‘തീവ്രവാദികള്‍ക്കും വര്‍ഗീയവാദികള്‍ക്കുമെതിരേ പ്രയോഗിക്കുന്ന ഇന്ത്യയുടെ ശക്തമായ ആയുധമാണ് ഈ ചിത്രം’

ചർച്ചയായി വാർത്താ സമ്മേളനം

India briefing operation sindoor

രാജ്യത്തെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാനോട് പകരം ചോദിച്ചിരിക്കയാണ്. പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തിന് ശേഷം ‍ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ചുചേർത്ത വാർത്താസമ്മേളനം ചർച്ചയാവുകയാണ്.

വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പശ്ചാത്തലത്തിലാണ് സമ്മേളനം ചർച്ചയാവുന്നത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മൂന്ന് പ്രതിനിധികൾ അതും വ്യത്യസ്ത മതത്തിൽപ്പെട്ടവർ. മതം ചോദിച്ച് 26ഓളം നിരപരാധികളെ കൊന്നൊടുക്കി ഭീകരാവാദികൾ ഇന്ത്യയിൽ വർ​ഗീയ വിഭജനത്തിനുള്ള ശ്രമം നടത്തുമ്പോൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഒരു തരത്തിലും കോട്ടം തട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഇന്ന് നടന്ന ഈ വാർത്താ സമ്മേളനം.

‘ദി മോസ്റ്റ് പവർഫുൾ ഫോട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്ക് വച്ചിരിക്കുന്നത്. വർ​ഗീയ കലാപത്തിനാണ് ഭീകരർ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് എന്നാൽ ഇന്ത്യയിലെ പലര്‍ക്കും ഇതിനെക്കുറിച്ച് മനസിലാവുന്നില്ല എന്നതാണ് ദുഃഖകരം മുഹമ്മദ് സുബൈർ കുറിച്ചു.

മെയ് 22ന് കശ്മീരിലെ ബൈസാരനിൽ വച്ചുണ്ടായ ഭീകരാക്രമണത്തിൽ മതം ചോദിച്ചതിനും കലിമ ചൊല്ലാൻ ആവശ്യപ്പെട്ടതിനും ശേഷമാണ് ഭീകരർ വിനോദ സഞ്ചാരികളെ തോക്കിനിരയാക്കിയത്. ആക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് വിടുതൽ നേടും മുമ്പേ ഇതിന് പകരം ചോദിക്കാനായി സംഘപരിവാർ കച്ചകെട്ടിയിറങ്ങിയിരുന്നു. എന്നാൽ അത് സദ് ഉദ്ദേശത്തോടെ ആയിരുന്നില്ലെന്ന് പലപ്പോഴും അവർ നടത്തിയ നീക്കങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാം​ഗ്ലൂരിൽ ഹിന്ദുത്വ ആൾക്കൂട്ട ആക്രമണത്തിൽ മുസ്ലിം യുവാവ് കൊല്ലപ്പെട്ടതും, ജയ്പൂരിൽ ജുമാ മസ്ജിദുകൾക്ക് മുന്നിലായി വർ​ഗീയ പരാമർശങ്ങൾ ഉൾപ്പെടുത്തി ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചതും സംഘപരിവാറിന്റെ വർ​ഗീയ കലാപത്തിനുള്ള നീക്കമായിരുന്നുവെന്ന് വ്യക്തമാണ്. വിവാഹം കഴിഞ്ഞ് വെറും അഞ്ച് ദിനങ്ങൾ പിന്നിടുമ്പോഴാണ് ഹിമാൻഷിയ്ക്ക് തന്റെ ഭർത്താവിനെ ഭീകരാക്രമണത്തിൽ നഷ്ടമാവുന്നത്. ഭീകരാക്രമണത്തിൽ വെടിയേറ്റ് കിടക്കുന്ന കൊച്ചിയിലെ നേവി ഉദ്യോ​ഗസ്ഥൻ വിനയ് നർവാളിനരികിൽ വേദനയടക്കി പിടിച്ചിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഭീകരത വിളിച്ചോതുന്ന ഈ ചിത്രം ലോകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. മെയ് ഒന്നിന് ലെഫ്. വിനയ് നര്‍വാളിന്‍റെ 27-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്വദേശമായ ഹരിയാനയിലെ കര്‍ണാലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ വച്ച് ‌മുസ്ലീങ്ങളെ വേട്ടായാടരുതെന്ന് ആവശ്യപ്പെട്ട ഹിമാൻഷിയ്ക്കെതിരെ കടുത്ത വിദ്വേഷമാണ് സംഘപരിവാർ ​ഗ്രൂപ്പുകൾ അഴിച്ചു വിട്ടത്. ഭീകരാക്രമണത്തിന് ശേഷം രാജ്യവ്യാപകമായി മുസ്ലിമുകൾക്കും കശ്മീരികൾക്കുമെതിരെ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണങ്ങളും ശ്രമങ്ങളുമൊന്നും ഒരുകാലത്തും വിലപോകില്ലെന്നാണ് ഇന്നത്തെ വാർത്താ സമ്മേളനം വ്യക്തമാക്കുന്നത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയ വിവരം ലോകം മുഴുവന്‍ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചതും പ്രതീകാത്മകമാണ് വിലയിരുത്തുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. സോഫിയയോടൊപ്പം ഓപറേഷൻ വിശദീകരിച്ച എയർ ഫോഴ്സ് വിങ് കമാൻഡർ വ്യോമസേനയിലെ ഹെലികോപ്ടർ പൈലറ്റാണ്. പുരുഷന്മാരെ തെരഞ്ഞെ് പിടിച്ച് കൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയും ചെയ്ത പാകിസ്ഥാന് ഇങ്ങനെയല്ലാതെ പിന്നെങ്ങനെ മറുപടി നൽകും.

content summary: The photo of briefing of operation sindhoor is being widely discussed as a symbol of India’s resolve against terrorists and communal forces

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment