May 16, 2025 |

ട്രംപ്, കമല : യു എസ് പ്രസിഡൻ്റ് ആരായാലും മാറ്റമൊന്നുമുണ്ടാകാത്ത അമേരിക്കൻ നയ൦

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപോ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസോ?

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപോ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസോ? അമേരിക്കക്കാർ മാത്രമല്ല ലോകമാകെയാണ് ഉറ്റുനോക്കുന്നത്. ലോകശക്തിയെന്ന് അവകാശപ്പെടുകയും ലോക പൊലീസായി നടിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ ലോകത്തെ ആകമാനം ബാധിക്കുമെന്ന സ്ഥിതി. അമേരിക്കയുടെ 47-ാം പ്രസിഡന്റ് ആരാകുമെന്നത് ലോകത്തെ ശാക്തിക ബലാബലത്തിൽ നിര്‍ണായകം തന്നെയാണ്. ഇസ്രയേലിൻ്റെ പാലസ്തീൻ ആക്രമണം, ഇറാൻ- ഇസ്രയേൽ – ലബനൻ സംഘർഷം തുടങ്ങി പലതിലും യു എസിൻ്റെ പുതിയ പ്രസിഡൻ്റ് ആര് എന്നത് നിർണായകം തന്നെ. Trump, Kamala: America’s policy will not change,

അഭിപ്രായ സര്‍വേകളിലെല്ലാം ട്രംപും കമലയും ഇഞ്ചോടിഞ്ച് തന്നെയാണ്. അതുകൊണ്ട് തന്നെ ഫലം നിര്‍ണായകമാണെന്നതില്‍ സംശയമില്ല. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ കമലയ്ക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്. ഫലം പ്രവചനാതീതമായ ഏഴ് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ട്രംപ് മുന്നിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ് ഭൂരിപക്ഷമെന്നിരിക്കെ തൊട്ടുപിറകെ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തിലാണ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് ഉള്ളത്.

യുഎസ് തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ‘സ്വിങ് സ്റ്റേറ്റുകള്‍’ എന്ന് വിളിക്കപ്പെടുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിങ്ങനെ നിര്‍ണായകമായ ഏഴോളം സംസ്ഥാനങ്ങളാണ് ഫലത്തെ സ്വാധീനിക്കാറുള്ളത്. ട്രംപിന് അനുകൂലമായിരുന്ന നോര്‍ത്ത് കരോലൈന ഇക്കുറി കമലയ്‌ക്കൊപ്പം പോയേക്കുമെന്നാണ് സൂചനകൾ. കറുത്ത വര്‍ഗക്കാര്‍ ഏറെയുള്ള ഇവിടെ 16 ഇലക്ടറല്‍ കോളേജ് വോട്ടുകളുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികളാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടക്കുക. അതുകൊണ്ടുതന്നെ അന്തിമഫലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കണം.

പശ്ചിമേഷ്യയിലെ യുദ്ധഭീതികള്‍ക്കിടെ ഇസ്രയേലിന് സൈനിക ശക്തിയും ആയുധവും നല്‍കിവരുന്ന അമേരിക്കന്‍ പിന്തുണയോടെയുള്ള നരഹത്യ ഒരു വര്‍ഷത്തിലേറെയായി തുടരുകയാണ്. ഗാസയില്‍ തുടര്‍ന്ന് വരുന്ന കൂട്ടക്കുരുതിയെ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെന്ന് തുറന്ന് സമ്മതിക്കാന്‍ കമല ഹാരിസോ ട്രംപോ ഇതുവരെ തയ്യാറായിട്ടില്ല. വെടിനിര്‍ത്തല്‍ വേണമെന്ന് പറയുമ്പോഴും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് തന്നെയാണ് അമേരിക്കയുടെ നിലപാട്.

ഗാസയില്‍ ഇസ്രയേലിന് അനുകൂലമായ അമേരിക്കന്‍ നയം തുടരുകയാണെങ്കില്‍ അത് ഇപ്പോൾ മൃദുസമീപനമുള്ള അറബ് രാജ്യങ്ങളെ അടക്കം അമേരിക്കയ്ക്ക് എതിരാക്കുമെന്നതില്‍ തര്‍ക്കമില്ല. അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന ചര്‍ച്ചാ വിഷയമാണ്. അറബ് വംശജരുടെ വോട്ട് നിര്‍ണായകമായ സംസ്ഥാനമാണ് മിഷിഗണ്‍. ‘അറബ് അമേരിക്ക’ എന്നാണ് മിഷിഗണ്‍ അറിയപ്പെടുന്നത്. ഗാസയിലെ വംശഹത്യയ്ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് ജോ ബൈഡനെയും കമലാ ഹാരിസിനെയും പിന്തിരിപ്പിക്കുന്നതിനായി ‘അണ്‍കമ്മിറ്റഡ്’ എന്ന പേരില്‍ ഒരു ക്യാംപയിന്‍ പോലും മിഷിഗണില്‍ നടത്തിയിരുന്നു. എന്നിട്ടും ഇസ്രയേല്‍ നടത്തിയ നരഹത്യയ്ക്ക് കൂട്ടുനില്‍ക്കുകയല്ലാതെ വെടിനിര്‍ത്തലിന് പോലും മുന്‍കൈ എടുക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപോ, കമല ഹാരിസോ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന് പലസ്തീന്‍ കുടിയേറ്റക്കാരുടെ ആഹ്വാനം. ഗാസ വംശഹത്യയില്‍ അതൃപ്തി ഉണ്ടെങ്കിലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ അറബ് അമേരിക്കക്കാര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അറബ് വംശജരുടെ കേന്ദ്രമായ ഡിയര്‍ബോണില്‍ 80 ശതമാനം വോട്ടും നേടിയത് ബൈഡനായിരുന്നു. എന്നാല്‍ ഇത്തവണത്തെ സ്ഥിതി പ്രവചനാതീതമാണ്.

