July 16, 2026 |
Share on

ആണവ മുനമ്പിൽ ലോകം: സമാധാന ഉടമ്പടികൾ പാഴ് വാക്കാകുമ്പോൾ

നിരായുധീകരണത്തിന് തയ്യാറായ പ്രദേശം ഇന്ന് ആണവ പരീക്ഷണശാലയായി

ലോകം ഒരിക്കല്‍ക്കൂടി ഒരു ആണവ മഹാമാരിയുടെ മുനമ്പില്‍ നില്‍ക്കുകയാണ്. ദശകങ്ങളായി നാം കാത്തുസൂക്ഷിച്ച ആണവ നിര്‍വ്യാപന കരാറുകളും സമാധാന ഉടമ്പടികളും യുദ്ധക്കൊതിയുടെയും അവിശ്വാസത്തിന്റെയും പുകപടലങ്ങള്‍ക്കിടയില്‍ വെറും പാഴ് വാക്കുകളാകുകയാണ്. ഇറാനിലെ നിലവിലെ സംഘര്‍ഷങ്ങള്‍, ഗള്‍ഫ് മേഖലയില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം, റഷ്യയുടെയും ചൈനയുടെയും വര്‍ദ്ധിച്ചുവരുന്ന ആണവ ശേഖരം എന്നിവ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നു. സുരക്ഷയ്ക്കായി ആയുധം തന്നെ വേണമെന്ന ചിന്ത പടരുമ്പോള്‍, അതിനായി ആണവായുധ മത്സരത്തിലേക്കാണ് ലോകം നീങ്ങുന്നത്.

ഇറാന്‍ യുദ്ധവും മാറുന്ന സുരക്ഷാ സമവാക്യങ്ങളും

ഇറാന്‍ നേരിടുന്ന നിലവിലെ യുദ്ധസാഹചര്യങ്ങള്‍ ആണവായുധങ്ങളുടെ പ്രസക്തിയെക്കുറിച്ച് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. അമേരിക്കയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളും അതിജീവിക്കണമെങ്കില്‍ ആണവായുധം അനിവാര്യമാണെന്ന ചിന്ത ഇറാനെ ശക്തമായി സ്വാധീനിക്കുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും ഇതിനകം തന്നെ ആണവശേഷിയുണ്ടെന്നിരിക്കെ, ഒരു പ്രതിരോധ കവചം എന്ന നിലയില്‍ ബോംബ് നിര്‍മ്മാണം ഇറാന്‍ വേഗത്തിലാക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടുന്നു.

ഇറാന്‍ ഒരു ആണവ ശക്തിയായി മാറിയാല്‍ അത് പശ്ചിമേഷ്യയില്‍ വലിയൊരു പൊട്ടിത്തെറിക്ക് തുടക്കമിടും. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ പ്രാദേശിക ശക്തികള്‍, തങ്ങളുടെ സുരക്ഷാ നയങ്ങള്‍ അടിയന്തരമായി പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകും. ഉത്തരകൊറിയയെപ്പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ ആണവശേഷി ഉപയോഗിച്ച് എങ്ങനെയാണ് വന്‍ശക്തികളെ പ്രതിരോധിക്കുന്നത് എന്നതും ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. ഇത് ദക്ഷിണ കൊറിയ, ജപ്പാന്‍, പോളണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെപ്പോലും സ്വന്തമായി ആണവായുധം വേണമെന്നോ അല്ലെങ്കില്‍ ഒരു ശക്തമായ എന്‍-ഷീല്‍ഡ് വേണമെന്നോ ചിന്തിക്കാന്‍ പ്രേരിപ്പിക്കും.

യുക്രെയ്ന്‍ നല്‍കുന്ന പാഠം

ആണവ ചര്‍ച്ചകളില്‍ ഇന്ന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് യുക്രെയ്നിനെയാണ്. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം യുക്രെയ്നിന്റെ പക്കലായിരുന്നു. ഏകദേശം 1,900 വാര്‍ഹെഡുകളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നു. എന്നാല്‍, ആഗോള അംഗീകാരത്തിനും സാമ്പത്തിക സഹായത്തിനുമായി 1994-ലെ ബുഡാപെസ്റ്റ് മെമ്മോറാണ്ടം പ്രകാരം യുക്രെയ്ന്‍ അവയെല്ലാം റഷ്യയ്ക്ക് കൈമാറി. പകരമായി അമേരിക്കയും റഷ്യയും യുണൈറ്റഡ് കിംഗ്ഡവും യുക്രെയ്നിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു.

എന്നാല്‍, ഇന്ന് റഷ്യന്‍ ടാങ്കറുകള്‍ തങ്ങളുടെ മണ്ണില്‍ ഇരച്ചുകയറുമ്പോള്‍, ആ പഴയ തീരുമാനം ചരിത്രപരമായ ഒരു മണ്ടത്തരമായി യുക്രെയ്ന്‍ തിരിച്ചറിയുന്നു. തങ്ങളുടെ പക്കല്‍ ആണവായുധം ഉണ്ടായിരുന്നെങ്കില്‍ റഷ്യ ഒരിക്കലും ക്രിമിയ പിടിച്ചെടുക്കാനോ ഇത്ര വലിയ അധിനിവേശത്തിനോ മുതിരില്ലായിരുന്നുവെന്ന് യുക്രേനിയന്‍ ജനത വിശ്വസിക്കുന്നു. അന്താരാഷ്ട്ര ഉടമ്പടികള്‍ വെറും കടലാസ് തുണ്ടുകളാണെന്നും, യഥാര്‍ത്ഥ സുരക്ഷ സ്വന്തം ആയുധബലത്തില്‍ മാത്രമാണെന്നുമുള്ള കയ്‌പേറിയ പാഠമാണ് യുക്രെയ്ന്‍ ഇന്ന് ലോകത്തിന് നല്‍കുന്നത്.

