പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള സാധ്യത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗൗരവമായി പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഉപരോധം ആഗോള എണ്ണ വിപണി സ്തംഭിപ്പിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ണായക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നത്.
ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണിത്. എന്നാല്‍ ഇതിന്റെ സാമ്പത്തിക മൂല്യം അളവറ്റതാണ്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. ഇറാന്റെ എണ്ണ ഉല്‍പ്പാദന വ്യവസായത്തിന്റെ ഹൃദയമിടിപ്പാണ് ഈ പ്രദേശം. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വരുമാന സ്രോതസ്സും ഈ എണ്ണ സംഭരണിയില്‍ നിന്നാണ്.
ഡൊണാള്‍ഡ് ട്രംപ് തന്നെ ഖാര്‍ഗ് ദ്വീപിനെ ഇറാന്റെ ‘കിരീടരത്‌നം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത് പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ ഉപരോധം കാരണം എണ്ണവില കുതിച്ചുയരുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ഉപരോധം തുടരുന്നിടത്തോളം യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ട്രംപിനുണ്ട്. ഖാര്‍ഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങള്‍ ഇതിനോടകം തന്നെ തകര്‍ക്കപ്പെട്ടതായി അവകാശപ്പെട്ട ട്രംപ്, ‘രസത്തിനായി കുറച്ചുകൂടി ആക്രമണം നടത്തിയേക്കാം’ എന്ന് വിദേശ മാധ്യമത്തോട് പ്രതികരിച്ചു. ഖാര്‍ഗ് ദ്വീപിനെ നിയന്ത്രിക്കുന്നവര്‍ യുദ്ധത്തിന്റെ വിധിയും നിയന്ത്രിക്കുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം എക്സില്‍ കുറിച്ചു. ദ്വീപിനെ പൂര്‍ണ്ണമായും നിഷ്‌ക്രിയമാക്കുന്നത് ഇറാന്റെ ‘സാമ്പത്തിക ആത്മഹത്യ’യായിരിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.
അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഇസ്രായേല്‍ നിലവില്‍ ഇറാനില്‍ സൈനിക അധിനിവേശത്തിന് താല്പര്യപ്പെടുന്നില്ലെന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസാര്‍ സൂചിപ്പിക്കുന്നത്. സൈനിക ബലം ഉപയോഗിക്കുന്നതിനേക്കാള്‍, ഇറാന്റെ ആഭ്യന്തര സമ്മര്‍ദ്ദത്തിലൂടെ ഭരണമാറ്റം കൊണ്ടുവരാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എണ്ണ വിതരണം പുനഃസ്ഥാപിക്കാന്‍ രാജ്യങ്ങളുടെ ഒരു വലിയ സഖ്യം രൂപീകരിക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്.
ഈ നീക്കം വലിയ പ്രതിഫലം നല്‍കുന്നതാണെങ്കിലും ഇതിന് പിന്നിലെ അപകടസാധ്യതകള്‍ വളരെ വലുതാണ്. ഖാര്‍ഗ് പിടിച്ചെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കാളികളാകേണ്ടി വരും. ഇത് വിയറ്റ്‌നാം അല്ലെങ്കില്‍ ഇറാഖ് യുദ്ധം പോലൊരു കടുത്ത പോരാട്ടത്തിലേക്ക് നയിക്കാം.
യുഎസ് ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ, പ്രത്യേകിച്ച് സൗദി അറേബ്യയിലെ എണ്ണ പൈപ്പ്ലൈനുകള്‍ക്ക് നേരെ ഇറാന്‍ കടുത്ത തിരിച്ചടി നല്‍കാന്‍ സാധ്യതയുണ്ട്. സംഘര്‍ഷം ശക്തമാകുന്നത് എണ്ണവില വീണ്ടും വര്‍ദ്ധിക്കാനും ലോക സമ്പദ്വ്യവസ്ഥയെ തളര്‍ത്താനും ഇടയാക്കും.
ഇറാന്റെ ആസ്തികള്‍ ഓരോന്നായി തകര്‍ക്കുന്നതിലൂടെ അവരെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായി തകര്‍ക്കുകയോ ആണ് ട്രംപിന്റെ ലക്ഷ്യം. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുക എന്ന ആശയം പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കും. നാടകീയമായി മാറ്റും. ഈ ആഴ്ച അവസാനം ട്രംപ് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ അന്താരാഷ്ട്ര സഖ്യവും നടപടികളും ലോകം അതീവ ജാഗ്രതയോടെയാണ് കാത്തിരിക്കുന്നത്. സംഘര്‍ഷത്തിന്റെ പുകയടങ്ങാത്ത പശ്ചിമേഷ്യയെ അതീവ ജാഗ്രതയോടെയാണ് ലോകം ഇപ്പോള്‍ നോക്കുന്നത്.
Content Summary: Trump evaluates seizure of Kharg Island as global oil crisis deepens