വാങ്ങിക്കാറുണ്ട്. അങ്ങനെ കടം കൈമാറുന്നതിനുള്ള ഒരു മാര്‍ഗമാണ് ബോണ്ടുകള്‍. മൂലധനം സമാഹരിക്കുന്നതിനാണ് സാധാരണയായി ബോണ്ടുകള്‍ വില്‍ക്കാറുള്ളത്. അമേരിക്ക ഇറക്കിയ ബോണ്ടുകള്‍ ചൈന പലകാലങ്ങളിലായി വാങ്ങി കൂട്ടിയിട്ടുണ്ടായിരുന്നു. ചുങ്കം ചുമത്തി തുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയില്‍ ചൈന പെട്ടെന്ന് അപ്രതീക്ഷിതമായി അമേരിക്കയുടെ ട്രഷറി ബോണ്ടുകള്‍ വിറ്റൊഴിക്കാന്‍ തുടങ്ങി.

അമേരിക്കയുടെ കടത്തിന്റെ രണ്ടാമത്തെ വലിയ ഉടമയാണ് ചൈന. 760 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോണ്ടുകളാണ് ചൈനയുടെ പക്കലുള്ളത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ ഡോളര്‍, സ്റ്റാന്‍ഡേര്‍ഡ് കറന്‍സിയായി കണക്കാക്കുന്നതിനാലും, കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമായതിനാലും ചൈന പോലുള്ള രാജ്യങ്ങള്‍ യുഎസ് ബോണ്ടുകള്‍ കൈവശം വെക്കാന്‍ ഇഷ്ടപ്പെടുന്നത്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കനുസരിച്ച്, 1 ട്രില്യണ്‍ ഡോളര്‍ കൈവശം വച്ചിരിക്കുന്ന ജപ്പാന് പിന്നില്‍ ചൈന രണ്ടാം സ്ഥാനത്താണ്.

ട്രംപ് അധികാരത്തില്‍ വന്ന അതേ ദിവസം തന്നെ ‘ഡീപ് സീക്കിനെ’ ഇറക്കി ലോകത്തിനെ ഞെട്ടിച്ച ചൈനയ്ക്ക് ഇപ്പോള്‍ ബോണ്ടുകള്‍ പുതിയ ആയുധങ്ങളായിരിക്കുകയാണോ?

ബോണ്ടുകളുടെ ഡിമാന്‍ഡ് കുറയുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?

ചൈന പ്രധാനമായും ഒരു ഉല്‍പ്പാദന കേന്ദ്രവും കയറ്റുമതി അധിഷ്ഠിത സമ്പദ്വ്യവസ്ഥയുമാണ്. യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള വ്യാപാര ഡാറ്റ കാണിക്കുന്നത് 1985 മുതല്‍ ചൈന യുഎസുമായി വലിയ വ്യാപാര ഇടപാടുകള്‍ നടത്തുന്നുണ്ടെന്നാണ്. അമേരിക്ക, ചൈനയ്ക്ക് വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ചൈന, അമേരിക്കയ്ക്ക് വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ചൈനയുടെ കൈവശമുള്ള ബോണ്ടുകള്‍ വില്‍ക്കുന്നത് അമേരിക്കയ്ക്ക് പുതിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

 

index rate

അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റീസ് പ്രധാനമായും കൈവശം വെച്ചിരിക്കുന്ന വിദേശ രാജ്യങ്ങള്‍

ലോകമാസകലം ഓഹരി വിപണികള്‍ ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര ചുങ്കങ്ങളെ തുടര്‍ന്ന് തളര്‍ന്നപ്പോള്‍ അമേരിക്കന്‍ ട്രഷറി ബോണ്ടുകളിലേക്ക് പണമൊഴുക്ക് കൂടുതലായിരുന്നു. ഓഹരികളില്‍ നിന്ന് സുരക്ഷിത സ്ഥാനം നോക്കി ഫണ്ട് മാനേജര്‍മാര്‍ ആസ്തികള്‍ മാറ്റിയതായിരുന്നു ഇതിന് കാരണം. എന്നാല്‍ ചൈന അമേരിക്കന്‍ ബോണ്ടുകള്‍ വില്‍ക്കുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

