July 04, 2026 |
Share on

യെമഞ്ഞ; ബ്രസീലുകാരുടെ കടല്‍ ദേവത

കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആയിരക്കണക്കിന് ബ്രസീലുകാരാണ് വടക്ക്കിഴക്കന്‍ നഗരമായ സാല്‍വദോറിലെ ബീച്ചുകളില്‍ എത്തി കടല്‍ ദേവതയായ യെമഞ്ഞയെ ആരാധിക്കുന്നത്

മത്സ്യബന്ധനം ജീവിതമാര്‍ഗമായ ബ്രസീലുകാരായ എല്ലാവരുടെയും പ്രിയപ്പെട്ട ദേവതയാണ് യെമഞ്ഞ. കടലിലെ ഈ ദേവതക്ക് സമ്മാനങ്ങള്‍ നല്‍കിയാല്‍ ദേവത തങ്ങളെ സംരക്ഷിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആയിരക്കണക്കിന് ബ്രസീലുകാരാണ് വടക്ക്കിഴക്കന്‍ നഗരമായ സാല്‍വദോറിലെ ബീച്ചുകളില്‍ എത്തി കടല്‍ ദേവതയായ യെമഞ്ഞയെ ആരാധിക്കുന്നത്.

സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് തന്നെ ഭക്തര്‍ വെള്ളയും നീലയും വസ്ത്രങ്ങള്‍ അണിഞ്ഞ റെഡ് റിവര്‍ ബീച്ചിലും ഇട്ടപാരിക ദ്വീപിലും വഴിപാടുകള്‍ ചെയ്യാനായി എത്തും. ചുവപ്പ്, വെള്ള, മഞ്ഞ റോസാപ്പൂക്കള്‍ നിറഞ്ഞ കൊട്ടകള്‍, പാവകള്‍, കണ്ണാടി, പെര്‍ഫ്യൂമുകള്‍, ഷാംപെയ്ന്‍ ബോട്ടിലുകള്‍ എന്നിവയൊക്കെ കൊണ്ടാണ് ഭക്തര്‍ ബീച്ചുകളിലേക്ക് പോകുന്നത്. എന്നാല്‍, ചില ആളുകള്‍ മീന്‍വലകള്‍, നീല വസ്ത്രം കൊണ്ട് അലങ്കരിച്ച ദേവതയുടെ ചിത്രങ്ങള്‍ എന്നിവയും ബീച്ചിലേക്ക് കൊണ്ടുപോകാറുണ്ട്.

ഈ കൊട്ടകള്‍ മല്‍സ്യ ബന്ധന ബോട്ടിലേക്ക് കയറ്റി അയക്കാറാണ് പതിവ്. മീന്‍പിടുത്തക്കാര്‍ ഇത് കടല്‍ ദേവതയ്ക്ക് സമര്‍പ്പിക്കും. ആഫ്രോ-ബ്രസീലിയന്‍ കാന്‍ഡോംപ്ലെ വിശ്വാസത്തിന്റെ ഭാഗമാണ് യെമഞ്ഞ എന്ന കടല്‍ ദേവത. ബ്രസീലിലെ അടിമ വര്‍ഗക്കാരാണ് കാന്‍ഡോംപ്ലെ എന്ന മതത്തിന്റെ സൃഷ്ടാക്കള്‍. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ യൊറൂബ ദൈവങ്ങളെയും റോമന്‍ കാത്തോലിക് സന്യാസികളെയും കൂട്ടിച്ചേര്‍ത്താണ് അവര്‍ ഇങ്ങനൊരു ആചാരവും വിശ്വാസവും കണ്ടെത്തിയത്.

മല്‍സ്യബന്ധനം ജീവിതമാര്‍ഗമായ എല്ലാവരുടെയും പ്രിയപ്പെട്ട ദേവതയാണ് യെമഞ്ഞ എന്ന് കാന്‍ഡോംപ്ലെ വിശ്വാസിയായ നിവനില്‍സണ്‍ സില്‍വ പറയുന്നു. ”യെമഞ്ഞ ഞങ്ങളുടെ അമ്മയാണ്, ഈ സമുദ്രത്തിന്റെയും ഞങ്ങളുടെയും രക്ഷകയാണ് അവര്‍” – സില്‍വ കൂട്ടിച്ചേര്‍ത്തു.

പതിവിലും നേരത്തെ ആണ് ഈ മാസം സന്ധ്യയെത്തുന്നത്. ബോട്ടുകള്‍ പുറപ്പെടാനായും നൃത്തം ചെയ്യാനുമായി ആകാശത്ത് വെടിക്കെട്ട് മുന്നറിയിപ്പ് എത്തി.

കാന്‍ഡോംപ്ലെ വിശ്വാസികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ഉത്സവത്തിനായി ഒരുക്കങ്ങള്‍ ആരംഭിക്കും. നിരവധി ആചാരങ്ങളും, മൃഗബലിയും ഉത്സവത്തിന്റെ ഭാഗമായി നടക്കും. വിശ്വാസികള്‍ അല്ലാത്തവരും കടലില്‍ റോസാപ്പൂക്കള്‍ എറിഞ്ഞ് ഈ ഉത്സവത്തിന്റെ ഭാഗമാകാറുണ്ട്. ബഹിയ സംസ്ഥാനത്തിലെ കാര്‍ണിവലിന്റെ തുടക്കമായാണ് സല്‍വാദോറിലെ യെമഞ്ഞ ആഘോഷം അറിയപ്പെടുന്നത്. തങ്ങളുടെ കുടുംബത്തിലെ ഒരു ആചാരമാണ് കടലിലെ ദേവിക്ക് സമ്മാനങ്ങള്‍ നല്‍കി തങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് 42കാരനായ അന്റോണിയോ ഡി ഒലിവിയ എന്ന മുതിര്‍ന്ന മത്സ്യബന്ധന തൊഴിലാളി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×