June 05, 2026 |
Share on

അമേരിക്കന്‍ ഭക്ഷ്യവ്യവസായ അധോലകത്തെ വെളിപ്പെടുത്തിയ ‘ഫുഡ് ഇന്‍കോര്‍പ്പറേറ്റഡ്’/ വീഡിയോ

യുഎസിലെ ജനങ്ങള്‍ എന്താണ് ഭക്ഷിക്കുന്നതെന്നും എങ്ങനെയാണ് അവ നിര്‍മ്മിക്കുന്നതെന്നും അമേരിക്കക്കാരുടെ ഭാവി സഞ്ചാരം എങ്ങോട്ടാണ് എന്നതിനെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന സത്യങ്ങളാണ് ചിത്രം വെളിപ്പെടുത്തുന്നത്.

ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ഡോക്യൂമെന്ററിയായ ഫുഡ് ഇന്‍കോര്‍പ്പറേറ്റഡ് (Food, Inc.) ഒരുപക്ഷെ ആധുനിക അമേരിക്കന്‍ ഭക്ഷ്യ വ്യവസായത്തെ കുറിച്ചുള്ള നിര്‍ണായക ദൃശ്യാന്വേഷണം നടത്തിയ അപൂര്‍വം സിനിമകളില്‍ ഒന്നാണ്. അമിതവണ്ണത്തിനും അതുമൂലമുണ്ടാകുന്ന മരണകാരണമായ രോഗങ്ങള്‍ക്കും കാരണമാകുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ അഴിമതിയും രഹസ്യാത്മകതയിലും ദുരുപയോഗത്തിലും അധിഷ്ടിതമായ പ്രവര്‍ത്തനങ്ങളിലും അധിഷ്ടിതമായ ഒരു ദൂഷിത സംവിധാനത്തെ വെളിച്ചത്ത് കൊണ്ടുവരുന്നതായിരുന്നു ആ ഡോക്യൂമെന്ററി. യുഎസ്ഡിഎ, എഫ്ഡിഎ തുടങ്ങിയ സര്‍ക്കാരിന്റെ നിയന്ത്രണ ഏജന്‍സികളുടെ അനുമതിയോടെ അമേരിക്കന്‍ ഉപഭോക്താക്കളില്‍ നിന്നും മൂടിവച്ച യന്ത്രവല്‍കൃതമായ ഒരു അധോലോകത്തെ വെളിപ്പെടുത്തിക്കൊണ്ട് ഒരു ദേശത്തിന്റെ ഭക്ഷ്യവ്യവസായത്തിന്റെ മുഖംമൂടിയാണ് സംവിധായകന്‍ റോബര്‍ട്ട് കെന്നര്‍ വലിച്ച് കീറിയത്. വിദഗ്ധരുടെ അഭിമുഖങ്ങളുടെ സഹായത്തോടെ യുഎസിലെ ജനങ്ങള്‍ എന്താണ് ഭക്ഷിക്കുന്നതെന്നും എങ്ങനെയാണ് അവ നിര്‍മ്മിക്കുന്നതെന്നും അമേരിക്കക്കാരുടെ ഭാവി സഞ്ചാരം എങ്ങോട്ടാണ് എന്നതിനെ കുറിച്ചുമുള്ള അമ്പരപ്പിക്കുന്നതും പലപ്പോഴും ഞെട്ടിക്കുന്നതുമായ സത്യങ്ങളാണ് ചിത്രം വെളിപ്പെടുത്തുന്നത്. മൈക്കള്‍ പൊള്ളാനും എറിക് സ്‌ക്ലോസറുമാണ് ചിത്രത്തിന്റെ ആഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്.

