July 16, 2026 |

എങ്ങോട്ട് സ്വിംഗ് ചെയ്യും ആ 26 മണ്ഡലങ്ങള്‍?

പ്രത്യേക ടാര്‍ഗറ്റുകളും ബാറ്റില്‍ ഗ്രൗണ്ടുകളും

ഭരണവിരുദ്ധ വികാരമോ, ന്യൂനപപക്ഷ വോട്ട് ഏകീകരണമോ സംഭവിക്കാത്ത പക്ഷം, ഇത്തവണ ക്ലിഫ് ഹൗസിന്റെ താക്കോലിനായി എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ബിജെപി ഭരണത്തെ നിശ്ചയിക്കുന്ന ഘടകമാകില്ലെങ്കിലും നാല് സീറ്റ് വരെ നേടാമെന്ന് അവര്‍ വിശ്വസിക്കുന്നു.

പുറത്തു വന്ന സര്‍വേകള്‍ വിശകലനം ചെയ്താല്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ഒന്നു മുതല്‍ ഏഴ് വരെ സീറ്റുകളില്‍ നില്‍ക്കാം. ആ കണക്ക് യാഥാര്‍ത്ഥ്യമായാല്‍ ഓരോ സീറ്റും മുന്നണികള്‍ക്ക് നിര്‍ണായകവും അവ നേടാന്‍ വേണ്ടി കഠിനമായി യത്‌നിക്കുകയും ചെയ്യണം.

പ്രത്യേകമായി എടുത്തു പറയുന്ന 26 സീറ്റുകളില്‍ ആര് ഭൂരിപക്ഷം നേടുന്നുവോ അവര്‍ ആയിരിക്കും ഇത്തവണ ട്രഷറി ബഞ്ചില്‍ ഇരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 5,000-ല്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഓരോ പക്ഷത്തേക്കും മറിഞ്ഞ സീറ്റുകളാണ് ഈ 26-ല്‍ വരുന്നത്. ഭൂരിപക്ഷം കുറയാന്‍ ഘടകങ്ങള്‍ പലതുണ്ടെങ്കിലും ആ നമ്പറുകള്‍ വേരുറപ്പിച്ച മരങ്ങളല്ല, അവ ഇളകും.

ഏതൊക്കെയാണ് ആ മണ്ഡലങ്ങളെന്ന് ഭൂരിപക്ഷം സഹിതം നോക്കാം

പെരിന്തല്‍മണ്ണ-യുഡിഎഫ്-38

കുറ്റ്യാടി- എല്‍ഡിഎഫ്- 333

മഞ്ചേശ്വരം- യുഡിഎഫ്- 745

തൃശൂര്‍-എല്‍ഡിഎഫ്- 946

താനൂര്‍-എല്‍ഡിഎഫ്- 985

തൃപ്പൂണിത്തുറ-യുഡിഎഫ്-992

ചാലക്കുടി-.യുഡിഎഫ്- 1,057

ചവറ-എല്‍ഡിഎഫ്-1,096

റാന്നി- എല്‍ഡിഎഫ്- 1,285

കണ്ണൂര്‍-എല്‍ഡിഎഫ്-1,745

പീരുമേട്-എല്‍ഡിഎഫ്-1,835

കൊല്ലം- എല്‍ഡിഎഫ്-2,072

അടൂര്‍-എല്‍ഡിഎഫ്-2,470

തവനൂര്‍-എല്‍ഡിഎഫ്-2,564

പെരുമ്പാവൂര്‍-യുഡിഎഫ്-2,617

കുന്നത്തുനാട്-എല്‍ഡിഎഫ്-2,790

തൃത്താല- എല്‍ഡിഎഫ്-3,016

പേരാവൂര്‍-യുഡിഎഫ്-3,172

നേമം-എല്‍ഡിഎഫ്-3,949

നാദാപുരം-എല്‍ഡിഎഫ്-4,035

കടുത്തുരുത്തി-യുഡിഎഫ്- 4,256

കുണ്ടറ-യുഡിഎഫ്-4,523

തിരുവമ്പാടി-എല്‍ഡിഎഫ്-4,643

ഈ പട്ടികയില്‍ ഉണ്ടായിരുന്ന നിലമ്പൂര്‍(2,700) അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 11,077 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. നിലമ്പൂരിന്റെ രാഷ്ട്രീയ കാലാവസ്ഥ ഇപ്പോള്‍ യുഡിഎഫിന് പൂര്‍ണമായി അനുകൂലമാണ്. ഷാഫി പറമ്പില്‍ 3,859 ജയിച്ച പാലക്കാട് സീറ്റിലും 2024 ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 18,724 വോട്ടിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. എന്നാല്‍ നിലമ്പൂര്‍ പോലെ, പാലക്കാട് യുഡിഎഫിന് സുരക്ഷിതമല്ല.