കുടിയേറ്റ വിഷയത്തിലെ കടുത്ത നിലപാടുകളാണ് ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്നതാണ് ട്രംപിന്റെ പ്രധാന വാഗ്ദാനം. ഇത് തദ്ദേശീയരായ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രം കൂടിയാണ്.
ഗാസ യുദ്ധം അവസാനിപ്പിച്ച് പലസ്തീന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുമെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെ ലോകജനത പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അമേരിക്കയുടെ മൗനാനുവാദത്തോടെ ഇറാന്റെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരേ ആക്രമണം നടത്തുകയെന്നത് ഇസ്രയേലിന്റെ നയതന്ത്ര ശ്രമങ്ങളില്‍ പ്രധാനമാണ്. ഇറാന്റെ ആണവ, ഊര്‍ജ സംബന്ധമായ പദ്ധതികള്‍ക്ക് നേരെ ആക്രമണം നടത്തരുതെന്ന പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ് ലംഘിക്കുകയും നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് വിജയിക്കുകയും ചെയ്താല്‍ ഇസ്രയേലിന് ഡെമോക്രാറ്റിക് ഭരണകൂടവുമായുള്ള സഹകരണത്തെ പോലും അപകടത്തിലാക്കും. ഇറാന്റെ ആണവ പദ്ധതിക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനെ പിന്തുണയ്ക്കുന്ന ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ വരാന്‍ പോകുന്നത് വന്‍ യുദ്ധത്തിന്റെ നാളുകളായിരിക്കും.

ഒരുവര്‍ഷത്തിലേറെയായി പശ്ചിമേഷ്യയെ ആകമാനം യുദ്ധഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനെല്ലാം അമേരിക്കന്‍ ഭരണകൂടത്തിന്റെ പരസ്യ പിന്തുണയുമുണ്ട്. ഇസ്രയേല്‍- ഗാസ യുദ്ധം, ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം, യുക്രെയ്ന്‍- റഷ്യ യുദ്ധം തുടങ്ങിയവയ്‌ക്കെല്ലാം പിന്നില്‍ അമേരിക്കന്‍ ശക്തിയുടെ കൈകള്‍ ആണെന്നതില്‍ തര്‍ക്കമില്ല. ലോകം മറ്റൊരു മൂന്നാം ലോകയുദ്ധത്തിലേക്ക് കടക്കാനിരിക്കെ എല്ലാ തന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന അമേരിക്കന്‍ നയത്തിന് അയവുണ്ടാവുക തന്നെവേണം. ഇല്ലെങ്കില്‍ മറ്റൊരു ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങള്‍ കൂടി നമ്മള്‍ പേറേണ്ടിവരുമെന്നതില്‍ സ൦ശയമില്ല. ഇറാനെതിരായ ആക്രമണത്തിന്റെ ഭാഗമായി അമേരിക്ക മാറിയാല്‍, അറബ് മണ്ണിലെ അമേരിക്കന്‍ താവളങ്ങളും സൈനികരും ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, മിഡില്‍ ഈസ്റ്റിലെ നീക്കങ്ങള്‍ യു.എസ് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കപ്പെടുമെന്നുറപ്പാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇരുസ്ഥാനാര്‍ത്ഥികളും മാസങ്ങളോളമായി നടത്തിയ പ്രചരണത്തിന്റെ പ്രതിഫലനമാണ് വിധിനിര്‍ണയിക്കുക. പല പ്രചരണ റാലികളിലും കമലാ ഹാരിസിനെ കുറ്റപ്പെടുത്തി ട്രംപ് മുന്നോട്ട് പോകുമ്പോള്‍ പലസ്തീന്‍ ജനതയുടെ അന്തസ്സിനും സ്വയം നിര്‍ണ്ണയാവകാശത്തിനും ഒപ്പം ഇസ്രയേലിന്റെ സുരക്ഷ കൂടി ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കമല ഹാരിസിന്റെ മുന്നേറ്റം.

അന്തിമവിജയം ഡെമോക്രാറ്റുകള്‍ക്കാണെങ്കില്‍ കമല ഹാരിസിലൂടെ പിറക്കുക പുതിയ ചരിത്രമാകും. അമേരിക്കയുടെ തലപ്പത്ത് ആദ്യമായി ഒരു വനിതാ പ്രസിഡന്റ് അധികാരത്തില്‍ വരും. അങ്ങനെ സംഭവിച്ചാല്‍ കമലയുടെ അമ്മ ഇന്ത്യന്‍ വംശജയായതിനാല്‍ ഇന്ത്യയ്ക്കും അത് അഭിമാന നിമിഷമാകും. അതോ പ്രവചനങ്ങള്‍ക്കതീതമായി എല്ലാ അഭിപ്രായ സര്‍വെകളെയും തകര്‍ത്ത് അവസാന റൗണ്ടില്‍ ട്രംപ് തിരിച്ചുവരുമോ? ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന കേരളം പോലു൦ അമേരിക്കയിൽ നിന്നും വരുന്ന ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്. Trump, Kamala: America’s policy will not change,

content summary; Trump, Kamala: America’s policy will not change, no matter who the US president is

Leave a Reply

Your email address will not be published. Required fields are marked *

×