July 04, 2026 |
Share on

റാം റഹീമിന്റെ ശിക്ഷ: വാര്‍ത്തയില്‍ ‘ബലാത്സംഗം’ മുക്കി ഹിന്ദി പത്രങ്ങള്‍

ബലാത്സംഗം സ്ഥിരീകരിച്ചു (പുഷ്ടി ഹോ ഗയി), ബലാത്സംഗത്തിന്റെ റെക്കോഡ് തകര്‍ത്തു (ബലാത്കാര്‍ കെ റെക്കോഡ് ടൂട്ട് ഗയേ) തുടങ്ങിയ തലക്കെട്ടുകളും വാചകങ്ങളും ഉപയോഗിക്കാന്‍ ഹിന്ദി പത്രങ്ങള്‍ മടി കാണിക്കാറില്ല.

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നുണ്ടായ വ്യാപക സംഘര്‍ഷവും അക്രമങ്ങളും എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തു. ദിനപത്രങ്ങളുടെ പ്രധാന വാര്‍ത്ത ഇത് തന്നെയായിരുന്നു. അതേസമയം ഉപയോഗിച്ച വാക്കുകളില്‍ ഹിന്ദി പത്രങ്ങള്‍ വേറിട്ട് നിന്നു. ബലാത്സംഗം (ഹിന്ദിയില്‍ ബലാത്കാര്‍) എന്ന വാക്ക് പ്രധാന ഹിന്ദി പത്രങ്ങളൊന്നും ഉപയോഗിക്കുന്നില്ല എന്നാണ് ഡല്‍ഹി എഡിഷനുകള്‍ വ്യക്തമാക്കുന്നത്. ദ നവഭാരത് ടൈംസിന്റെ തലക്കെട്ടില്‍ മാത്രമല്ല, വാര്‍ത്തയില്‍ എവിടെയും ബലാത്സംഗം ഇല്ല. ദ ഇന്ത്യന്‍ എക്‌സ്പ്രസും ദ ഹിന്ദുവും പോലെയുള്ള ഇംഗ്ലീഷ് പത്രങ്ങളെല്ലാം ബലാത്സംഗം എന്ന് തലക്കെട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഹിന്ദി പത്രത്തിന്റെ റിപ്പോര്‍ട്ടറായ രാം ഛന്ദര്‍ ഛത്രപതിയാണ് 2002ല്‍ ആദ്യമായി ഗുര്‍മീത് അനുയായികളായ സ്ത്രീകളെ ബലാത്സംഗം ചെയ്തതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സായാഹ്ന പത്രമായ ‘പൂര സച്ച’ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്ന രാം ചന്ദറിനെ ആ വര്‍ഷം തന്നെ വെടി വച്ച് കൊല്ലുകയായിരുന്നു. ഈ കൊലപാതക കേസില്‍ റാം റഹീം വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

1980കള്‍ മുതല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഹിന്ദി പത്രങ്ങളില്‍ ഇടം നേടുന്നുണ്ടെങ്കിലും ഇപ്പോഴും പുരുഷാധിപത്യത്തിനോടുള്ള പക്ഷപാതിത്വം റിപ്പോര്‍ട്ടിംഗില്‍ പ്രകടമാണ്. ബലാത്സംഗം സ്ഥിരീകരിച്ചു (പുഷ്ടി ഹോ ഗയി), ബലാത്സംഗത്തിന്റെ റെക്കോഡ് തകര്‍ത്തു (ബലാത്കാര്‍ കെ റെക്കോഡ് ടൂട്ട് ഗയേ) തുടങ്ങിയ തലക്കെട്ടുകളും വാചകങ്ങളും ഉപയോഗിക്കാന്‍ ഹിന്ദി പത്രങ്ങള്‍ മടി കാണിക്കാറില്ല. ഇരയ്ക്ക് പീഡിത എന്നും ബലാത്സംഗ കുറ്റവാളിക്ക് ദബാംഗ്  (വീരന്‍) എന്നും ഉപയോഗിക്കാറുണ്ട്. വായനക്കാരെ പോസിറ്റീവ് ന്യൂസിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ പേരിലാണ് അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കുന്നത്. രണ്ട് പതിറ്റാണ്ടോളമായി ഹിന്ദി മാധ്യമങ്ങള്‍ ഖുഷ് ഖബര്‍ (നല്ല വാര്‍ത്ത) ആണ് പ്രോത്സാഹിപ്പിക്കുന്നത്. പല ഹിന്ദി പത്രങ്ങളിലും ഉന്നത പദവികളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

×