March 27, 2025 |

ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ വിട്ടു

യുഎസ് എയ്ഡിന്റെ വാതില്‍ അടയ്ക്കുന്ന ട്രംപ്‌

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിൽ ഒന്നായ യുഎസ് എയ്ഡിന്റെ (യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ്) എല്ലാ തൊഴിലാളികളും വെള്ളിയാഴ്ച്ചയോടെ അവധിയിൽ പ്രവേശിക്കുമെന്ന് ഏജൻസി ഔദ്യോഗിക മെമോയിലൂടെ അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശരാജ്യങ്ങളിലെ ധനസഹായ പദ്ധതികൾ നിർത്തലാക്കിയതോടെയാണ് ലോകമെമ്പാടുമുള്ള യുഎസ് എയ്ഡിന്റെ പ്രോഗ്രാമുകൾ നിർത്തലാക്കിയത്, ഇതിനെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഡോജിന്റെ തലവനും (ഡിപാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലവനും ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുമായ ഇലോൺ മസ്‌ക് ഏജൻസി അടച്ച് പൂട്ടണം എന്ന നിലപാടുകാരനാണ്. മസ്‌കിന്റ് അഭിപ്രായത്തിൽ യുഎസ്എയ്ഡ് കുറ്റവാളികളുടെ സംഘടനയും തീവ്ര ഇടതുപക്ഷക്കാരുടെയും മാർക്‌സിസ്റ്റുകളുടെയും കേന്ദ്രവുമാണ്.

പ്രകൃതി ദുരന്തം, പകർച്ചവ്യാധികൾ, ആരോഗ്യ പ്രതിസന്ധികൾ, കാർഷിക വികസനം, ദാരിദ്ര്യ നിർമാർജനം, യുദ്ധ മേഖലകളിലെ രക്ഷാപ്രവർത്തനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വലിയ ധനസഹായങ്ങൾ നൽകുന്ന പ്രസ്ഥാനമാണ് യുഎസ്എയ്ഡ്. അതിന്റ് പ്രവർത്തനം നിലയ്ക്കുന്നത് ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ആളുകൾക്ക് സഹായമെത്തിക്കുന്ന ഈ ഏജൻസിക്ക് ചെലവാകുന്നത് അമേരിക്കൻ ഫെഡറൽ ബജറ്റിന്റെ ഒരു ശതമാനം മാത്രമാണ്.

നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യു.എസ് എയ്‌ഡിന്റെ ഇന്ത്യയിലെ പ്രോജക്ടുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിർത്തിവെക്കാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ അത്രയ്ക്കും വലിയ സാന്നിദ്ധ്യമല്ല യു.എസ്.എയ്‌ഡ്. എങ്കിലും ആഗോളതലത്തിൽ സഹായങ്ങൾ കുറഞ്ഞുവരുന്ന കാലത്ത് വികസന മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് ഈ തീരുമാനം തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാരിനെതിരായ പ്രചാരണത്തിൽ ഏജൻസി പങ്കാളിയായെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ചെന്നും വലതുപക്ഷക്കാർ നാളകാളായി ഏജൻസിക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണ്. 2014-നു ശേഷം ഇതാദ്യമാണ് വിദേശശക്തികൾ ഒരു പാർലമെൻ്റ് സമ്മേളനത്തിനു മുമ്പ് പ്രശ്നങ്ങൾക്കു തീകൊടുക്കാൻ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി ബജറ്റു സമ്മേളനത്തിനു തൊട്ടുമുമ്പ് തുറന്നടിച്ചിരുന്നു. 2017-ൽ ഹെറിറ്റേജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജോർജ് സോറോസിൻ്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമായി ചേർന്ന് യുഎസ്എയ്ഡ് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വിഭാഗീയ അജണ്ടകൾ പ്രോത്സാഹിപ്പിച്ചതായി ആരോപിച്ചിരുന്നു.

സി.ഐ.എയുടെ ചെക്ക് ബുക്കെന്നാരോപിക്കപ്പെടുന്ന, ആരേയും കണക്കുകൾ ബോധിപ്പിക്കണമെന്ന് നിർബന്ധമില്ലാത്ത ഈ സംഘടന നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്. ട്രംപിൻ്റെ പുതിയ തീരുമാനങ്ങളെ ലോകരാജ്യങ്ങൾ പൊതുവെ വളരെ സംശയത്തോടെയാണ് കാണുന്നത്. എങ്കിലും ദശകങ്ങളായി അമേരിക്കൻ ഇടപെടലുകൾ കാരണം വിഷമിച്ച ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് യു.എസ് എയ്‌ഡ് അടച്ചുപൂട്ടുന്ന വാർത്ത ദു:ഖകരമാവാൻ ഇടയില്ല.

content summary; Trump Appointees to Put Almost All U.S.A.I.D. Workers on Leave

×