ടൈറ്റാനിക് ദുരന്തത്തിൽ അതിജീവിച്ച വ്യക്തിയുടെ കത്ത് ലേലത്തിൽ വിറ്റുപോയത് 3 കോടി രൂപയ്ക്ക്. കോൾ ആർക്കിബാൾഡ് ഗ്രേസി എന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാരനെഴുതിയ ടൈറ്റാനിക്കിനെക്കുറിച്ചുള്ള സത്യം എന്ന കത്താണ് വൻ തുകയ്ക്ക് വിറ്റത്. വിൽറ്റ്ഷെയറിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ഓഫ് ഡെവിസസിൽ പ്രതീക്ഷിച്ച വിലയായ 60,000 പൗണ്ടിന്റെ അഞ്ചിരട്ടി വിലയ്ക്കാണ് കത്ത് വിറ്റുപോയത്. 1912 ഏപ്രിൽ 15നാണ് 1500 പേരുടെ ജീവനെടുത്ത ടൈറ്റാനിക് ദുരന്തം നടന്നത്.
കോൾ ആർക്കിബാൾഡ് ഗ്രേസി, യാത്ര ആരംഭിച്ച ദിവസമായ 1912 ഏപ്രിൽ 10 ആണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 11ന് ക്വീൻസ്ടൗണിലും ഏപ്രിൽ 12ന് ലണ്ടണിലും കത്ത് പോസ്റ്റ്മാർക്ക് ചെയ്തിട്ടുണ്ട്.
ഇതൊരു നല്ല കപ്പലാണെന്നും എന്നാൽ ആ അനുമാനം കൃത്യമായി പറയുന്നതിന് യാത്രയുടെ അവസാനം വരെ കാത്തിരിക്കണമെന്നും കോൾ ആർക്കിബാൾഡിയുടെ കത്തിൽ പറയുന്നു. ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് അതിജീവിച്ചവരുടെ കത്തുകളിൽ ഏറ്റവും ഉയർന്ന വിലക്ക് വിറ്റുപോയ കത്താണിതെന്ന് ലേലക്കാർ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കേണൽ ഗ്രേസിയുടെ കത്തുകൾ വളരെ അപൂർവമാണെന്നും ഈ കത്ത് മുമ്പ് ഒരിക്കലും വിറ്റഴിക്കപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കത്ത് വിൽപ്പനക്ക് വെച്ച വ്യക്തിക്ക് അയാളുടെ അമ്മാവന്റെ കൈയിൽ നിന്നാണ് കത്ത് ലഭിച്ചിരുന്നത്. ഗ്രേസിയെ അമ്മാവന് പരിചയമുണ്ടായിരുന്നുവെന്നും ലണ്ടനിലെ വാൾഡോർഫ് ഹോട്ടലിൽ വെച്ചാണ് അദ്ദേഹം ആ കത്ത് ഗ്രേസിയിൽ നിന്നും സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. നാല് പേജുകളുള്ള കത്തിൽ ഗ്രേസി ടൈറ്റാനിക്കിൽ താമസിച്ച ദിവസങ്ങളെക്കുറിച്ചും ദുരന്തത്തിന്റെ ഓർമകളെക്കുറിച്ചുമാണ് വിവരിച്ചിരിക്കുന്നത്. ഓഷ്യാനിക് എന്ന കപ്പലിനെക്കുറിച്ചും ഗ്രേസി കത്തിൽ പറയുന്നുണ്ട്.
ടൈറ്റാനിക് കൂടുതൽ ഭംഗിയുള്ളതും വിനോദവും നൽകുന്നതുമായിരുന്നെങ്കിലും ഓഷ്യാനിക് എന്ന കപ്പലിനെ തനിക്ക് നഷ്ടമായെന്ന് ഗ്രേസി കത്തിൽ പറയുന്നു. യാത്രയ്ക്കിടെ ഗ്രേസി തന്റെ സമയത്തിന്റെ ഭൂരിഭാഗം സമയവും അനാഥരായ സ്ത്രീകളെ പരിചരിക്കുന്നതിനാണ് ചെലവഴിച്ചത്. അതിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീയും മൂന്ന് സഹോദരിമാരും ഉൾപ്പെട്ടിരുന്നു.
ഏപ്രിൽ 14 ന് സ്ക്വാഷ് കളിച്ചതും ടൈറ്റാനിക്കിന്റെ കുളത്തിൽ നീന്തിയതും പ്രാർത്ഥനക്ക് കൂടിയതുമെല്ലാം കത്തിൽ വിവരിക്കുന്നുണ്ട്. ഏപ്രിൽ 14 രാത്രി ഏകദേശം 11:40 ന് യാത്രക്കാരുടെ നിലവിളി കേട്ടാണ് ഗ്രേസി ഉണർന്നത്. കപ്പലിന്റെ എഞ്ചിനുകൾ നിലച്ചതായാണ് ആദ്യം അറിഞ്ഞതെന്ന് കത്തിൽ പറയുന്നു.
ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങുന്നതിന് മുമ്പ് ഗ്രേസി സ്ത്രീകളെയും കുട്ടികളെയും ലൈഫ് ബോട്ടുകളിൽ കയറ്റാൻ സഹായിക്കുകയും അവർക്ക് പുതപ്പുകൾ കൊണ്ടുവരികയും ചെയ്തു. ഒരു ലൈഫ് ബോട്ടിൽ ഒരു കൂട്ടം യാത്രക്കാരോടൊപ്പം കയറിയാണ് ഗ്രേസി രക്ഷപ്പെട്ടത്. ആ ലൈഫ് ബോട്ടിൽ ബോട്ടിൽ കയറിയ നിരവധി പുരുഷന്മാർ തണുപ്പും ക്ഷീണവും മൂലം രാത്രിയിൽ തന്നെ മരിച്ചിരുന്നുവെന്നും ഗ്രേസി പറയുന്നു. ഗ്രേസി എഴുതിയ ‘ദി ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക്’ എന്ന കത്ത് ദുരന്തത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ വിവരണങ്ങളിലൊന്നാണെന്ന് ലേലക്കാരായ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ പറഞ്ഞു .ഗ്രേസിയുടെ അപൂർവ്വമായ കത്തിനെ, മ്യൂസിയം ഗ്രേഡ് കലാസൃഷ്ടി എന്നാണ് ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ വിശേഷിപ്പിച്ചത്.
Content Summary: Titanic Survivor’s Letter which tells about the truth truth about the Titanic sold at auction for 3 crores