(റോബര്‍ട്ട് കെന്നര്‍) 

വെളുത്ത ചെറുവേലികളും ട്രാക്ടറുമുള്ള ഒരു കാല്‍പനിക കര്‍ഷകന്റെ ചിത്രമല്ല ഇപ്പോള്‍ അമേരിക്കയുടെ കാര്‍ഷീക യാഥാര്‍ത്ഥ്യം. ഭക്ഷ്യോല്‍പാദനം പൂര്‍ണമായും കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെടുകയും വന്‍തോതിലുള്ള ഭക്ഷ്യോല്‍പാദനത്തിന് വേണ്ടിയുള്ള മുറവിളി ഗുണനിലവാരത്തില്‍ വിനാശകരമായ ന്യൂനത സൃഷ്ടിക്കുകയും അതുവഴി ഉപഭോക്താവിന്റെ ആരോഗ്യം അപകടത്തിലാവുകയും ചെയ്തു. ചിത്രത്തില്‍ കടുത്ത രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്ന ഒരു ഭാഗത്ത്, വ്യവസായം മുന്നോട്ട് വെക്കുന്ന ഏറ്റവും ഹീനമായ ആവശ്യങ്ങളെ കുറിച്ച് ഒരു കോഴി കര്‍ഷക വെളിപ്പെടുത്തുന്നുണ്ട്. അങ്ങേയറ്റം ശുചിത്വഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കൊഴിപ്പിച്ചെടുത്ത കോഴികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവരുടെ ഫാം. ഇതില്‍ പലതും രോഗാതുരമാണ്. മാത്രമല്ല, അവയ്ക്ക് സ്ഥിരമായി നല്‍കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരായ പ്രതിരോധവും അവയില്‍ വികസിച്ചിട്ടുണ്ട്.

ധാന്യങ്ങളും മാംസവും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷവസ്തുക്കളുടെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന ഏതാനും കമ്പനികളാണ്. ഇവരുടെ വലിയ കുത്തകവല്‍ക്കരണത്തിന് വിനാശകരമായ വിലയാണ് നല്‍കേണ്ടി വരുന്നത്. അപകടകരമായ കീടനാശിനികളുടെ മറ്റ് രാസവസ്തുക്കളുടെയും ഉപയോഗത്തെയും ചിലവ് ചുരുക്കല്‍ നടപടികളെയും കീഴ്വഴക്കമില്ലാത്ത വിധത്തിലുള്ള നിയമപരവും രാഷ്ട്രീയവുമായ അധികാരപ്രീണനത്തെയും വഞ്ചനാപരമായ കമ്പോള തന്ത്രങ്ങളെയും ആശ്രയിക്കുന്ന വന്‍കിട കാര്‍ഷീക പ്രവര്‍ത്തന രീതികളിലേക്ക് ചിത്രം ആഴത്തില്‍ കടന്നു ചെല്ലുന്നുണ്ട്. ഇ-കോളി ബാധിച്ച ഹാംബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന മകന്‍ മരിച്ചതില്‍ വിലപിക്കുന്ന ഒരു അമ്മ ഉള്‍പ്പെടെയു, വ്യവസായത്തിന്റെ ആധിപത്യത്തിന്റെ കീഴില്‍ ദുരിതമനുഭവിക്കുന്ന നിരവധി സാധാരണ പൗരന്മാരുടെ ഹൃദയഭേദിയായ കഥകളും ചിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്.

മോണ്‍സാന്റോ കമ്പനി, ടൈസണ്‍ ഫുഡ്‌സ്, സ്മിത്ത്ഫീല്‍ഡ് ഫുഡ്‌സ്, പെര്‍ഡ്യൂ ഫാംസ് തുടങ്ങി എല്ലാ കമ്പനികളെയും ദൃശ്യപ്രതികരണത്തിനായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ക്ഷണിച്ചിരുന്നെങ്കിലും അവരെല്ലാം ക്ഷണം നിരസിക്കുകയായിരുന്നു. ഉപഭോക്താക്കളെയും ചിത്രം കുറ്റവിമുക്തരാക്കുന്നില്ല. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഭക്ഷണം എന്ന പൊതുജനത്തിന്റെ അടക്കാനാവാത്ത അത്യാഗ്രഹത്തോട് പ്രതികരിക്കുക മാത്രമാണ് കമ്പനികള്‍ ചെയ്യുന്നത്. ചിത്രം വെളിപ്പെടുത്തുന്ന അപകടങ്ങളെ കുറിച്ച് ഭൂരിപക്ഷം പേരും അജ്ഞരാണ്. അതുകൊണ്ടുതന്നെ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമായി ഇത് മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×