ഭൂരിപക്ഷം കുറഞ്ഞ 26 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 16 ഉം, യുഡിഎഫ് 10 ഉം പിടിച്ചു. വിജയിക്കാനായില്ലെങ്കിലും മൂന്നു മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്നു.

വയനാട് ഒഴിച്ച് ബാക്കി 13 ജില്ലകളിലും മാര്‍ജിനല്‍ സീറ്റുകളുണ്ടായിരുന്നു.

കാസറഗോഡ്

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം യുഡിഎഫും എന്‍ഡിഎയും(മുസ്ലിം ലീഗും ബിജെപിയും) നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഏറ്റവും ശ്രദ്ധനേടുന്ന ബാറ്റില്‍ ഗ്രൗണ്ട് മണ്ഡലമാണ്. സീറ്റ് പിടിക്കുന്നത് ബിജെപിക്ക് അഭിമാന പ്രശ്‌നവും,യുഡിഎഫിന് ഭരണത്തിലേക്കുമുള്ള വഴിയാണ്.

മലപ്പുറം

മലപ്പുറത്ത് മൂന്നു സീറ്റുകളായിരുന്നു ചെറിയ സഖ്യയുള്ള ഭൂരിപക്ഷത്തില്‍ നേടിയത്/ നഷ്ടപ്പെട്ടത്. ഇതില്‍ പെരിന്തല്‍മണ്ണ ലീഗിന്റെ ശക്തി കേന്ദ്രമാണെങ്കിലും ലീഗ് വിമതരെ ഉപയോഗിച്ച് ഇടതുപക്ഷം മത്സരം മുറുക്കുന്നു. പെരിന്തല്‍മണ്ണ ഒരു സ്വിംഗ് മണ്ഡലമായി തന്നെ ഇത്തവണയും കണക്കാക്കാം. രണ്ടു മുന്നണിക്കും സീറ്റ് നിര്‍ണായകമാണ്. വി. അബ്ദുറഹ്‌മാനിലൂടെ പിടിച്ച താനൂരും, കെ ടി ജലീലിലൂടെ നിലനിര്‍ത്തിയ തവനൂരുമാണ് മലപ്പുറത്തെ മറ്റ് രണ്ട് മാര്‍ജിനല്‍ സീറ്റുകള്‍. ഈ രണ്ട് മണ്ഡലങ്ങളും ടാര്‍ഗറ്റ് സീറ്റുകളായാണ് യുഡിഎഫ് കാണുന്നത്. ജലീല്‍ തവനൂരില്‍ തന്നെ നില്‍ക്കുമ്പോള്‍ താനൂരില്‍ നിന്നും അബ്ദുറഹ്‌മാന്‍ പോയത്(തിരൂര്‍) തവനൂരില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട് യുഡിഎഫിന്.

കണ്ണൂര്‍

കണ്ണൂരില്‍ രണ്ട് മാര്‍ജിനല്‍ സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. കണ്ണൂരും പേരാവൂരും. പേരാവൂരില്‍ ഇത്തവണയും പ്രവചനാതീതമായ മത്സരമായിരിക്കും. യുഡിഎഫ് അനുകൂല മണ്ഡലമാണെങ്കിലും കെ കെ ശൈലജ വന്നതോടെ സണ്ണി ജോസഫിന് മത്സരം കടുത്തതായി. എന്നാല്‍ കണ്ണൂര്‍ മണ്ഡലം സ്വിംഗ് സീറ്റ് ആണ്. ചെറിയ ശതമാനം വോട്ടുകള്‍ മറിഞ്ഞാല്‍ മണ്ഡലം കൈയിലിരിക്കും. ലീഗിന്റെ സപ്പോര്‍ട്ടില്‍ യുഡിഎഫിന് അനുകൂലമായി നില്‍ക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യങ്ങളാണ് കടന്നപ്പള്ളിക്ക് ഉപകാരപ്പെട്ടത്. മറ്റ് മണ്ഡലങ്ങളെ പോലെ ബാറ്റില്‍ ഗ്രൗണ്ട് ആയി കണ്ണൂരിനെ കാണാന്‍ കഴിയില്ലെങ്കിലും യുഡിഎഫിന്റെ ടാര്‍ഗറ്റ് മണ്ഡലമാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരേ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ പടയിളകിയാല്‍ ഭാഗ്യവാന്‍ എന്ന പേര് കടന്നപ്പള്ളിക്ക് ഒരിക്കല്‍ കൂടി ചേരും.