യുഎസ് ട്രഷറി ബോണ്ടുകളുടെ ആവശ്യകത കുറയുന്നത് അവയുടെ വില കുറയുന്നതിനും ആദായം വര്‍ദ്ധിക്കുന്നതിനും കാരണമാകും. ഇത് യുഎസ് ഗവണ്‍മെന്റിനും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും വായ്പയെടുക്കല്‍ കൂടുതല്‍ ചെലവേറിയതാക്കും. ഇങ്ങനെ ഉണ്ടായാല്‍ ബിസിനസുകള്‍ നിക്ഷേപങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഉപഭോക്താക്കള്‍ ചെലവ് കുറയ്ക്കുകയും ചെയ്താല്‍ വായ്പാ ചെലവുകള്‍ ഉയരും. ഉയര്‍ന്ന വായ്പാ ചെലവുകള്‍ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയേക്കാം.അതുപോലെ വിദേശ നിക്ഷേപത്തിന്റെ അഭാവം നികത്താന്‍, ഫെഡറല്‍ റിസര്‍വ് പണ വിതരണം വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കാം. ഇത് പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാം. ചുരുക്കി പറഞ്ഞാല്‍, യുഎസ് ട്രഷറി ബോണ്ടുകള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്നത് യുഎസ് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കുകയും യുഎസില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും. ഇതെല്ലാം ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളാണ് എന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ബോണ്ടുകള്‍ വില്‍ക്കുന്നത് ചൈനയ്ക്ക് നഷ്ടമോ?

ചൈന യുഎസ് ട്രഷറികള്‍ വാങ്ങുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇവ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആസ്തികളില്‍ ഒന്നാണ്. സുരക്ഷിതത്വത്തിന് പുറമെ സുസ്ഥിരവുമായതാണ് എന്ന വിശ്വാസവും ഉണ്ട്. കൂടാതെ അന്താരാഷ്ട്ര വ്യാപാരത്തില്‍ യുഎസ് ഡോളര്‍ ലോകത്തിലെ റിസര്‍വ് കറന്‍സിയായി തുടരുന്നതിനാല്‍ ഇത് ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്, ‘ഡോളര്‍ മൂല്യമുള്ള ആസ്തികള്‍’ ഫലപ്രദമായി കൈവശം വയ്ക്കാന്‍ അനുവദിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ചൈന, യുഎസ് ബോണ്ടുകള്‍ വില്‍ക്കുകയും വരുമാനം യൂറോയിലേക്കോ, ‘ജര്‍മ്മന്‍ ബണ്ടുകളിലേക്കോ’ (സ്ഥിര പലിശ നല്‍കുന്ന സെക്യൂരിറ്റികള്‍) മാറ്റുകയും ചെയ്യുന്നു. ഇപ്പോള്‍ ബോണ്ടുകള്‍ വില്‍ക്കുന്നത് അമേരിക്കയെ മാത്രമല്ല, ചൈനയെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പെട്ടെന്നുള്ള വില്‍പ്പന ശേഷിക്കുന്ന ബോണ്ടുകളുടെ മൂല്യം കുറയ്ക്കും. അതായത് ചൈനയ്ക്ക് സ്വന്തം നിക്ഷേപങ്ങളില്‍ നഷ്ടം സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. ചൈന തങ്ങളുടെ ട്രഷറി ഹോള്‍ഡിംഗുകള്‍ വേഗത്തില്‍ വിറ്റഴിച്ചാല്‍, ശേഷിക്കുന്ന ഹോള്‍ഡിംഗുകളുടെ വില കുറയും. ഇത് ചൈനയ്ക്ക് സ്വന്തം നിക്ഷേപങ്ങളില്‍ പണം നഷ്ടപ്പെടാന്‍ ഇടയാക്കും.

