ഇറാനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാര്‍ ഒപ്പിടാതെ, നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് വരെ സമയം നീട്ടിക്കൊണ്ടുപോകാനാണ് അവരുടെ പദ്ധതിയെന്നാണ് ട്രംപിന്റെ ആക്ഷേപം. ഇതിലൂടെ കൂടുതല്‍ അനുകൂലമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രസിഡന്റ് ആരോപിച്ചു. വൈറ്റ് ഹൗസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇറാനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നതിലൂടെ അമേരിക്കയ്ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നാണ് ഇറാന്‍ കരുതുന്നതെന്നും എന്നാല്‍ ഈ തന്ത്രം വിജയിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇടക്കാല തിരഞ്ഞെടുപ്പിനെ ഭയന്ന് താന്‍ ഇറാന്റെ നിബന്ധനകള്‍ക്ക് വഴങ്ങുമെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. ടെക്‌സസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറി തിരഞ്ഞെടുപ്പില്‍ താന്‍ പിന്തുണച്ച കെന്‍ പാക്സ്റ്റണ്‍, നിലവിലെ സിറ്റിങ് സെനറ്റര്‍ ജോണ്‍ കോര്‍ണിനെ പരാജയപ്പെടുത്തിയ കാര്യം സൂചിപ്പിച്ചുകൊണ്ട്, തനിക്ക് ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ ഇറാന്റെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ച്ചയിലാണെന്നും അവിടെ 250 ശതമാനത്തോളം പണപ്പെരുപ്പമാണുള്ളതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. സാമ്പത്തിക വ്യവസ്ഥ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ അമേരിക്കയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇറാന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ വാദം.
ഏതാണ്ട് മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ നിലവിലെ വ്യവസ്ഥകളില്‍ അമേരിക്ക തൃപ്തരല്ലെന്നും, അതുകൊണ്ടാണ് ചര്‍ച്ചകള്‍ നീണ്ടുപോകുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് പൂര്‍ണ്ണ സമ്മതമായ ഒരു കരാര്‍ ഉടന്‍ ഉണ്ടാകുമെന്നും, അല്ലാത്തപക്ഷം ഈ പ്രശ്‌നം തങ്ങള്‍ മറ്റൊരു രീതിയില്‍ അവസാനിപ്പിക്കുമെന്നും ട്രംപ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും സംയുക്തമായി വിട്ടുകൊടുക്കുന്ന താല്‍ക്കാലിക കരാറിന് വഴങ്ങുമോ എന്ന ചോദ്യത്തിന്, കടലിടുക്ക് അന്താരാഷ്ട്ര ജലാതിര്‍ത്തിയാണെന്നും അതിന്റെ നിയന്ത്രണം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ചര്‍ച്ചകള്‍ വിജയകരമായാല്‍, ലോകത്തെ ഊര്‍ജ്ജ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെടുന്ന ‘അബ്രഹാം ഉടമ്പടിയില്‍’ ഒപ്പുവെക്കണമെന്ന തന്റെ ആവശ്യം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഈ രാജ്യങ്ങള്‍ അമേരിക്കയോട് കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ഇറാനുമായുള്ള കരാറുമായി മുന്നോട്ട് പോകരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഇറാന്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കൂടുതല്‍ അറബ് രാജ്യങ്ങള്‍ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്നത് ഒരു നിര്‍ബന്ധിത വ്യവസ്ഥയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും ട്രംപ് തന്ത്രപൂര്‍വ്വം പിന്മാറി. തന്റെ ആദ്യ ഭരണകാലത്ത് യു.എ.ഇ, ബഹ്റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വധിച്ചതിലൂടെ താന്‍ അവിടെ ഭരണമാറ്റം കൊണ്ടുവന്നതായും ട്രംപ് യോഗത്തില്‍ അവകാശപ്പെട്ടു. ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും തീവ്രനിലപാടുകാരനുമായ മൊജ്താബ ഖമേനിയാണ് ഇപ്പോള്‍ ഇറാന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തില്‍ ഉണ്ടായിരുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ, എന്നാല്‍ കൂടുതല്‍ ബുദ്ധിശാലികളായ ഒരു കൂട്ടം ആളുകളുമായാണ് തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും, രണ്ട് ഭരണകൂടങ്ങള്‍ മാറി ഇപ്പോള്‍ മൂന്നാമതൊരു വിഭാഗവുമായിട്ടാണ് ഇടപഴകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചരിത്രപ്രസിദ്ധമായ മധ്യപൂര്‍വേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേദിയായിട്ടുള്ള ക്യാമ്പ് ഡേവിഡില്‍ വെച്ചായിരുന്നു ഈ സുപ്രധാന കാബിനറ്റ് യോഗം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ചൂണ്ടിക്കാട്ടി ട്രംപ് യോഗം പെട്ടെന്ന് വൈറ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. വാഷിംഗ്ടണില്‍ നിന്നും 62 മൈല്‍ അകലെയുള്ള ക്യാമ്പ് ഡേവിഡ് സന്ദര്‍ശിക്കാന്‍ ട്രംപ് പൊതുവെ താല്പര്യം കാണിക്കാറില്ലെന്നിരിക്കെ, ആദ്യം അവിടെ യോഗം നിശ്ചയിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ അത്ഭുതം സൃഷ്ടിച്ചിരുന്നു. ഇറാനുമായുള്ള യുദ്ധം കാരണം അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യവും ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവും സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം ചേര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.
ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, തൊട്ടുപിന്നാലെ തിങ്കളാഴ്ച യു.എസ് സൈന്യം ഇറാന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തുകയും റെവല്യൂഷണറി ഗാര്‍ഡിലെ നാല് അംഗങ്ങളെ വധിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും സമാധാന ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് സൂചന. ഇറാനുമായി ഏതാണ്ട് ധാരണയിലെത്തിയെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും, അമേരിക്കയിലെ തീവ്രവലതുപക്ഷ ചിന്തകരില്‍ നിന്നും ഇറാന്‍ വിരുദ്ധരില്‍ നിന്നും ഉണ്ടായ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹം നിലപാടുകളില്‍ വ്യക്തതയില്ലാത്ത സൂചനകളാണ് നല്‍കുന്നത്. ഈ കരാര്‍ ഇറാന്റെ വിജയമായും ട്രംപിന്റെ പരാജയമായും ചിത്രീകരിക്കാന്‍ ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, സി.എന്‍.എന്‍ തുടങ്ങിയ മാധ്യമങ്ങള്‍ കാത്തിരിക്കുകയാണെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന് പ്രഖ്യാപിച്ച തുളസി ഗബ്ബാര്‍ഡും ഈ കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അമേരിക്ക ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുന്നതിന് തൊട്ടുമുമ്പ്, ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് തുളസി കോണ്‍ഗ്രസില്‍ സാക്ഷ്യപ്പെടുത്തിയത് ട്രംപിന്റെ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. എന്നാല്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ തുളസിയെ ‘അസാമാന്യ വ്യക്തിത്വം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്റലിജന്‍സ് വിഭാഗത്തില്‍ വിശ്വാസ്യതയും ശ്രദ്ധയും തിരികെ കൊണ്ടുവരാന്‍ അവര്‍ കഠിനാധ്വാനം ചെയ്തുവെന്നും കാബിനറ്റിലെ എല്ലാവരും അവരെ ബഹുമാനിക്കുന്നുണ്ടെന്നും പ്രശംസിച്ചു.
Content Summary: Trump accuses Iran of intentionally stalling a peace agreement to outwait his administration until the upcoming November midterm elections
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.