സ്വമേധയാ പിന്മാറിയ ദക്ഷിണാഫ്രിക്ക

സ്വന്തമായി ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയും പിന്നീട് അവ സ്വമേധയാ നശിപ്പിക്കുകയും ചെയ്ത ലോകത്തിലെ ഏക രാജ്യമാണ് ദക്ഷിണാഫ്രിക്ക. വര്‍ണ്ണവിവേചനത്തിന്റെ ആ കറുത്ത നാളുകളില്‍, ആറ് ആണവ ബോംബുകള്‍ അവര്‍ രഹസ്യമായി നിര്‍മ്മിച്ചിരുന്നു. അന്ന് ഇസ്രയേലുമായി ചേര്‍ന്ന് നടത്തിയ ഈ നീക്കം പ്രധാനമായും കമ്മ്യൂണിസ്റ്റ് സ്വാധീനത്തെയും പ്രാദേശിക ഭീഷണികളെയും പ്രതിരോധിക്കാനായിരുന്നു. എന്നാല്‍ ശീതയുദ്ധം അവസാനിച്ചതോടെയും വര്‍ണ്ണവിവേചന ഭരണകൂടത്തിന്റെ പതനവും ആയുധങ്ങളുടെ പ്രസക്തി ഇല്ലാതാക്കി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് അധികാരം കൈമാറുന്നതിന് മുമ്പ്, ആയുധങ്ങള്‍ സുരക്ഷിതമായ കൈകളില്‍ അല്ലെന്ന് കരുതിയ ഭരണകൂടം അവ നശിപ്പിക്കാന്‍ തീരുമാനിച്ചു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കി ലോക സാമ്പത്തിക ക്രമത്തിലേക്ക് തിരിച്ചെത്താനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു ഇത്. 1993-ല്‍ പ്രസിഡന്റ് എഫ്.ഡബ്ല്യു. ഡി ക്ലെര്‍ക്ക് ഈ ആണവ ശേഖരം പൂര്‍ണ്ണമായും ഇല്ലാതാക്കിയതായി ലോകത്തെ അറിയിച്ചു.

ബെലാറസും കസാക്കിസ്ഥാനും

യുക്രെയ്നിനെപ്പോലെ തന്നെ സോവിയറ്റ് കാലഘട്ടത്തിലെ ആയുധങ്ങള്‍ പാരമ്പര്യമായി ലഭിച്ച രാജ്യങ്ങളായിരുന്നു ബെലാറസും കസാക്കിസ്ഥാനും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കൈവന്ന ഭീമമായ ആണവായുധ ശേഖരം സുരക്ഷാ വാഗ്ദാനങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും പകരമായി ഇരുരാജ്യങ്ങളും റഷ്യയ്ക്ക് കൈമാറി. എന്നാല്‍ ഇന്ന് കാലം മാറി.

സുരക്ഷാ ഉറപ്പുകള്‍ക്കും സാമ്പത്തിക പിന്തുണയ്ക്കും പകരമായി അവരും തങ്ങളുടെ ശേഖരം റഷ്യയ്ക്ക് നല്‍കി. എന്നാല്‍ ഇന്ന് കാലം മാറി. റഷ്യയുടെ തന്ത്രപരമായ ആണവായുധങ്ങള്‍ വീണ്ടും ബെലാറസില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഇത് പഴയ ഉറപ്പുകള്‍ വെറും കടലാസ് തുണ്ടുകളായി മാറിയതിന്റെ തെളിവാണ്. പണ്ട് നിരായുധീകരണത്തിന് തയ്യാറായ ഒരു പ്രദേശം ഇന്ന് വീണ്ടും വന്‍ശക്തികളുടെ ആണവ പരീക്ഷണശാലയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

ആണവായുധം എന്നത് ഇന്ന് വെറുമൊരു യുദ്ധോപകരണമല്ല, മറിച്ച് ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിനുള്ള അന്തിമ നിലനില്‍പ്പാണെന്ന ബോധ്യം ആഗോളതലത്തില്‍ ശക്തിപ്പെടുകയാണ്. കടലാസ്സിലെ സമാധാന ഉടമ്പടികളേക്കാള്‍ ശത്രുവിന്റെ കടന്നാക്രമണത്തെ തടയാന്‍ ആണവമുനകള്‍ക്ക് കഴിയുമെന്ന് പല രാജ്യങ്ങളും ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇറാന്റെ പതറാത്ത നിലപാടും യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവും ഈ ചിന്താഗതിക്ക് ആക്കം കൂട്ടിയിരിക്കുന്നു. ലോകം അപകടകരമായ ഒരു പുതിയ ‘ആണവ യുഗത്തിലേക്ക്’ കുതിക്കുമ്പോള്‍, ദശകങ്ങളായി നാം കെട്ടിപ്പടുത്ത നിരായുധീകരണ നേട്ടങ്ങള്‍ അസ്തമിക്കുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

Content Summary: The nuclear dilemma: why global disarmament treaties are failing

Leave a Reply

Your email address will not be published. Required fields are marked *

×