‘ട്രഷറി ഹോള്‍ഡിംഗുകള്‍ വില്‍ക്കുന്നതിലൂടെ ചൈന സ്വയം വെടിവയ്ക്കുന്നതിന് തുല്യമാകും,” പെപ്പര്‍‌സ്റ്റോണിലെ മുതിര്‍ന്ന ഗവേഷണ തന്ത്രജ്ഞനായ മൈക്കല്‍ ബ്രൗണ്‍ പറഞ്ഞു. ട്രഷറികള്‍ വില്‍ക്കുന്നതിലൂടെ ചൈന മൂലധനം ബീജിംഗിലേക്ക് തിരികെ മാറ്റേണ്ടിവരുമെന്നും ഇത് യുവാന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും താരിഫുകളുടെ ആഘാതം കുറയ്ക്കാനും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ഒരു സമയത്ത്, ബീജിംഗ് ലക്ഷ്യമിടുന്നതിന്റെ ‘കൃത്യമായ വിപരീതം’ ആയ കാര്യം ചൈനയ്ക്ക് ഉണ്ടാകുമെന്ന് ബ്രൗണ്‍ ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിശബ്ദ നീക്കങ്ങള്‍

ഈ വ്യാപാര യുദ്ധത്തില്‍ ചൈനയെ തളര്‍ത്താനുള്ള തന്ത്രങ്ങളാണ് അമേരിക്ക നേരിട്ട് നടപ്പിലാക്കുന്നത് എങ്കിലും, ചൈനക്കായിരിക്കും അന്തിമ വിജയം എന്ന് പ്രവചിക്കുന്നവര്‍ ഏറെയാണ്. അമേരിക്കയുടെ നയങ്ങള്‍ ലോകത്തെ ഓഹരി വിപണികളെയും, ബോണ്ട് വിപണികളെയും, ക്രിപ്‌റ്റോ വിപണികളെയും, സ്വര്‍ണ നിക്ഷേപങ്ങളെയും ഇളക്കി മറിച്ചുള്ള പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമ്പോള്‍, ചൈന വളരെ ശാന്തമായി ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയാത്ത തരത്തിലുള്ള കരുനീക്കങ്ങള്‍ നടത്തുമെന്ന വാദഗതികള്‍ക്ക് ഇപ്പോള്‍ മുമ്പത്തേക്കാള്‍ ഏറെ പ്രസക്തിയുണ്ട്.

വ്യാപാര യുദ്ധത്തില്‍ ആരും പ്രതീക്ഷിക്കാത്ത രണ്ടു കരുനീക്കങ്ങള്‍ ആയിരുന്നു ‘ഡീപ് സീക്കും’, ബോണ്ടുകളുടെ വില്പനയും. ഈ രണ്ട് കാര്യങ്ങളും നിശബ്ദമായി നടപ്പിലാക്കാന്‍ ചൈന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ട്രംപ് നടപ്പിലാക്കുന്ന നയങ്ങള്‍ സൈദ്ധാന്തികമായി കൃത്യമാണെങ്കിലും, പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുന്നത് ചൈനയുടെ ഈ ഒളിയമ്പുകള്‍ മൂലമാണ്. ചെറിയൊരു നീക്കം കൊണ്ട് നിലവിലെ വ്യവസ്ഥിതികളെ പോലും മറിച്ചിടാന്‍ സാധിക്കുന്ന ‘ഡോമിനോസ് ഇഫക്റ്റ്’ സൃഷ്ടിക്കാന്‍ ചൈനയ്ക്ക് നിലവില്‍ കഴിഞ്ഞിരിക്കുന്നു എന്ന കാര്യം ലോക വിപണികളും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ കാലക്രമേണ വിവിധ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ ഘടകങ്ങള്‍ കാരണം പരിണമിക്കുകയും മാറുകയും ചെയ്യാം എന്ന തിയറിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത് അതുകൊണ്ടാണ്. സാമ്പത്തിക സാങ്കേതികവിദ്യയിലെ (ഫിന്‍ടെക്) നവീകരണങ്ങള്‍ പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങളെ തകര്‍ക്കുകയും പുതിയ സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരാനുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നുള്ള കാര്യവും ഇവിടെ കൂട്ടി വായിക്കാം. tariff war; the bonds are new weapons in China’s ?

അവലംബം: https://www.statista.com

Content Summary: tariff war; the bonds are new weapons in China’s ?

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×