ഹോര്‍മുസ് മുതല്‍ ബാബ് എല്‍-മണ്ടേബ് വരെ: ആഗോള സമ്പദ് വ്യവസ്ഥയുടെ പുതിയ ശ്വാസചക്രം

ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം അനന്തരഫലങ്ങള്‍ സങ്കീര്‍ണ്ണമാണ്

ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളെയും പ്രാദേശിക ശക്തി സന്തുലിതാവസ്ഥയെയും കേന്ദ്രീകരിച്ച് ആരംഭിച്ച സംഘര്‍ഷം ഇന്ന് ആഗോള വ്യാപാരത്തിന്റെയും ഊര്‍ജ്ജ പ്രവാഹങ്ങളുടെയും തന്ത്രപരമായ ഭൂമിശാസ്ത്രത്തെ അതിവേഗം മാറ്റിമറിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി ചെങ്കടല്‍ തടത്തില്‍ നിലവിലുള്ള ഭൗമരാഷ്ട്രീയ മത്സരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആഫ്രിക്കന്‍ രാജ്യങ്ങളെ വലിയ സാമ്പത്തിക ആഘാതങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമാക്കുന്നതിനും കാരണമാകുന്നു. ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഇതിന്റെ അനന്തരഫലങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമാണ്. കുതിച്ചുയരുന്ന എണ്ണവില മുതല്‍ വ്യാപാര ശൃംഖലയിലെ തടസ്സങ്ങളും ഷിപ്പിംഗ് ചെലവുകളും വരെ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ കടുത്ത പ്രതിസന്ധികളിലേക്ക് നയിച്ചിരിക്കുകയാണ്.

ചെങ്കടലിന്റെ തന്ത്രപരമായ പ്രാധാന്യം

ഈ സംഘര്‍ഷത്തിന്റെ ഏറ്റവും വലിയ ആഘാതം ചെങ്കടലിന്റെ തന്ത്രപരമായ പ്രാധാന്യത്തിലുണ്ടായ മാറ്റമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചോക്ക് പോയിന്റായ ഹോര്‍മുസ് കടലിടുക്കിന് മേല്‍ ഇറാന് വലിയ നിയന്ത്രണമുണ്ട്. യുദ്ധസാഹചര്യത്തില്‍ ഇറാന്‍ ഈ പാത തടസ്സപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍, ലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍ പടിഞ്ഞാറോട്ട്, അതായത് ചെങ്കടലിലേക്കും ബാബ് എല്‍-മണ്ടേബ് കടലിടുക്കിലേക്കും തിരിഞ്ഞിരിക്കുന്നു.

സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിക്കായി പൈപ്പ് ലൈനുകള്‍ വഴി ചെങ്കടല്‍ തീരത്തെ യാന്‍ബു തുറമുഖത്തെ ആശ്രയിക്കുന്നത് ഈ പാതയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഹോര്‍മുസിലൂടെയുള്ള ഒഴുക്കിനെ പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും, ഊര്‍ജ്ജ സുരക്ഷയില്‍ ചെങ്കടല്‍ ഇന്ന് നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ഇറാന്‍ ആഗോള കപ്പല്‍ ഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട്, ബാബ് എല്‍-മന്ദബ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം ആരംഭിച്ചേക്കാമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ട്രംപ് ഭരണകൂടം ഈ മേഖലയിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിനെ ഒരു പുതിയ നീക്കമായാണ് ഇറാന്‍ കാണുന്നത്.

ഹൂത്തി നേതാവ് അബ്ദുള്‍-മാലിക് അല്‍-ഹൂത്തിയുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്, സൈനിക സാഹചര്യം മാറുന്നതനുസരിച്ച് തങ്ങളും ഈ യുദ്ധത്തില്‍ സജീവ പങ്കാളികളാകുമെന്നാണ്. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടം തങ്ങളുടെ കടമയാണെന്നും ഇതിനായി ഇറാന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തുറമുഖമായ യാന്‍ബു വഴി എണ്ണ കയറ്റുമതി ചെയ്യാനുള്ള പ്രധാന മാര്‍ഗമാണ് ചെങ്കടല്‍. ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടാല്‍ സൗദിയുടെ ഏക ആശ്രയമായി ഈ പാത മാറും. അതിനാല്‍ തന്നെ ഈ പാതയുടെ സുരക്ഷ വലിയ വെല്ലുവിളിയാകും നേരിടാനിരിക്കുന്നത്.

പ്രാദേശിക ശക്തികളുടെ മത്സരം

ഇറാന്‍ പ്രതിസന്ധിക്ക് മുമ്പ് തന്നെ ചെങ്കടല്‍ മേഖല വലിയ ഭൗമരാഷ്ട്രീയ മത്സരങ്ങളുടെ വേദിയായിരുന്നു. കഴിഞ്ഞ ദശകത്തില്‍ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഈ മേഖലയില്‍ സ്വാധീനമുറപ്പിക്കാനായി വലിയ മത്സരത്തിലാണ്. തുടക്കത്തില്‍ ഇവര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് വിഭിന്നമായ താല്‍പ്പര്യങ്ങളിലേക്ക് നീങ്ങി. സൗദി അറേബ്യ, ജിബൂട്ടി പോലുള്ള രാജ്യങ്ങളില്‍ സാമ്പത്തിക ഇടപെടലുകള്‍ നടത്തുമ്പോള്‍, യുഎഇയുടെ സ്വാധീനം സുഡാന്‍, എത്യോപ്യ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഡിപി വേള്‍ഡിന്റെ നേതൃത്വത്തിലുള്ള തുറമുഖ നയതന്ത്രമാണ് യുഎഇയുടെ പ്രധാന ആയുധം. എന്നാല്‍, ജിബൂട്ടിയുമായുള്ള നിയമതര്‍ക്കങ്ങള്‍ ഡിപി വേള്‍ഡിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

ചെങ്കടല്‍ തീരത്തുള്ള ആഫ്രിക്കന്‍ രാജ്യങ്ങളായ ഈജിപ്ത്, എറിത്രിയ, ജിബൂട്ടി, സുഡാന്‍ എന്നിവ വിദേശ സൈനിക താവളങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ജിബൂട്ടിയില്‍ മാത്രം യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളുടെയും നാവിക താവളങ്ങളുണ്ട്. 2017-ല്‍ ചൈന ജിബൂട്ടിയില്‍ തങ്ങളുടെ ആദ്യ വിദേശ നാവിക കേന്ദ്രം സ്ഥാപിച്ചത് മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്നു.

2025 അവസാനത്തോടെ സോമാലിലാന്‍ഡിനെ ഒരു പരമാധികാര രാജ്യമായി ഇസ്രയേല്‍ അംഗീകരിക്കാന്‍ തീരുമാനിച്ചത് ചെങ്കടലിലെ സുരക്ഷാ സമവാക്യങ്ങളെ മാറ്റിയെഴുതി. സമുദ്ര സുരക്ഷ ഉറപ്പാക്കാനും തങ്ങളുടെ കപ്പലുകളുടെ കടന്നുപോക്ക് സുരക്ഷിതമാക്കാനുമാണ് ഇസ്രയേല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ബെര്‍ബെറയ്ക്ക് സമീപം ഇസ്രയേല്‍ ഒരു സൈനിക കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്തകള്‍ സൊമാലിയയുടെ പ്രാദേശിക ഐക്യത്തിനായി വാദിക്കുന്നവരും സൊമാലിലാന്‍ഡിനെ അനുകൂലിക്കുന്നവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയിട്ടുണ്ട്.

ഹൂത്തികളും അല്‍-ഷബാബും

യെമനിലെ ഹൂത്തികള്‍ ഇറാന് നല്‍കുന്ന പിന്തുണ ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നേരിട്ടുള്ള ഭീഷണിയാണ്. മറ്റൊരു പ്രധാന ഭീഷണി ഹൂത്തികളും സൊമാലിയന്‍ തീവ്രവാദ ഗ്രൂപ്പായ അല്‍-ഷബാബും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ആയുധക്കടത്തിലും സാങ്കേതിക പരിശീലനത്തിലും ഇവര്‍ സഹകരിക്കുന്നു എന്നത് ചെങ്കടലിലെ വാണിജ്യ കപ്പലുകള്‍ക്ക് വലിയ ഭീഷണിയാണ്. ഹൂത്തികളുടെ പിന്തുണയ്ക്ക് പകരമായി ഏദന്‍ ഉള്‍ക്കടലില്‍ കടല്‍ക്കൊള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ അല്‍-ഷബാബ് തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നു.

ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രണ്ട് പ്രധാന പ്രതിസന്ധികളാണ് വരാനിരിക്കുന്നത്. ഒന്ന്, സംഘര്‍ഷം ഗള്‍ഫിലും ചെങ്കടലിലും ഉടനീളം വ്യാപിക്കുകയും സമുദ്ര ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്യുമെന്നതാണ്. ഇത് ആഗോള എണ്ണ വിപണിയെയും വിതരണ ശൃംഖലയെയും തകിടം മറിക്കും. രണ്ടാമത്തേത്, രാഷ്ട്രീയ വൈരാഗ്യങ്ങള്‍ക്കിടയിലും സമുദ്ര വാണിജ്യം സംരക്ഷിക്കുന്നതിനായി രാജ്യങ്ങള്‍ ഒന്നിക്കുന്ന എന്നതാണ്. ഇതിലൂടെ ബാബ് എല്‍-മണ്ടേബ് കടലിടുക്ക് ഒരു സമാധാന മേഖലയായി നിലനിര്‍ത്താന്‍ സാധിച്ചേക്കാം.

ഏത് സാഹചര്യമുണ്ടായാലും ചെങ്കടല്‍ ഇനി ശാന്തമാകാന്‍ ഇടയില്ല. ഇറാന്‍ പ്രതിസന്ധി സമുദ്ര സുരക്ഷയുടെ കേന്ദ്രബിന്ദുവിനെ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ചെങ്കടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാറ്റം ആഫ്രിക്കന്‍ രാജ്യങ്ങളെ ഭൗമരാഷ്ട്രീയ മത്സരങ്ങളുടെ നിര്‍ണായക അച്ചുതണ്ടായി പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു. ഈ മാറ്റം എത്രത്തോളം നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും ആഗോള വ്യാപാരത്തിന്റെ ഭാവി.

Content Summary: The red sea flashpoint: why the Iran crisis is shifting the global axis

This post was last modified on March 30, 2026 7:38 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment