June 26, 2026 |
Share on

മുനയൊടിഞ്ഞ ഭീഷണികളും മുറിവേറ്റ സഖ്യങ്ങളും: ചോദ്യം ചെയ്യപ്പെടുന്ന അമേരിക്കന്‍ വിശ്വാസ്യതയും

ഇസ്ലാമിക ഭരണകൂടത്തെ ചീട്ടുകൊട്ടാരം പോലെ തകര്‍ക്കാമെന്നായിരുന്നു ട്രംപിന്റെ വിശ്വാസം

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം വെറുമൊരു സൈനിക പിന്മാറ്റമല്ല. മറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയതന്ത്രപരമായ സവിശേഷതകളുടെയും വിദേശനയ സമീപനങ്ങളുടെയും കൃത്യമായ അടയാളപ്പെടുത്തലാണ്. 5,000 വര്‍ഷം പഴക്കമുള്ള ഒരു നാഗരികതയെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നിമിഷങ്ങള്‍ക്കകം സമാധാന ചര്‍ച്ചകളിലേക്ക് ചുവടുമാറുന്ന ട്രംപിന്റെ അപ്രതീക്ഷിത ശൈലി അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

കരാറിന്റെ കലയും യാഥാര്‍ത്ഥ്യവും

ട്രംപിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ ചുവടുമാറ്റത്തെ വിഖ്യാതമായ ‘ആര്‍ട്ട് ഓഫ് ദി ഡീല്‍’ എന്ന തന്ത്രമായാണ് കാണുന്നത്. അതായത്, ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുന്നതിനായി തുടക്കത്തില്‍ വലിയ സമ്മര്‍ദ്ദവും ഭീഷണിയും ഉയര്‍ത്തുകയും, ശേഷം അനുകൂലമായ കരാറുകളില്‍ എത്തിച്ചേരുകയും ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ട്രംപിന്റെ വിമര്‍ശകര്‍ ഇതിനെ ‘ഠഅഇഛ’ (ഠൃൗാു അഹംമ്യ െഇീു െഛൗ)േ എന്ന് പരിഹസിക്കുന്നു. അതായത്, വലിയ അവകാശവാദങ്ങള്‍ക്കൊടുവില്‍ ട്രംപ് എപ്പോഴും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങി പിന്മാറുന്നു എന്നാണ് അവരുടെ വാദം.

കോര്‍പ്പറേറ്റ് ഇടപാടുകളില്‍ ഇത്തരം സമ്മര്‍ദ തന്ത്രങ്ങള്‍ വിജയിച്ചേക്കാമെങ്കിലും, അന്താരാഷ്ട്ര നയതന്ത്രം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. രാജ്യങ്ങള്‍ കേവലം ലാഭനഷ്ടങ്ങള്‍ നോക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ല, മറിച്ച് ചരിത്രവും സംസ്‌കാരവും ദേശീയ ബോധവും ഉയര്‍ത്തിപ്പിടിക്കുന്ന അസ്തിത്വമാണ്. ഇറാന്റെ കാര്യത്തില്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചതായി കാണാം.

ഇറാന്റെ പ്രതിരോധവും അമേരിക്കയുടെ പിഴവും

ഇറാനിലെ സാമ്പത്തിക തകര്‍ച്ചയും ആഭ്യന്തര പ്രക്ഷോഭങ്ങളും ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടല്‍. പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളിലൂടെ ഇസ്ലാമിക ഭരണകൂടത്തെ ചീട്ടുകൊട്ടാരം പോലെ തകര്‍ക്കാമെന്നായിരുന്നു ട്രംപിന്റെ വിശ്വാസം. എന്നാല്‍, വിദേശ ആക്രമണം ഉണ്ടായപ്പോള്‍ ഇറാനിയന്‍ ജനത തങ്ങളുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ മാറ്റിവച്ച് രാജ്യത്തിന്റെ പരമാധികാരത്തിന് വേണ്ടി ഒന്നിച്ച് നില്‍ക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. പ്രതിരോധത്തിനും രക്തസാക്ഷിത്വത്തിനും വലിയ സാംസ്‌കാരിക പ്രാധാന്യം നല്‍കുന്ന ഒരു ജനതയ്ക്ക് മുന്നില്‍ അമേരിക്കയുടെ സമ്മര്‍ദ തന്ത്രങ്ങള്‍ നിഷ്പ്രഭമായി.

യുദ്ധം ഇറാനില്‍ വലിയ മുറിവുകള്‍ ഏല്‍പ്പിച്ചു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അവരുടെ ഉന്നത സൈനിക നേതൃത്വം വധിക്കപ്പെട്ടു, നഗരങ്ങള്‍ തകര്‍ക്കപ്പെട്ടു, സാമ്പത്തിക മേഖല കൂപ്പുകുത്തി. എങ്കിലും, ആയുധബലത്തിന് മുന്നില്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതിലൂടെ ഇറാന്‍ ഒരു തന്ത്രപരമായ വിജയം കൈവരിച്ചു. മറുവശത്ത്, അതിശക്തമായ ഭീഷണികള്‍ക്ക് ശേഷം പെട്ടെന്നുതന്നെ വെടിനിര്‍ത്തലിന് സമ്മതിക്കേണ്ടി വന്നത് ട്രംപിന്റെ നയതന്ത്ര പിന്മാറ്റമായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അമേരിക്കന്‍ നയതന്ത്രത്തിലെ പിഴവുകള്‍

പ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനുമായ കിഷോര്‍ മഹ്ബൂബാനി ചൂണ്ടിക്കാട്ടുന്നത് പോലെ, ശീതയുദ്ധാനന്തര കാലഘട്ടത്തില്‍ അമേരിക്കയുടെ വിദേശനയം പലപ്പോഴും യുക്തിരഹിതമായ തന്ത്രപരമായ ധാര്‍ഷ്ട്യത്തിന് വഴിമാറിയിട്ടുണ്ട്. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയമല്ല, മറിച്ച് വാഷിംഗ്ടണ്‍ ഡി.സിയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയിലുള്ള ഏകോപനമാണ്. തങ്ങളുടെ പ്രവര്‍ത്തന സമയത്തിന്റെ ഭൂരിഭാഗവും ആഭ്യന്തര ഏജന്‍സികളെ ബോധ്യപ്പെടുത്താന്‍ ചെലവഴിക്കേണ്ടി വരുന്നത് ചര്‍ച്ചാമേശകളില്‍ അവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവികമായ വഴക്കത്തെ ഇല്ലാതാക്കുന്നു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയ്ക്ക് നേരിടേണ്ടി വന്ന തന്ത്രപരമായ പരാജയങ്ങള്‍ ഇപ്പോള്‍ ഇറാനിലും ആവര്‍ത്തിക്കുന്നതായി കാണാം. കൃത്യമായ പ്ലാനിംഗോ ബാഹ്യ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ബോധ്യമോ ഇല്ലാതെ, വെനിസ്വേല, ക്യൂബ, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് സ്വീകരിച്ച തിടുക്കത്തിലുള്ള നിലപാടുകള്‍ ഈ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചു. ഇത്തരം സ്ഥാപനപരമായ വീഴ്ചകള്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെ വിശ്വാസ്യതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.

പ്രത്യാഘാതങ്ങളും വെല്ലുവിളികളും

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായ ഒന്നാണ്. ഇറാനെ സൈനികമായി പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെ പ്രതിസന്ധിയിലാക്കിയേക്കാം. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രയേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ഭരണകൂടത്തിനെതിരായ നീക്കങ്ങള്‍ക്കും വഴിമരുന്നിടും.

അമേരിക്കയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമാണ്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യതകളെ ഈ പിന്മാറ്റം പ്രതികൂലമായി ബാധിച്ചേക്കാം. ട്രംപിന്റെ ഉറച്ച പിന്തുണക്കാരായ മാഗ വിഭാഗത്തിനിടയില്‍ പോലും, ഇറാനെതിരെ സ്വീകരിച്ച മൃദുസമീപനം അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ശത്രുവിനെ അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ച് ഒടുവില്‍ ഒത്തുതീര്‍പ്പിന് തയ്യാറായത് ട്രംപിന്റെ ശക്തനായ നേതാവ് എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

ലോകം രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ഈ വെടിനിര്‍ത്തല്‍ ആശ്വാസകരമാണ്. എന്നിരുന്നാലും, 2000 ലെ ഇറാഖ് യുദ്ധത്തേക്കാള്‍ വലിയ തിരിച്ചടിയാണ് ഇറാനില്‍ അമേരിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇറാഖില്‍ ഭരണമാറ്റമെങ്കിലും സാധ്യമായെങ്കില്‍, ഇറാനില്‍ ആശ്വാസകരമായ അത്തരമൊരു ഫലം പോലും അവകാശപ്പെടാന്‍ വാഷിംഗ്ടണിന് കഴിയില്ല.

സൈനികമായ ആധിപത്യം എപ്പോഴും രാഷ്ട്രീയ വിജയമായി പരിണമിക്കണമെന്നില്ല എന്ന വലിയ പാഠമാണ് ഈ സംഭവം ലോകത്തിന് നല്‍കുന്നത്. വൈറ്റ് ഹൗസിലെ വ്യക്തിഗത താല്‍പ്പര്യങ്ങളും അപ്രവചനീയമായ നയതന്ത്ര ശൈലികളും ആഗോള രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയുടെ വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യപ്പെടുന്നത്.

Content Summary: Trump’s Iran ceasefire: strategic masterstroke or a blow to US credibility?

Leave a Reply

Your email address will not be published. Required fields are marked *

×