കോഴിക്കോട്

കോഴിക്കോട് മാര്‍ജിനല്‍ സീറ്റുകളായി മൂന്നു മണ്ഡലങ്ങളായിരുന്നു. കുറ്റ്യാടി, നദാപുരം, തിരുവമ്പാടി. ഇതില്‍ നദാപുരം ഇടതുപക്ഷത്തിന്റെ കോട്ടയാണ്. ഭൂരിപക്ഷം കുറവാണെങ്കിലും യുഡിഎഫ് അവകാശപ്പെടുന്നതുപോലെ ടാര്‍ഗറ്റ് സീറ്റായി നദാപുരം കാണാനാകില്ല. ഭൂരിപക്ഷം കുറയുമെങ്കിലും സിപിഐ നിലനിര്‍ത്താന്‍ സാധിക്കും. തിരുവമ്പാടി യുഡിഎഫിന്റെ ടാര്‍ഗറ്റ് സീറ്റാണെങ്കിലും ലിന്റോ ജോസഫിന് അനുകൂലമാണ് കാര്യങ്ങള്‍. കുറ്റ്യാടി സ്വിംഗ് സീറ്റാണ്. ഇത്തവണ യുഡിഎഫ് ആ മണ്ഡലവും ടാര്‍ഗറ്റ് സീറ്റായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി കൂടി ചേര്‍ത്താണ് ഇത്തവണ യുഡിഎഫ് അവരുടെ സീറ്റ് എണ്ണുന്നത്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളായിരുന്നു മാര്‍ജിനല്‍ സീറ്റുകള്‍; തൃത്താലയും പാലക്കാടും. പാലക്കാട് കേരളത്തിലെ രണ്ടാമത്തെ ശ്രദ്ധേയമായ ബാറ്റില്‍ ഗ്രൗണ്ടാണ്. ഇത്തവണ സിപിഎം കൂടി ബാറ്റിലിന് ഇറങ്ങിയതിനാല്‍ തീപാറും. ഒരോ പാര്‍ട്ടിയും പാലക്കാടിനെ ടാര്‍ഗറ്റ് സീറ്റായി കാണുന്നു. ചെറിയ വോട്ട് ശതമാനം വിജയം നിശ്ചയിക്കുമെന്നതിനാല്‍ ഇതൊരു സ്വിംഗ് സീറ്റാണ്. തൃത്താലയുടെ കാര്യം സമാനമാണ്. സ്വിംഗ് സീറ്റ് ആയതും രാജേഷും ബല്‍റാമും തൃത്താലയെ ടാര്‍ഗറ്റ് സീറ്റുകളായി കാണുന്നതും കൊണ്ട് മത്സരം കടക്കും. ചെറിയ ശതമാനം വോട്ടുകള്‍ മറിഞ്ഞാല്‍ ഭരണത്തില്‍ സ്വാധീനിക്കുന്ന ഫലമായിരിക്കും ഉണ്ടാവുക.

തൃശൂര്‍

ചാലക്കുടിയും തൃശൂരുമാണ് മധ്യ കേരളത്തിലെ പ്രധാന ജില്ലയായ തൃശൂരില്‍ മാര്‍ജിനല്‍ സീറ്റുകളായി നില്‍ക്കുന്നത്. ഇതില്‍ ചാലക്കുടി യുഡിഎഫ് അനുകൂലമായ മണ്ഡലമാണ്. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി ഇത്തവണയും സ്വിംഗ് ചെയ്യില്ലെന്നു തന്നെയാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. എന്നാല്‍ തൃശൂരിന്റെ അവസ്ഥ അതല്ല. കോണ്‍ഗ്രസും സിപിഐയും ബിജെപിയും ഒരുപോലെ ടാര്‍ഗറ്റ് ചെയ്തിരിക്കുന്ന മണ്ഡലമാണ്. സ്വിംഗ് മണ്ഡലമായതുകൊണ്ട് പ്രവചനാതീതമാണ്.

എറണാകുളം

യുഡിഎഫ് കോട്ടയായ എറണാകുളത്ത് മാര്‍ജിനല്‍ മണ്ഡലങ്ങളായി മാറിയത് തൃപ്പൂണിത്തുറയും കുന്നത്തുനാടും പെരുമ്പാവൂരുമാണ്. ഈ മൂന്നു മണ്ഡലങ്ങളില്‍ രണ്ടും കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം തന്നെയായിരുന്നു. കുന്നത്തുനാട് സ്വിംഗ് മണ്ഡലമാണ്. ശ്രീനിജന്റെ കൈയിലുള്ള മണ്ഡലം വി പി സജീന്ദ്രന്‍ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. ട്വന്റി-ട്വന്റിയുടെ കുന്നത്തുനാട്ടിലെ വോട്ട് സ്വിംഗ് മോഡിലുള്ള മണ്ഡലത്തെ ത്രില്ലിംഗ് ആക്കും. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കുന്നില്ല, പകരം നോമിനിയാണ്. വൈപ്പിനില്‍ നിന്നാണ് മണ്ഡലം മാറി ഉണ്ണികൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ എത്തിയിരിക്കുന്നത്. ബിജെപി ആദ്യമായി ഇത്തവണ തൃപ്പൂണിത്തുറ നഗരസഭ പിടിച്ചെടുത്തിരുന്നു. കൗതുകമെന്നു പറയട്ടെ, അവര്‍ ആ മണ്ഡലം ട്വന്റി-ട്വന്റിക്ക് കൊടുത്തു. താമര ചിഹ്നത്തില്‍ വോട്ട് കുത്താന്‍ കാത്തിരുന്നവര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. മൂന്നു പാര്‍ട്ടികളുടെ ടാര്‍ഗ്റ്റ് ആയിരിക്കുമെന്ന് കരുതിയ തൃപ്പൂണിത്തുറയില്‍ കളി രണ്ടു പേര്‍ തമ്മിലായി. ചെറിയ ശതമാനം വോട്ട് ഫലം നിശ്ചിക്കുമെന്നതിനാല്‍ തൃപ്പൂണിത്തുറ ശ്രദ്ധേയമായൊരു സ്വിംഗ് സീറ്റായി. പെരുമ്പാവൂരിലും സമാന സാഹചര്യമാണ്. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് കൊടുക്കാതിരുന്നതും മുന്‍ കോണ്‍ഗ്രസുകാരനാണ് അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നതുമൊക്കെ സ്വിംഗ് മണ്ഡലമായ പെരുമ്പാവൂരിനെ ചെറിയ തോതില്‍ ത്രില്ലിംഗ് മോഡിലേക്ക് മാറ്റിയിട്ടുണ്ട്.

കോട്ടയം

കോട്ടയം ജില്ലയില്‍ കടുത്തുരുത്തി മാത്രമാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞ വിജയം ഉണ്ടായത്. കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മത്സരത്തില്‍ ഇത്തവണയും വലത്തോട് തന്നെ സ്വിംഗ് ചെയ്യാനാണ് കടുത്തുരുത്തിയുടെ ഉള്ളിലിരുപ്പ് എന്നാണ് അറിയാന്‍ കഴിയുന്നത്.

ഇടുക്കി

ഇടുക്കിയിലെ പീരുമേട് മാര്‍ജിനല്‍ സീറ്റുകളില്‍ ഒന്നായിരുന്നു. ഇത്തവണയും ഏതു പക്ഷത്തേക്കും സ്വിംഗ് ചെയ്യാമെന്ന സ്വഭാവത്തില്‍ തന്നെയിരിക്കുകയാണ്. കുറഞ്ഞ ഭൂരിപക്ഷത്തില്‍ തങ്ങളുടെ കൈകളിലേക്ക് വരുമെന്ന് ഇത്തവണ യുഡിഎഫ് പ്രതീക്ഷിക്കുന്ന പീരുമേടിനെ അവര്‍ ടാര്‍ഗറ്റഡ് മണ്ഡലമായി കാണുന്നുണ്ട്. തൊടുപുഴ മാത്രം കിട്ടിയ കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്താന്‍ ഇടുക്കിക്കൊപ്പം പീരുമേടും അവര്‍ കണക്കില്‍ കൂട്ടുന്നുണ്ട്.

പത്തനംതിട്ട

പത്തനംതിട്ടയിലെ അടൂരും റാന്നിയും മാര്‍ജിനല്‍ മണ്ഡലങ്ങളായിരുന്നുവെങ്കിലും അവയുടെ രാഷ്ട്രീയ കാലാവസ്ഥ മാറിയതോടെ ഇരു മണ്ഡലങ്ങളുടെയും സ്വിംഗ് സ്വഭാവം പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്തനംതിട്ടയില്‍ തങ്ങള്‍ ഇത്തവണയും സുരക്ഷിതമാണെന്നു തന്നെയാണ് എല്‍ഡിഎഫ് കരുതുന്നത്. ഭരണത്തിലേക്കുള്ള മൂന്നാം യാത്രയില്‍ പത്തനംതിട്ടയുടെ പൂര്‍ണസഹായം ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

കൊല്ലം

കൊല്ലം ജില്ലയില്‍ ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങള്‍ മാര്‍ജിനല്‍ സീറ്റുകളായിരുന്നുവെങ്കിലും കൊല്ലവും കുണ്ടറയും ഇത്തവണ സ്ഥിരത കാണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചവറയ്ക്കും ഒരു സ്വിംഗ് സ്വഭാവം ഇല്ലായിരുന്നുവെങ്കിലും കഴിഞ്ഞ തവണ മത്സരം കടുത്തതാണ് മാര്‍ജിനല്‍ സീറ്റാക്കിയത്. ഇത്തവണ ഇതൊരു ടാര്‍ഗറ്റഡ് മണ്ഡലമായി മാറിയിട്ടുണ്ട്. സുജിത് വിജയന്‍ പിള്ളയുടെ ജനകീയത സീറ്റ് നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുമ്പോള്‍, വോട്ട് ശതമാനത്തില്‍ വ്യത്യാസം വന്നാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഷിബു ബേബി ജോണ്‍. ജില്ലയിലെ സീറ്റ് നിലനിര്‍ത്തേണ്ടത് എല്‍ഡിഎഫിനും, സീറ്റ് കൂട്ടേണ്ടത് യുഡിഎഫിനും ഭരണം കിട്ടാന്‍ അത്യാവശ്യമാണ്.

തിരുവനന്തപുരം

അവസാനമായി മാര്‍ജിനല്‍ മണ്ഡലമായി പരിശോധിക്കുന്നത് നേമം ആണ്. മറ്റൊരു ബാറ്റില്‍ ഗ്രൗണ്ട്. യുദ്ധം ആര് ജയിക്കുമെന്നത് വോട്ട് എണ്ണുന്നതുവരെ പറയാനാകില്ലെങ്കിലും ബിജെപിയും എല്‍ഡിഎഫും കളത്തിന് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന കളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പെര്‍ഫോമന്‍സും മത്സരഫലം നിശ്ചയിക്കും. മഞ്ചേശ്വരവും പാലക്കാടും പോലെ ബിജെപിക്ക് അവരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ നേമവും വേണ്ടതുണ്ടെങ്കില്‍ എല്‍ഡിഎഫിന് ഭരണം ഉറപ്പിക്കാനുള്ള മാജിക്കല്‍ നമ്പറില്‍ ഒന്നാണ് ഈ മണ്ഡലം.

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിക്കുമ്പോള്‍ 81 മണ്ഡലങ്ങളില്‍ യുഡിഎഫിന് ഭൂരിപക്ഷം കാണാം. എന്നാല്‍ ആ രാഷ്ട്രീയ കാറ്റ് ഇപ്പോള്‍ മാറി വീശിയിരിക്കുകയാണ്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരം ആയതും ഫലങ്ങള്‍ പ്രവചനാതീതമാക്കുന്നു. അതുകൊണ്ട് കഴിഞ്ഞ തവണ ചെറിയ മാര്‍ജിനില്‍ തോറ്റവ പിടിച്ചെടുക്കാനും വിജയിച്ചവ നിലനിര്‍ത്താനും ഓരോരുത്തരും നന്നേ പൊരുതും, കാരണം ഈ പോരാട്ടം അവരുടെ ഭാവിയുടെ വിധിയെഴുത്തുകൂടിയാണ് (ജനങ്ങളുടെയും).

Content Summary: Whom will the 26 constituencies, decided by narrow margins in 2021, support in this election? Kerala Assembly Election 2026

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×